കുരങ്ങനെ കല്ലെറിഞ്ഞു കൊന്നു; യുപിയിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ, സംഭവിച്ചത്?
Mail This Article
കുരങ്ങനെ കല്ലെറിഞ്ഞു കൊന്നതിന്റെ പേരിൽ ഉത്തർപ്രദേശിലെ അമേഠിയിൽ മൂന്നു പേർ അറസ്റ്റിൽ. സംഗം, രാധേ, സൂരജ് എന്നീ യുവാക്കളെയാണ് അറസ്റ്റ് ചെയ്തതെന്ന് പിപാർപൂർ പോലീസ് ഇൻസ്പെക്ടർ ധീരേന്ദ്ര സിങ് യാദവ് പറഞ്ഞു. കുരങ്ങനെ രക്ഷിക്കാൻ ശ്രമിച്ച ദേവേന്ദ്ര സിങ് എന്നയാളുടെ പരാതിയിലാണ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
പിപാർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ദുർഗാപൂർ മാർക്കറ്റിലെ ബിയർ കടയ്ക്ക് സമീപമാണ് സംഭവം നടന്നത്. മൂന്ന് യുവാക്കളും മദ്യലഹരിയിലായിരുന്നു. ബിയർ കടയ്ക്ക് സമീപത്തെ റോഡരികിൽ പരുക്കേറ്റ നിലയിൽ അനങ്ങാനാവാതെ ഇരിക്കുകയായിരുന്നു കുരങ്ങൻ. കുരങ്ങനെ കണ്ട ഇവർ അതിനു നേരെ കല്ലെറിയാൻ തുടങ്ങി. ഓടാനാവാത്ത കുരങ്ങൻ ചലനമറ്റു വീഴുന്നതുവരെ യുവാക്കൾ കല്ലെറിഞ്ഞെന്നും ഒടുവിൽ അത് ചത്തുവീഴുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ വിശദീകരിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രദേശത്തു നിന്നു കുരങ്ങന്റെ ജഡം നീക്കം ചെയ്തു.
English Summary: Three Held in UP After Video of Them Stoning Monkey to Death