ADVERTISEMENT

ഡോൾഫിനുകളുടെ ഭക്ഷണരീതിയെക്കുറിച്ച് പഠിക്കാനായി നടത്തിയ നിരീക്ഷണത്തിൽ അത്യപൂർവ കണ്ടെത്തലുമായി ഗവേഷകർ. ഉഗ്രവിഷമുള്ള കടൽ പാമ്പുകളെ ഡോൾഫിനുകൾ നിസ്സാരമായി ഭക്ഷിക്കുന്നതായാണ് പഠനത്തിൽ കണ്ടെത്തിയത്. കടലിലെ ഖനികൾ  കണ്ടെത്തി കപ്പലുകളുടെ സഞ്ചാരം സുഗമമാക്കാൻ അമേരിക്കൻ നേവി പ്രത്യേക പരിശീലനം നൽകിയ ഡോൾഫിനുകളെ ഉപയോഗിച്ചാണ് പഠനം നടത്തിയത്. പുറംകടലിൽ നീന്തി അപകടം പതിയിരിക്കുന്ന മേഖലകളെക്കുറിച്ചുള്ള സൂചനകൾ നൽകുന്നതിൽ വിദഗ്ധരാണ് ഈ ഡോൾഫിനുകൾ. ബോട്ടിൽനോസ് ഇനത്തിൽപ്പെട്ട ഡോൾഫിനുകളെയാണ് പഠനത്തിൻറെ ഭാഗമായി തിരഞ്ഞെടുത്തത്

 

യെല്ലോ ബെല്ലീഡ്  ഇനത്തിൽപ്പെട്ട കടൽ പാമ്പുകളെയാണ് ഡോൾഫിനുകളിലൊന്ന് അനായാസമായി ഭക്ഷിക്കുന്നത്. ഇത് അപ്രതീക്ഷിതമായ  കാഴ്ചയായിരുന്നുവെന്ന് ഗവേഷകർ പറയുന്നു. ഡോൾഫിൻ ഇര പിടിക്കുന്നതിന്റെ വിഡിയോയും പകർത്തിയിട്ടുണ്ട്. കടൽ പാമ്പുകൾക്ക് പിന്നാലെ ഡോൾഫിനുകൾ പായുന്നത് മുൻപും നിരീക്ഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് അവയിലൊന്നിനെ ഭക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്താൻ സാധിച്ചത്. 

 

ഈ ഇനത്തിൽപ്പെട്ട പാമ്പുകളുടെ വിഷം ശരീരത്തിൽ കയറുന്നത് ഏറെ അപകടകരമാണ്. എന്നാൽ ഈ അപകട സാധ്യത മറികടന്ന് എട്ട് യെല്ലോ ബെല്ലീഡ് കടൽ പാമ്പുകളെയാണ് ഡോൾഫിനുകളിലൊന്ന് അകത്താക്കിയത്. ഡോൾഫിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്ക തോന്നിയെങ്കിലും പാമ്പിനെ ഭക്ഷിച്ച് ഏറെനേരത്തിന് ശേഷവും ഡോൾഫിന് ആരോഗ്യപ്രശ്ങ്ങളൊന്നും ഉണ്ടായില്ലെന്നും ഗവേഷകർ പറയുന്നു. ഇത്തരം കടൽ പാമ്പുകൾ ഡോൾഫിനുകളുടെ പതിവ് ഭക്ഷണത്തിന്റെ ഭാഗമാണോയെന്നത് ഇനിയും വ്യക്തമല്ല.

 

സഞ്ചാരത്തിനിടെ ജീവനുള്ള മത്സ്യങ്ങളെ ഞൊടിയിടയ്ക്കുള്ളിൽ ഡോൾഫിനുകൾ അകത്താക്കുന്നതിന്റെ ദൃശ്യങ്ങളും പകർത്തിയിട്ടുണ്ട്. വെറുതെ മീനുകളെ പിടികൂടുന്നതിനു പകരം അവയെ കാണുമ്പോൾ തന്നെ തൊണ്ടയുടെ ഭാഗവും ചുണ്ടും വികസിപ്പിച്ച ശേഷം ഒറ്റയടിക്ക് വിഴുങ്ങുകയാണ് ഡോൾഫിനുകൾ ചെയ്യുന്നത്.ഇര പിടിക്കുന്ന സമയത്ത് ഡോൾഫിനുകൾ പ്രത്യേക ശബ്ദമുണ്ടാക്കുന്നതായും കണ്ടെത്തി. ജീവനുള്ള മീനുകളെ വായിലാക്കി കഴിഞ്ഞാൽ അവയെ വിഴുങ്ങുന്നതുവരെ ഇവ ഞരങ്ങുന്ന തരത്തിലുള്ള ശബ്ദം പുറപ്പെടുവിച്ചു കൊണ്ടിരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.  കടലിൽ സ്വതന്ത്ര വിഹാരം നടത്തുന്ന ഡോൾഫിനുകളെ ഉപയോഗിച്ച് ഇത്തരം ഒരു പഠനം അസാധ്യമാണെന്നും ഗവേഷകർ പറയുന്നു.

 

English Summary: Incredible GoPro footage shows dolphin eating venomous sea snakes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com