ADVERTISEMENT

വാൽപാറയിൽ വീണ്ടും കരടിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ഗുരുതര പരുക്ക്. ഇഞ്ചിപ്പാറ എസ്റ്റേറ്റിലെ തൊഴിലാളിയായ തങ്കത്തിനെയാണ് സാരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കരടിയുടെ ആക്രമണം നാട്ടുകാരെയും വിനോദ സഞ്ചാരികളെയും  ആശങ്കയിലാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം കഴിഞ്ഞ് വീണ്ടും സജീവമായ വിനോദ സഞ്ചാര സാധ്യതയ്ക്ക് മുടക്കിടുന്ന രീതിയിലാണ് വന്യമൃഗങ്ങളുടെ ആക്രമണം. തേയില തോട്ടങ്ങളിൽ ആന, പുലി, കടുവ, കരടി, കാട്ടുപോത്ത് എന്നീ മൃഗങ്ങളുടെ സാന്നിധ്യം വീണ്ടും ആശങ്ക നിറയ്ക്കുന്നതാണ്. ഒരു വർഷത്തിനിടെ വ്യത്യസ്ത വന്യമൃഗ ആക്രമണങ്ങളിലായി എട്ടുപേരുടെ ജീവനാണ് പൊലിഞ്ഞത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി കരടിയുടെ സാന്നിധ്യമാണ് രാപകൽ വ്യത്യാസമില്ലാതെ വാൽപാറയിലും പരിസരത്തുമുള്ളത്. 

 

കഴിഞ്ഞദിവസം രാത്രി ഒൻപതു മണിയോടെയാണ് തങ്കത്തിന് നേരെ ആക്രമണമുണ്ടായത്. അപ്പർ ഡിവിഷനിലെ വീട്ടിൽ പാൽ വിതരണം ചെയ്ത് മടങ്ങുന്നതിനിടയിലായിരുന്നു കരടിയുടെ ആക്രമണം. തേയില തോട്ടത്തിൽ നിന്നും ചാടി വീണ കരടി പ്രതിരോധിക്കാൻ ഇട കൊടുക്കാതെ ആക്രമിക്കുകയായിരുന്നു. തങ്കത്തിന്റെ കരച്ചിൽ കേട്ടെത്തിയ മറ്റ് തൊഴിലാളികൾ കരടിയെ വിരട്ടി ഓടിക്കുകയായിരുന്നു. പരുക്കേറ്റയാളെ ആദ്യം വാൽപാറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ദേഹമാസകലം ഗുരുതര പരുക്കേറ്റതിനാൽ  കോയമ്പത്തൂരിലേക്ക് മാറ്റി. തൊഴിലാളികളുടെ പ്രതിഷേധത്തിനൊടുവിൽ ജനപ്രതിനിധികൾ ഇടപെട്ടു. അടിയന്തരമായി കരടിയെ പിടികൂടാൻ കൂട് സ്ഥാപിക്കാൻ തീരുമാനിച്ചു. റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ കൂടൊരുക്കി കരടി പിടികൂടാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്.

 

English Summary: Sloth bear attack in Valparai tea estate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com