ADVERTISEMENT

കൂറ്റൻ മുതലയെ ഒന്നോടെ വിഴുങ്ങിയ പെരുമ്പാമ്പിന്റെ വയറിനുള്ളിൽ നിന്ന് അതിനെ പുറത്തെടുക്കുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പാമ്പിന്റെ വയർ കീറിയാണ് വിദഗ്ധർ മുതലയെ പുറത്തെടുത്തത്. ലോകത്തെ ഏറ്റവും വലിയ പാമ്പ് വര്‍ഗങ്ങളില്‍ ഒന്നായ ബര്‍മീസ് പെരുമ്പാമ്പാണ് മുതലയെ ഒന്നോടെ വിഴുങ്ങിയത്. ദി റിയൽ ടാർസൻ എന്ന ഇന്ഡസ്റ്റഗ്രാം പേജിലാണ് ഈ ദൃശ്യം പങ്കുവച്ചിരിക്കുന്നത്. നിരവധിയാളുകൾ ഇപ്പോൾത്തന്നെ ഈ ദൃശ്യം കണ്ടുകളിഞ്ഞു.

പേര് സൂചിപ്പിക്കുന്നത് പോലെ തെക്ക് കിഴക്കനേഷ്യയില്‍ കാണപ്പെടുന്ന പ്രധാന പൈത്തണ്‍ വര്‍ഗമാണ് ബര്‍മീസ് പെരുമ്പാമ്പുകള്‍. 182 കിലോ ഭാരമുള്ള ബർമീസ് പൈതണുകളെ വരെ കണ്ടെത്തിയിട്ടുണ്ട്. എങ്കിലും ഇവയുടെ ശരാശരി ഭാരം 90-100 കിലോഗ്രാമാണ്. ആമസോണ്‍ വനങ്ങളില്‍ കാണപ്പെടുന്ന ഗ്രീന്‍ അനക്കോണ്ട മാത്രമാണ് പാമ്പ് വര്‍ഗത്തില്‍ വലുപ്പത്തില്‍ ഇവയുടെ മുന്നിലുള്ളത്. കഴിഞ്ഞ നൂറ്റാണ്ടില്‍ കൗതുകത്തിനായി വളര്‍ത്താന്‍ ഇവയെ അമേരിക്കയിലേക്ക് കൊണ്ടുപോയിരുന്നു. ഇന്ന് അമേരിക്കയിലെ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഏറ്റവും വ്യാപകമായ അധിനിവേശ ജീവിവര്‍ഗം കൂടിയാണ് ബർമീസ് പെരുമ്പാമ്പുകള്‍.

ഇവയുടെ വ്യാപനത്തെ തടയാനാവശ്യമായ ശത്രുജീവികള്‍ ഇല്ലാത്തതും ഇഷ്ടം പോലെ ഇരകളുടെ ലഭ്യതയും അനുകൂല കാലാവസ്ഥയും പരിസ്ഥിതിയുമെല്ലാം ഈ ജീവികള്‍ പെറ്റ് പെരുകുന്നതിന് കാരണമായി. അതുകൊണ്ട് തന്നെ ഈ ജീവികളുടെ ജീവിത സാഹചര്യത്തെക്കുറിച്ചും ഭക്ഷ്യശീലത്തെക്കുറിച്ചും നിരവധി പഠനങ്ങളും നടന്നിട്ടുണ്ട്. തങ്ങളുടെ വായയേക്കാള്‍ പല മടങ്ങ് വലുപ്പമുള്ള ഇരകളെ പോലും വളരെ നിസ്സാരമായി ഭക്ഷിക്കാന്‍ കഴിയുന്നവയാണ് ഈ ബർമീസ് പെരുമ്പാമ്പാമ്പുകള്‍. ഇതിന് ഇവയെ സഹായിക്കുന്നത് കീഴ്ത്താടിയല്ല് എത്ര വേണമെങ്കിലും വലുതാക്കാന്‍ കഴിയുമെന്ന ശാരീരിക പ്രത്യേകതയാണ്.

6 മീറ്റര്‍ വരെ നീളം വയ്ക്കാന്‍ കഴിയുന്ന ഇവയ്ക്ക് ശരാശരി 90-100 കിലോ വരെ ഭാരവും ഉണ്ടാകാറുണ്ട്. അതേസമയം ബർമീസ് പെരുമ്പാമ്പുകള്‍ ഏറ്റവുമധികം ശ്രദ്ധ നേടുന്നത് അവയുടെ താടിയെല്ലിന്‍റെ പ്രത്യേകതയിലൂടെയാണ്. എല്ലാ പാമ്പുകളുടെയും താടിയെല്ലുകള്‍ വലിയ അളവില്‍ വികസിയ്ക്കുന്നവയും വലിയ ഇരകളെ വിഴുങ്ങാന്‍ ശേഷിയുള്ളവയും ആണ്. എന്നാല്‍ ഇവയൊന്നും ബര്‍മീസ് പെരുമ്പാമ്പുകളുടെ താടിയെല്ല് വികസിക്കുന്ന അളവിലേക്കെത്തില്ല. ഇതിന് ഈ ജീവികളെ സഹായിക്കുന്നത് അവയുടെ താടിയെല്ലിന്‍റെ വ്യത്യസ്തമായ ഘടനയാണ്.

മുതലകളെ വിഴുങ്ങുന്ന ബർമീസ് പാമ്പുകള്‍

അമേരിക്കയിലെ ചതുപ്പുകളില്‍ ബർമീസ് പാമ്പുകള്‍ക്ക് ഒപ്പം ആവാസവ്യവസ്ഥ പങ്കിടുന്നത് മറ്റൊരു അധിനിവേശ ജീവികളാണ് മുതലകളാണ്. ഈ മുതലകളാകട്ടെ പെരുമ്പാമ്പുകളുടെ പ്രധാന ഇരകളില്‍ ഒന്നാണ്. പെരുമ്പാമ്പുകളെ മുതലകളും തിരികെ ഭക്ഷണമാക്കാറുണ്ടെങ്കിലും, കൂര്‍ത്ത പല്ലുകളും വലിയ വായയുമുള്ള മുതലകള്‍ പാമ്പുകളെ ഭക്ഷിക്കുന്നത് പോലെയല്ല, കട്ടിയുള്ള ശരീരമുള്ള മുതലകളെ പാമ്പുകള്‍ ഭക്ഷണമാക്കുന്നത്. മുതലകളെ അവയുടെ വലിയ ശരീരത്തോടെ വിഴുങ്ങുകയാണ് പാമ്പുകള്‍ ചെയ്യുക

ഇങ്ങനെ മുതലകള്‍, കലമാനുകള്‍ പോലുള്ള ജീവികളെ ഒന്ന് ചവയ്ക്കുകയോ, കടിച്ചു മുറിക്കുകയോ പോലും ചെയ്യാതെ വിഴുങ്ങുന്നതിലാണ് ഈ പാമ്പുകളുടെ താടിയെല്ലുകള്‍ പ്രസക്തമാകുന്നത്. ബർമീസ് പെരുമ്പാമ്പുകളുടെ താടിയെല്ലുകള്‍ രണ്ട് വ്യത്യസ്ത ഭാഗങ്ങളായാണ് സ്ഥിതി ചെയ്യുന്നത്. പ്രത്യേകിച്ചും ഇവയുടെ കീഴ്ത്താടിയെല്ല് താഴേക്ക് വിടരുക മാത്രമല്ല രണ്ടായി പിളരുകയും ചെയ്യും. അതുകൊണ്ട് തന്നെയാണ് ഇവയുടെ വായയേക്കാള്‍ നാലോ, അഞ്ചോ ഇരട്ടി വലുപ്പമുള്ള ഇരകളെ പോലും ഈ പെരുമ്പാമ്പുകള്‍ക്ക് ഭക്ഷണമാക്കാന്‍ സാധിക്കുന്നത്.

കൂടാതെ ഇത്ര വലിയ ഇരകളെ വിഴുങ്ങുമ്പോള്‍ പല ജീവികള്‍ക്കും ശ്വാസം മുട്ടാന്‍ ഇടയുണ്ടെങ്കിലും ബര്‍മീസ് പെരുമ്പാമ്പുകളുടെ കാര്യത്തില്‍ ഇത് സംഭവിക്കാറില്ല. ഇതിനുകാരണം ഇവയുടെ വായയ്ക്കും തൊണ്ടയ്ക്കു ഇടയിലായി സ്ഥിതി ചെയ്യുന്ന ഗ്ലോട്ടിസ് എന്ന അവയവമാണ്. ഈ അവയവം പാമ്പുകളുടെ ശ്വാസനാളത്തെ ഭക്ഷണമായി അകത്തെത്തുന്ന ജീവി അടയ്ക്കാതെ നോക്കും. ഈ അവയവം പാമ്പ് ഇരയെ വിഴുന്ന അതേ താളത്തില്‍ ഇരയെ വയറ്റിനുള്ളിലേയ്ക്ക് തള്ളുകയും ചെയ്യും. 

ജീവന്‍ പോലും അപകടത്തിലാക്കുന്ന ഭക്ഷണ രീതി

ഇത്ര വലിയ ഇരകളെ ഒന്ന് ചവയ്ക്കുക പോലും ചെയ്യാതെ വിഴുങ്ങുമ്പോൾ അത് പലപ്പോഴും ഈ ജീവികള്‍ക്ക് അപകടകരമാവുകയും ചെയ്യാറുണ്ട്. വയറ്റിലെത്തിയാല്‍ വലിയ ജീവികള്‍ ദഹിക്കുന്നതിന് ഒട്ടേറെ സമയമെടുക്കും. അതേസമയം തന്നെ ചിലപ്പോള്‍ ഈ ജീവികള്‍ ഉള്ളില്‍ കിടന്ന് ജീര്‍ണിക്കാനുമിടയുണ്ട്. ഇത് പാമ്പുകളുടെ വയറിനുള്ളില്‍ വൈറല്‍ ഇന്‍ഫക്ഷനും മറ്റും കാരണമാവുകയും ഇത് പലപ്പോഴും പാമ്പുകളുടെ മരണത്തിലേക്ക് നയിക്കാറുണ്ട്.

English Summary: Python Swallows Crocodile Whole,  Burmese Pythons Open Wide For Super-Size Prey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com