ADVERTISEMENT

വനമേഖലയ്ക്ക് സമീപം സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കാനെത്തിയ യുവാവിനെ കടുവ ആക്രമിച്ചുകൊന്നു. ഉത്തരാഖണ്ഡിലെ കോർബറ്റ് കടുവാ സങ്കേതത്തിലെ രാംനഗർ മേഖലയിലാണ് സംഭവം. 32 കാരനായ നഫീസ് എന്ന യുവാവിന്റെ മൃതദേഹം പാതി ഭക്ഷിച്ച നിലയിലാണ് വനത്തിനുള്ളിൽ നിന്നും കണ്ടെടുത്തത്. സങ്കേതത്തിലെ പാനോട് കനാലിനു കുറുകയുള്ള പാലത്തിൽ നിന്നും 150 മീറ്റർ അകലെയായാണ് മൃതദേഹം കണ്ടെത്തിയതെന്ന് കടുവാ സങ്കേതത്തിന്റെ ഡയറക്ടറായ ധീരജ് പാണ്ഡെ വ്യക്തമാക്കി.

 

ശനിയാഴ്ച രാത്രിയാണ് നഫീസ് സുഹൃത്തുക്കളുമൊത്ത് കനാലിന് സമീപം മദ്യപിക്കാനെത്തിയത്. രാംനഗറിലെ ഖത്താരി ഗ്രാമവാസിയാണ് കൊല്ലപ്പെട്ട നഫീസ്. മദ്യപിക്കുന്നതിനിടെ കടുവ നഫീസിനെ പിടികൂടി വനത്തിനുള്ളിലേക്ക് വലിച്ചുകൊണ്ടു പോവുകയായിരുന്നു. ഇതേത്തുടർന്ന് ഞായറാഴ്ച നടത്തിയ തിരച്ചിലിലാണ് പകുതി മാത്രം അവശേഷിക്കുന്ന നിലയിൽ യുവാവിന്റെ ജഡം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ആക്രമണകാരിയായ കടുവയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

 

അതേസമയം നിയമവിരുദ്ധമായാണ് നഫീസും സംഘവും വനമേഖലയിൽ പ്രവേശിച്ചതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വന്യ മൃഗങ്ങളുടെ സാന്നിധ്യമുള്ള മേഖലയിൽ രാത്രികാലങ്ങളിൽ പ്രവേശിക്കുന്നതിന് അനുമതിയില്ല. സുഹൃത്തുക്കൾക്കൊപ്പം പകൽ സമയത്ത് വനത്തിലെത്തിയ നഫീസ് ഇരുട്ടുവീണ ശേഷവും മടങ്ങാൻ കൂട്ടാക്കാതെ അവിടെത്തന്നെ തുടരുകയായിരുന്നു. ഒരാഴ്ച മുൻപാണ് ഈ പ്രദേശത്ത് കടുവയുടെ ആക്രമണത്തെ തുടർന്ന് മറ്റൊരാൾ കൊല്ലപ്പെട്ടത്. ഇതോടെ ജനങ്ങൾക്ക് ശക്തമായ നിർദ്ദേശങ്ങൾ നൽകിയിരുന്നെങ്കിലും അത് അവഗണിച്ചുകൊണ്ട് സംഘം വനത്തിൽ തുടർന്നതാണ് ജീവഹാനിയുണ്ടാകാനുള്ള കാരണമെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു.

 

കടുവ കൂടുതൽ ജനങ്ങളെ ആക്രമിക്കാനുള്ള സാധ്യത പരിഗണിച്ച് അതിനെ കെണിയിലാക്കാനോ മയക്കുവെടി വച്ചു വീഴ്ത്താനോ  നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഉഅരാഖണ്ഡ് വന വിഭാഗത്തിന്റെ  ചീഫ് വൈൽഡ് ലൈഫ് വാർഡനായ സമീർ സിൻഹ അറിയിച്ചു. 20 വർഷത്തിനിടെ ഉത്തരാഖണ്ഡിൽ 13 പേരാണ് കടുവയുടെ ആക്രമണത്തെതുടർന്ന് മരണമടഞ്ഞത്. 2020ലെ റിപ്പോർട്ട് പ്രകാരം  252 കടുവകളാണ് കോർബറ്റ് കടുവാ സങ്കേതരത്തിലുള്ളത്. എല്ലാ മേഖലയിലും ഇവയുടെ സാന്നിധ്യമുള്ളതിനാൽ സന്ദർശകർ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്

 

English Summary: Half-eaten body of man attacked by tiger found near Corbett Reserve

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com