ADVERTISEMENT

വനമേഖലയിൽ അനുവാദമില്ലാതെ കയറുമ്പോഴുള്ള അപകടത്തെക്കുറിച്ചും സന്ദർശനം നടത്തുന്നവർ പാലിക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ചുമെല്ലാം ബോധവൽക്കരണങ്ങൾ തുടർച്ചയായി നൽകിയിട്ടും അവയെല്ലാം നിസാരമായി കാണുന്നവർ ഏറെയാണ്. സ്വന്തം ജീവനും മൃഗങ്ങളുടെ ജീവനും ഭീഷണിയാകുന്ന ഇത്തരം പ്രവർത്തികളെ ഒരു വിനോദമായി മാത്രം കാണുന്നവരാണ് നിയമലംഘനങ്ങൾക്ക് മുതിരുന്നത്.  ഗുജറാത്തിലെ ഗിർ ദേശീയോദ്യാനത്തിൽ നിന്ന് അത്തരം ഒരു സംഭവമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ദേശീയോദ്യാനത്തിൽ നിയമവിരുദ്ധമായി അതിക്രമിച്ചു കയറി സിംഹങ്ങളെ പിന്തുടർന്ന സംഘത്തെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്.

 

വനം വകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ആറുപേരടങ്ങുന്ന സംഘം രണ്ട് വാഹനങ്ങളിലായാണ് വനമേഖലയിലേക്ക് പ്രവേശിച്ചത്.  ഇവർക്ക് മുന്നിലെത്തിയ മൂന്ന് സിംഹങ്ങളെ  വാഹനത്തിൽ ഇരുന്നു കൊണ്ടുതന്നെ പിന്തുടരാനായിരുന്നു സംഘത്തിന്റെ ശ്രമം. മൊബൈൽ ഫോൺ ഉപയോഗിച്ച് ഇതിന്റെ ദൃശ്യങ്ങളും ഇവർ പകർത്തിയിട്ടുണ്ട്. കൂട്ടത്തിലുള്ള ഒരാൾ കാറിന്റെ ബോണറ്റിൽ ഇരിക്കുന്നതും വിഡിയോയിൽ കാണാം. സിംഹങ്ങളിൽ നിന്ന് ഏതാനും മീറ്ററുകൾ മാത്രം അകലെവരെ സംഘമെത്തിയെങ്കിലും വാഹനം കണ്ട് ഭയന്ന സിംഹങ്ങൾ അവിടെ നിന്ന് നീങ്ങിയതിനാൽ ദുരന്തം ഒഴിവാകുകയായിരുന്നു.

 

ഇവർ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പിന്നീട് പങ്കുവയ്ക്കുകയും ചെയ്തു. ഏതാനും ദിവസങ്ങൾക്കു മുൻപ് പുറത്തുവന്ന ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇടപെടുകയായിരുന്നു. നിയമം ലംഘിച്ചവരെ കണ്ടെത്താനായി ഊർജിത ശ്രമങ്ങളാരംഭിച്ചു. രാജസ്ഥാനിൽ നിന്നെത്തിയ സംഘമാണ് വിഡിയോയിലുള്ളതെന്നാണ് വിവരം ലഭിച്ചത്. ആറംഗ സംഘത്തിൽ മൂന്നുപേരെ ഇതിനോടകം അറസ്റ്റ് ചെയ്യുകയും ചെയ്തു. വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരെ കോടതിക്ക് മുമ്പാകെ ഹാജരാക്കുകയും ചെയ്തു.

 

സിംഹങ്ങളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമാണ്. കുറ്റക്കാരെന്ന് കണ്ടെത്തിയ മൂവരെയും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടയച്ചിരിക്കുകയാണ്. വന്യജീവികളെ അനുവാദമില്ലാതെ വനമേഖലയിലെത്തി സന്ദർശിക്കാൻ ശ്രമിക്കുന്നതിൽ നിന്ന് ജനങ്ങൾ പിന്തിരിയണമെന്ന് ജുനഗഡ് വൈൽഡ് ലൈഫ് സർക്കിളിലെ ചീഫ് കൺസർവേറ്ററായ ആരാധന സാഹു പറയുന്നു. അവയെ പിന്തുടരുന്നതും ഗുരുതര കുറ്റമാണ്. വന്യമൃഗങ്ങളെ കാണാനായി  നിയമാനുസൃത സംവിധാനങ്ങളൊരുക്കിയിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നതിലെ ആശങ്കയാണ് ഉദ്യോഗസ്ഥർ പങ്കുവയ്ക്കുന്നത്.

 

സമാനമായ മറ്റൊരു സംഭവത്തിൽ 2021ൽ ഗിർ വനമേഖലയിലെ ഒരു ഗ്രാമത്തിലുള്ള 12 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. കെട്ടിയിട്ട ഒരു കന്നുകാലിയെ സിംഹം ആക്രമിച്ച് കീഴ്പ്പെടുത്തുന്നതും ഭക്ഷണമാക്കുന്നതും കാണാനായി കൂട്ടം കൂടിയതിനെതിരെയാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഈ സംഭവവും ഒരു വൈറൽ വിഡിയോയിലൂടെ വനം വകുപ്പുദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. 2020ലെ കണക്കുകൾ പ്രകാരം 674 സിംഹങ്ങളാണ് ഗുജറാത്തിലുള്ളത്. അവയുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടാകുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു.

 

English Summary:  Gujarat: 3 arrested after videos of chasing, harassing lions in Gir Wildlife Sanctuary goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com