കർഷകരുടെ കൃഷി നശിപ്പിക്കുന്നത് പതിവായതോടെ വെർവെറ്റ് കുരങ്ങുകളെ കൂട്ടത്തോടെ കൊല്ലാൻ ഉത്തരവിട്ട് കരീബിയൻ രാജ്യമായ സിന്റ് മാർട്ടൻ. കാർഷിക വിളകൾ പാകമാകുമ്പോൾ കുരങ്ങുകൾ കൂട്ടത്തോടെയെത്തി നശിപ്പിക്കുന്നതായി രാജ്യവ്യാപകമായി പരാതി ഉയർന്നിരുന്നു. ഇതോടെയാണ് കടുത്ത തീരുമാനത്തിലേക്ക് എത്തിയതെന്ന് അധികൃതർ പറയുന്നു.അതേസമയം, കൂട്ടത്തോടെ കൊന്നൊടുക്കുന്നത് ശരിയല്ലെന്നും കുരങ്ങുകളുടെ എണ്ണം നിയന്ത്രിക്കാൻ വന്ധ്യകരണം പോലുള്ള മാർഗങ്ങൾ സ്വീകരിക്കുകയാണ് വേണ്ടതെന്നും അഭിപ്രായമുയർന്നിട്ടുണ്ട്.
സിന്റ് മാർട്ടനിലെ നേച്ചർ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയ്ക്കാണ് കുരങ്ങുകളെ കൂട്ടത്തോടെ കൊന്നൊടുക്കാനുള്ള ചുമതല. സർക്കാർ ഇതിനായി പ്രത്യേക ഫണ്ടും അനുവദിച്ചിട്ടുണ്ട്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 450 കുരങ്ങുകളെ കൊന്നൊടുക്കാനാണ് സർക്കാർ നിർദേശം. വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും ഉചിതമായ തീരുമാനമാണ് സർക്കാർ കൈക്കൊണ്ടതെന്ന് എൻജിഒ മാനേജരായ ലെസ്ലി ഹിക്കേഴ്സൺ പറയുന്നു. സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് സ്പീഷിസ് മാനേജ്മെന്റ് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെക്കുകിഴക്കൻ ആഫ്രിക്കയാണ് വെർവെറ്റ് കുരങ്ങുകളുടെ സ്വദേശം.17–ാം നൂറ്റാണ്ടിലാണ് ഇവ കരീബിയൻ രാജ്യമായ സിന്റ് മാർട്ടനിൽ എത്തുന്നത്. തവിട്ട് കലർന്ന ചാരനിറത്തിൽ ശരീരവും വെളുത്ത രോമങ്ങൾ നിറഞ്ഞ കറുത്ത മുഖവുമാണ് വെർവെറ്റ് കുരങ്ങുകൾക്ക് ഉള്ളത്.
English Summary: Sint Maarten approves plan to destroy entire population of vervet monkeys