ADVERTISEMENT

ഭൂമിയിൽ നിന്ന് കാണാതായ ജീവി വർഗത്തിൽ ഏറ്റവും അറിയപ്പെടുന്നത് ദിനോസറുകളാണ്. മനുഷ്യരൊക്കെ കാണുന്നതിന് മുൻപ് തന്നെ അവർ ഭൂമിവാഴ്ച്ച അവസാനിച്ച് എങ്ങോ പോയി. പിന്നീട് വന്ന ശാസ്ത്രജ്ഞൻമാർ കിട്ടിയ അവശിഷ്ടങ്ങളൊക്കെ വെച്ച് ഒരു രൂപമുണ്ടാക്കി. നിരവധി പഠനങ്ങളും നടന്നു. 1993ൽ ജുറാസിക് പാർക്ക് എന്ന സിനിമ ഇറങ്ങിയതോടെ അന്യം നിന്ന് പോയ ജീവി വർഗം വീണ്ടും ചൂടുപിടിച്ച ചർച്ചയായി. മുത്തശ്ശി കഥകളിലും മിത്തുകളിലും ഇന്നും ദിനോസറുകൾ പല രൂപത്തിൽ സ്വൈര്യ വിഹാരം നടത്തുന്നു. 

 

ദിനോസറുകളുടെ കടന്നുപോക്ക് മനുഷ്യരെ വലുതായി ബാധിച്ചിട്ടില്ല. എന്നാൽ ഒരു ദ്വീപിലെ മുഴുവന്‍ മനുഷ്യരുടെയും നിലനിൽപിനെ തന്നെ ചോദ്യം ചെയ്ത് കടന്നു പോയ മൗറീഷ്യസിലെ ഒരു പക്ഷിയുണ്ട്, ഡോഡോ. തീർത്തും വിചിത്രമായി തോന്നാവുന്ന രൂപമുള്ള ആ പക്ഷിയെ തിരിച്ച് കൊണ്ടുവരുന്നു എന്ന വാർത്തയാണ് ജീവശാസ്ത്ര ലോകത്തെ ചർച്ചാവിഷയം. കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ജീവശാസ്ത്ര പ്രൊഫസറായ ബെത്ത് ഷാപ്പിറോയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ഉദ്യമത്തിന് പിന്നിൽ.

 

2002 ല്‍ ഷാപ്പിറോയും സഹപ്രവർത്തകരാണ് ആദ്യമായി ഡോഡോ പക്ഷിയുടെ ഡി.എൻ.എ പരിശോധിക്കുന്നത്. അന്യം നിന്ന് പോയ റോഡിഗ്രസ് സോളിറ്റയർ എന്ന പ്രാവ് വർഗത്തിലെ പക്ഷിയുമായി ഡോഡോയുടെ സാമ്യം, അത് പ്രാവ് വർഗത്തിൽപ്പെട്ടതാണന്ന നിഗമനത്തിലെത്തിച്ചു. സോളിറ്റയറും പറക്കാൻ കഴിയാത്ത പക്ഷിയായിരുന്നു. ഇപ്പോഴും ജീവിച്ചിരിക്കുന്ന നിക്കോബാർ പീജിയണ്‍ എന്ന പ്രാവും ഡോഡോയുമായി സാമ്യമുള്ളതാണ്. ഈ കണ്ടുപിടിത്തത്തിന്റെ തുടർച്ചയായാണ് ഡോഡോയുടെ പുനഃസൃഷ്ടിയെ ശാസ്ത്രജ്ഞർ കാണുന്നത്. ഡെൻമാർക്കിൽ സൂക്ഷിച്ചിരിക്കുന്ന ഡോഡോയുെട അവശിഷ്ടങ്ങളിൽ നിന്നും ഡി.എൻ.എയും ശേഖരിച്ചു.

 

ഡോഡോയെ പോലെ ഇവിടത്തെ വാസം അവസാനിപ്പിക്കേണ്ടി വന്ന മാമത്ത്, ടാസ്മാനിയൻ ടൈഗർ തുടങ്ങിയ ജീവികളെയും തിരിച്ച് കൊണ്ടുവരാനുള്ള ചർച്ചകൾ ചൂട് പിടിക്കുകയാണ്. പദ്ധതി വിജയിച്ചാലും മുഴുവനായും ആദ്യത്തേത് പോലെയുള്ള ഡോഡോ ആയിരിക്കില്ല എന്നും ശാസ്ത്രജ്ഞർ പറയുന്നു. 1996ൽ ക്ലോണിങ്ങിലൂടെ ഡോളി എന്ന ചെമ്മരിയാടിനെ ഉണ്ടാക്കിയതിന്റെ ആത്മവിശ്വാസം പുതിയ പരീക്ഷണത്തിന് പിന്നിലുമുണ്ട്. ആൺ താറാവിൽ

 

നിന്നും സ്വീകരിച്ച ഡി.എൻ.എ വഴി കോഴിക്കുഞ്ഞുങ്ങളെ നിർമിച്ചതാണ് ഷാപ്പിറോയുടെ ചിന്തയ്ക്ക് പിന്നിൽ. ഇങ്ങനെയൊരു പരീക്ഷണത്തിന് നല്ല രീതിയിൽ ചെലവ് വരും എന്നതു കൊണ്ടും, ഒരിക്കലും യഥാർഥ ഡോഡോ പക്ഷിയെ സൃഷ്ടിക്കാൻ കഴിയില്ല എന്നതുകൊണ്ടും വിമർശനങ്ങളും ഉയരുന്നുണ്ട്. ഭൂമിയിലെ നാനൂറിൽപരം പക്ഷി വർഗങ്ങൾ ഇതിനോടകം അന്യം നിന്ന് പോയേക്കാവുന്ന അവസ്ഥയിലാണ്. ഇത്തരം പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്ന തുക നിലവിലുള്ള ജീവജാലങ്ങളെ സംരക്ഷിക്കാന്‍‍ ഉപയോഗിക്കണം എന്നാണ് വിമർശകരുടെ പക്ഷം.

 

1598 ൽ മൗറീഷ്യസിലേക്ക് കപ്പൽ മാര്‍ഗം എത്തിയ ഡച്ച് യാത്രികരാണ് ഡോഡോയെ പറ്റി ആദ്യം പ്രതിപാദിക്കുന്നത്. വനനശീകരണവും വേട്ടയാടലുമാണ് ആ പക്ഷിയുടെ നാട് കടത്തലിന് പിന്നിൽ. മനുഷ്യരുടെ വരവോടെ മൗറീഷ്യസിലെത്തിയ എലികൾ, നായകൾ തുടങ്ങിയ മറ്റ് ജീവികളും വന്നതോടെ ഫലവർഗങ്ങൾക്ക് ആവശ്യക്കാരേറി, അതും ഡോഡോയെ തുടച്ച് നീക്കാൻ കാരണമായി. റാഫുസ് കുക്കുലാത്തസ് എന്ന് ശാസ്ത്ര ലോകം വിളിച്ച ആ പക്ഷിയുടെ വംശനാശം ചുറ്റുമുള്ള ആവാസവ്യവസ്ഥയെയും സാരമായി ബാധിച്ചു. കാല്‍വാരിയ മരങ്ങളും ഡോഡോയുടെ പിന്നാലെ അപ്രത്യക്ഷപ്പെട്ടു.

 

കാല്‍വാരിയ മരങ്ങളുടെ വിത്തുകൾ മുളയ്ക്കുന്നത് ഡോഡോ പക്ഷികൾ കഴിച്ചവയിൽ നിന്നായിരുന്നു. വലിയ ശരീരമുണ്ടായിരുന്ന ഡോഡോ പക്ഷികൾക്ക് പറന്നുപോയ് മറ്റ് ഇടങ്ങളിൽ താമസിക്കാൻ കഴിഞ്ഞില്ല എന്നതും വംശനാശത്തിന്റെ കാരണങ്ങളിൽ ഒന്നാണ്. കാഴ്ചയില്‍ ചെറിയ തോതിലല്ലാത്ത ഒരു നിഗൂഢതയൊക്കെ ഡോഡോയുെട ഭാഗമായി. ലൂയിസ് കാരളിന്റെ ആലിസ് ഇൻ വണ്ടർലാന്‍റിലൂടെയാണ് ഡോഡോ പക്ഷി കൂടുതൽ ജനപ്രിയമാകുന്നത്.

 

ഡോഡോ പക്ഷി ഗവേഷകർക്ക് എന്നുമൊരു കൗതുകമാണ്. ഒരു ജീവിയുടെയും വംശനാശം ഡോഡോയുടേത് പോലെ പഠനത്തിന് കാരണമായിട്ടുണ്ടാകില്ല. ഗവേഷകനും പ്രഫസറുമായ ജൂലിയൻ ഹ്യൂം ഡോഡോ പക്ഷിയെ പറ്റി പറയുന്നത്, മനുഷ്യർ കൂടുതൽ അറിയാൻ ശ്രമിച്ചപ്പോഴേക്കും കടന്നു കളഞ്ഞ ഒരു അസാധാരണ പക്ഷിയെന്നാണ്.  ലഭ്യമായ ഡിഎന്‍എയും അവശേഷിക്കുന്ന ബന്ധുക്കളായ പ്രാവുകളുടെയും സഹായത്തോടെ ഡോഡോയുെട തിരിച്ചുവരവ് ഉണ്ടായാൽ ചിലപ്പോൾ കടന്നു പോയ പല ജീവി വർഗങ്ങളും തിരിച്ച് വന്നേക്കാം. ജുറാസിക് പാർക്ക് സിനിമകളിൽ കാണ്ട സയൻസ് ഫിക്ഷന്‍ എന്നോ ഫാൻറസി എന്നോ ഒക്കെ കരുതി നമ്മൾ മാറ്റി വെച്ച പലതും വെള്ളിത്തിരയ്ക്ക് പുറത്തുള്ള ജീവിത്തിൽ നടക്കില്ല എന്ന് ഉറപ്പ് പറയാൻ പറ്റില്ലല്ലോ.

 

English Summary: Gene editing company hopes to bring dodo 'back to life'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com