ADVERTISEMENT

വ്യത്യസ്തമായ വിഭവങ്ങൾ പാചകം ചെയ്യാനും കഴിക്കാനും ആളുകൾക്ക് താൽപര്യമേറെയാണ്. ചില ഭക്ഷ്യവസ്തുക്കൾ ആരോഗ്യത്തിന് ഹാനികരമാകാറുമുണ്ട്. ഇപ്പോഴിതാ ഹോട്ടലിൽ വിളമ്പിയ നീരാളി വിഭവം കഴിക്കാതിരുന്നത് മൂലം മരണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടിരിക്കുകയാണ് ഒരു യുവാവ്. ചൈനയിലാണ് സംഭവം. ഹോട്ടലിലെത്തിയ യുവാവ് നീരാളിയുടെ വിഭവമാണ് ഓര്‍ഡര്‍ ചെയ്തത്. വിഭവം ടേബിളില്‍ എത്തിയപ്പോള്‍ അസ്വഭാവികത തോന്നിയ ഇയാള്‍ ഭക്ഷണത്തിന്‍റെ ചിത്രം പകര്‍ത്തി ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയില്‍ പോസ്റ്റ് ചെയ്തു.

 

നീരാളികളില്‍ ഒന്നില്‍ നീല നിറത്തിലുള്ള വളയങ്ങള്‍ കണ്ടതായിരുന്നു സംശയത്തിനു കാരണമായത്. ഈ വിഭവത്തിന് എന്തെങ്കിലും പ്രശ്നമുണ്ടോ? കഴിച്ചാൽ പ്രശ്നമാകുമോ, ആശങ്കയുണ്ടെന്ന് പറഞ്ഞാണ് യുവാവ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. സയൻസ് ബ്ലോഗർ ബോ വു സാഴി ഈ ചിത്രം കാണുകയും നിമിഷങ്ങള്‍ക്കകം പ്രതികരിക്കുകയും ചെയ്തു.‘ബ്ലൂ റിങ്ഡ് നീരാളിയാണ്. വളരെയധികം വിഷാംശമുള്ളതാണിത്. ചൂടാക്കിയാല്‍ ഇതു നിര്‍വീര്യമാകില്ല’' എന്ന് അദ്ദേഹം മറുപടി നല്‍കി. ബ്ലോഗറുടെ മറുപടി ലഭിച്ച ഉടൻ തന്നെ യുവാവ് വിഭവം തിരികെ നൽകി. ബ്ലൂ റിങ്ഡ് ഒക്ടോപ്പസ് അഥവാ നീല വളയങ്ങളുള്ള നീരാളിയുടെ വിഷം അതിവേഗം മനുഷ്യന്‍റെ ശ്വസനവ്യവസ്ഥയെ ബാധിക്കുകയും പക്ഷാഘാതം അല്ലെങ്കിൽ മരണത്തിലേക്ക് നയിക്കുകയും ചെയ്യും. യുവാവിന് തോന്നിയ ഒരു സംശയമാണ് മരണത്തിന്റെ നീരാളിപ്പിടിയിൽ നിന്നും രക്ഷപെടുത്തിയത്.

 

ലോകത്തിലെ ഏറ്റവും വിഷമുള്ള കടൽജീവികളിലൊന്നാണ് ബ്ലൂറിങ്ഡ് നീരാളികൾ.വലുപ്പത്തിൽ ചെറുതാണെങ്കിലും വിഷത്തിന്റെ കാര്യത്തിൽ കേമൻമാരാണിവർ.12 മുതൽ 20സെന്റീമീറ്റർ വരെ നീളമേ ഇവയ്ക്കുള്ളൂ.മിനിട്ടിൽ 26 മനുഷ്യരെ കൊല്ലാനുള്ള വിഷമുണ്ട് ഇവയുടെ ശരീരത്തിൽ. ഇവയുടെ കടിയേറ്റാൽ മിനിട്ടുകൾക്കകം മരണം സംഭവിക്കും. ഇതിനെതിരെയുള്ള പ്രതിവിഷവും ലഭ്യമല്ല.സ്വർണ നിറമാണ് ഇവയുടെ ശരീരത്തിന്. തിളങ്ങുന്ന ശരീരത്തിൽ നീല വളയങ്ങളുമുണ്ട്. ഇതാണ് ഇവയ്ക്ക് ബ്ലൂറിങ്ഡ് നീരാളികൾ എന്ന പേരു വരാൻ കാരണം. അതീവ വിഷമുള്ള ഇവ പവിഴപ്പുറ്റുകൾക്കിടയിലും പാറക്കൂട്ടങ്ങൾക്കിടയിലുമൊക്കെയാണ് സാധാരണയായി കാണപ്പെടാറുള്ളത്. ജപ്പാൻ മുതൽ ഓസ്ട്രേലിയ വരെ പസിഫിക് സമുദ്രത്തിലും ഇന്ത്യൻ മഹാസമുദ്രത്തിലുമായാണ് ഇവയുടെ വാസം. 

 

English Summary: Restaurant In China Serves Deadly Blue-Ringed Octopus To Customer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com