ADVERTISEMENT

വീടിന്റെ ഭിത്തിക്കുള്ളിൽ മരംകൊത്തികള്‍ സൂക്ഷിച്ച 317 കിലോ എക്കോൺ കായകൾ കണ്ടെത്തിയതിന്റെ അമ്പരപ്പിലാണ് കീട നിയന്ത്രണ കമ്പനി നടത്തിപ്പുകാരനായ നിക്ക് കാസ്ട്രോ. 20 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവം കണ്ടെത്തുന്നതെന്ന് നിക്ക് വിശദീകരിച്ചു.കലിഫോർണിയയിലെ ഒരു വീട്ടിൽ നിന്നാണ് ഇത്രയധികം കായകൾ കണ്ടെത്തിയത്. വീടിനുള്ളിൽ പുഴുക്കളെ പതിവായി കണ്ടതോടെയാണ് വീട്ടുകാർ അവയെ തുരത്താനായി നിക്കിനെ വിവരമറിയിച്ചത്.

 

വിവരമറിഞ്ഞ് വീടിനകം പരിശോധിക്കാനെത്തിയ നിക്ക് ഭിത്തിയുടെ വിടവിനുള്ളിൽ ഏതെങ്കിലും ജീവികൾ ചത്തിരിക്കുന്നതാകാമെന്നാണ് ആദ്യം കരുതിയത്. തുടർന്ന് ചത്ത ജീവിയുടെ ശരീരം എവിടെയാണെന്നറിയാനായി ഭിത്തിയിൽ വിടവുണ്ടാക്കി. ഭിത്തി തുരന്നതോടെ വിടവിനുള്ളിൽ നിന്ന് ഓക്കുമരത്തിന്റെ കായയായ എക്കോൺ പുറത്തേക്ക് ഊർന്നുവരാൻ തുടങ്ങി. ഇതോടെ ചത്ത ജീവിയല്ല പ്രശ്നമെന്ന് നിക്ക് തിരിച്ചറിഞ്ഞു. മരം കൊത്തികൾ സൂക്ഷിച്ചുവച്ച എക്കോൺ കായകളിൽ നിന്നാണ് പുഴുക്കൾ പുറത്തുവന്നിരുന്നത്. കുറച്ചു കായകൾ മാത്രമേ ഭിത്തിക്കുള്ളിൽ കാണുകയുള്ളൂവെന്നായിരുന്നു നിക്കിന്റെ ധാരണ. എന്നാൽ അൽപസമയം കൊണ്ട്തന്നെ കിലോക്കണക്കിന് കായകൾ ഭിത്തിക്കുള്ളിൽ മരംകൊത്തികൾ സൂക്ഷിച്ചിട്ടുണ്ടെന്ന് മനസ്സിലായി. പുറത്തെടുത്ത കായകൾ പല കവറുകളിലായി നീക്കിവച്ചു. 317 കിലോ എക്കോൺ കായകളാണ് മരംകൊത്തികൾ ചേർന്ന് ഭിത്തിക്കുള്ളിൽ സൂക്ഷിച്ചിരുന്നത്.

 

കൂട്ടാമായി ജീവിക്കുന്ന മരം കൊത്തികളാണ് എക്കോൺ മരംകൊത്തികൾ. എക്കോൺ കായകൾ ശേഖരിച്ചുവയ്ക്കുന്നതിൽ മിടുക്കൻമാരാണ് ഈ പക്ഷികൾ. സാധാരണയായി വലിയ മരത്തിൽ ചെറിയ വിടവുകളുണ്ടാക്കി എക്കോൺ കായകൾ സൂക്ഷിക്കുന്നതാണ് ഇവയുടെ രീതി. മരത്തിന്റെ പൊത്തുകളിലും ഇലക്ട്രിക് പോസ്റ്റിന്റെ വിടവിനുള്ളിലും ഭിത്തിയുടെ വിടവിനുള്ളിലുമെല്ലാം ഇവ ഇത്തരത്തിൽ കായകൾ സൂക്ഷിക്കാറുണ്ട്. അതുതന്നെയാണ് ഇവിടെയും സംഭവിച്ചതെന്ന് നിക്ക് പറയുന്നു. വർഷങ്ങളായി ഒരേ സ്ഥലത്ത് തന്നെ മരംകൊത്തികൾ എക്കോൺ കായകൾ സൂക്ഷിച്ചതുകൊണ്ടാകാം ഇത്രയധികം ഇവിടെനിന്നു കണ്ടെത്തിയതെന്നും നിക്ക് വിശദീകരിച്ചു.

 

English Summary: Woodpeckers store over 300 kg of acorns inside house walls, see the pictures here

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com