ADVERTISEMENT

ലോകത്തിൽ ഏറ്റവുമധികം വേട്ടയാടപ്പെടുന്ന രണ്ടാമത്തെ മൃഗം. വെറും 30 മുതൽ 100 സെന്റീമീറ്റർ വരെ മാത്രം നീളമുള്ള ഈനാംപേച്ചിയാണ് ആ മൃഗം. മൃഗക്കടത്തുകാരിൽ നിന്ന് പിടികൂടിയ ഒരു ഈനാംപേച്ചിയെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ സ്വതന്ത്രമാക്കുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. കരിഞ്ചന്തകളിലെ പ്രധാന കച്ചവടമാണ് മൃഗക്കടത്ത്. വർഷംതോറും ആയിരക്കണക്കിന് ഈനാംപേച്ചികളെയാണ് ഇങ്ങനെ മൃഗക്കടത്തുകാർ കടത്തുന്നത്. 

 

മൃഗക്കടത്തുകാരുടെ പ്രധാന ഇരകളാണിവ. ലോകത്താകെ എട്ടിനം ഈനാംപേച്ചികളാണുള്ളത്. ഇവയെല്ലാം തന്നെ ഇന്റർനാഷനൽ യൂണിയൻ ഫോർ ദ് കൺസർവേഷൻ ഓഫ് നേച്ചറിന്റെ (ഐയുസിഎൻ) വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയായ റെഡ് ലിസ്റ്റിലുണ്ട്. കേരളത്തിലും അപൂർവമായി ഇവയെ കാണാം. ശരീരത്തെ അപേക്ഷിച്ച് വളരെ ചെറിയ കണ്ണുകളായതിനാൽ ഈനാംപേച്ചികൾക്ക് കാഴ്ചശക്തി കുറവാണ്. കൂടാതെ ഒരിനമൊഴിച്ച് ബാക്കിയെല്ലാം രാത്രി മാത്രമേ പുറത്തിറങ്ങുകയുള്ളൂ. കേൾവിശക്തിയും ഘ്രാണശക്തിയും അപാരമാണ്. നീളൻ നാവുപയോഗിച്ച് ചിതലുകളെയും ഉറുമ്പുകളെയും ഭക്ഷണമാക്കുകയാണ് പതിവ്. ചിതൽപ്പുറ്റുകളുടെയും മറ്റും സമീപം ഇവയുണ്ടാകുമെന്നുറപ്പുള്ള വേട്ടക്കാർ രാത്രിയിൽ കണ്ണിലേക്ക് ശക്തമായി വെളിച്ചമടിച്ച് നിർത്തി ഇവയെ കൊന്നൊടുക്കുകയാണ് ചെയ്യുക.‌

 

ആരുടെയെങ്കിലും മുന്നിൽപ്പെട്ടാൽ ‘ഉരുണ്ടുകൂടി’ കിടക്കുകയാണ് തന്ത്രമെങ്കിലും വേട്ടക്കാരുടെ കെണികൾക്കു മുന്നിൽ അതും വിലപ്പോകാറില്ല. കാടുകൾ വെട്ടിത്തെളിക്കുന്നതും കൃഷിയിടങ്ങളിലെ കീടനാശിനി പ്രയോഗവും വൈദ്യുതവേലികളുമെല്ലാം ഇവയുടെ എണ്ണം കുറയ്ക്കാൻ കൂട്ടായുമുണ്ട്. നേരത്തെ 50 കോടിയോളം രൂപ മുടക്കി രാജ്യാന്തര തലത്തിൽ ഈനാംപേച്ചികളെ സംരക്ഷിക്കാൻ ശ്രമമുണ്ടായിരുന്നു.

 

ഈനാംപേച്ചികളെ പിടികൂടുന്നതും കടത്തുന്നതും ശിക്ഷാർഹമാണ്. ഏഷ്യൻ രാജ്യങ്ങളായ ചൈനയും വിയറ്റ്നാമുമൊക്കെയാണ് ഈനാംപേച്ചി കച്ചവടക്കാരുടെ പ്രധാന മാർക്കറ്റ്. വിലക്കുണ്ടെങ്കിലും വിയറ്റ്നാമിലെ പല റസ്റ്ററന്റുകളിലെയും വിശിഷ്ടഭോജ്യമാണ് ഈനാംപേച്ചിയുടെ മാംസം കൊണ്ടുള്ള വിഭവങ്ങൾ. കൂടാതെ ഇവയുടെ ശരീരത്തിലെ ശൽക്കങ്ങൾ വിവിധ രോഗങ്ങള്‍ ഭേദമാക്കുമെന്ന അന്ധവിശ്വാസവുമുണ്ട്.

 

English Summary: Forest Officer Shares Video Of 'Second Most Trafficked Mammal On Planet', Internet Intrigued

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com