ബ്രസീലില്‍ വളര്‍ത്തുനായയുടെ കുര സഹിക്കാനാകാതെ വന്നതോടെ നായയെ ജീവനോടെ കുഴിച്ചുമൂടി അയല്‍വാസി. ബ്രസീലിലെ പ്ലാനുറ മുനിസിപ്പാലിറ്റിയിലാണ് സംഭവം. അയൽവാസിയുടെ നൈന എന്ന നായയെ കുഴിച്ചിട്ടത് താനാണെന്ന് 82 കാരിയായ സ്ത്രീ പൊലീസിനോട് സമ്മതിച്ചതായി ബ്രിട്ടനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാത്രി നായ നിര്‍ത്താതെ കുരച്ചതിനാല്‍ നായയെ പൂന്തോട്ടത്തിൽ കുഴിയുണ്ടാക്കി ജീവനോടെ കുഴിച്ച് മൂടുകയായിരുന്നുവെന്ന് അയല്‍വാസിയായ സ്ത്രീ പറഞ്ഞതായി നായയുടെ ഉടമ പൊലീസിനോട് പറഞ്ഞു. പിന്നാലെ തോട്ടത്തിലേക്ക് ഓടിയെത്തിയ നായയുടെ ഉടമ തോട്ടത്തില്‍ മണ്ണ് ഇളകിക്കിടന്നതായി കണ്ടെത്തി. ഉടൻ തന്നെ അവിടം കുഴിച്ച് നായയെ ജീവനോടെ തന്നെ പുറത്തെടുത്തു. രക്ഷപ്പെടുത്തുന്നതിന് ഒന്നരമണിക്കൂര്‍ മുന്‍പാണ് അയല്‍വാസി നായയെ കുഴിച്ചുമൂടിയത്. നായയെ ഉടന്‍ തന്നെ വെറ്ററിനറി ഡോക്ടറുടെ അടുത്തെത്തിച്ചതിനാൽ അതു രക്ഷപ്പെട്ടു.
എന്നാല്‍ താന്‍ ചെയ്ത കാര്യത്തില്‍ സ്ത്രീക്ക് ഒട്ടും കുറ്റബോധമില്ലായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. വീണ്ടും കുഴിച്ചിടുമെന്നാണ് ചോദ്യം ചെയ്തപ്പോൾ 82 കാരി പൊലീസിനോട് പ്രതികരിച്ചത്. നായയെ ഇനി ഇവിടെ വരാന്‍ അനുവദിക്കരുതെന്ന് അവര്‍ ഉടമയ്ക്ക് താക്കീത് നല്‍കുകയും ചെയ്തിതു. സംഭവത്തില്‍ ഇവര്‍ക്കെതിരെ കേസെടുത്ത് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
English Summary: Woman Buried Neighbour's Dog Alive As It Wouldn't Stop Barking: Report