ADVERTISEMENT

ജപ്പാനിൽ വിചിത്രമായ രീതിയിൽ എലിക്കുഞ്ഞുങ്ങളെ ശാസ്ത്രജ്ഞർ സൃഷ്ടിച്ച കഥ ശാസ്ത്രലോകത്ത് വൈറലാകുകയാണ്. ഈ എലിക്കുഞ്ഞുങ്ങളുടെ പിറവിയിൽ അമ്മയെലികളില്ല, മറിച്ച് രണ്ട് അച്ഛൻ എലികൾ മാത്രമാണുള്ളത്. ആണെലികളുടെ ത്വക്കിലെ കോശങ്ങളിൽ പരിഷ്‌കാരങ്ങൾ വരുത്തിയാണ് ശാസ്ത്രജ്ഞർ ഇതു നേട്ടമാക്കിയത്. ആണെലിയിൽ നിന്നുള്ള വിത്തുകോശമെടുത്ത് അതിന്റെ ജനിതകഘടനയിൽ പരിഷ്‌കാരം വരുത്തി അണ്ഡങ്ങളുണ്ടാക്കിയാണ് പരീക്ഷണം നടന്നത്. തുടർന്ന് ഇത് മറ്റൊരു ആണെലിയുടെ ബീജം ഉപയോഗിച്ച് സങ്കലനം നടത്തി. ഇത്തരത്തിൽ 600 ഭ്രൂണങ്ങളെ സറഗേറ്റ് എലികളിലേക്ക് മാറ്റി. 

 

ഇവയിൽ നിന്ന്ഏഴ് കുഞ്ഞെലികൾ പരീക്ഷണത്തിൽ പിറന്നെന്നാണ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്. ഈ കുഞ്ഞെലികൾ ആരോഗ്യമുള്ള ജീവികളായി വളരുകയും പിന്നീട് ഇവ സ്വാഭാവിക പ്രക്രിയകളിൽ കുട്ടികളെയുണ്ടാക്കിയെന്നും ശാസ്ത്രജ്ഞർ പറയുന്നു. ജപ്പാനിലെ ഒസാക സർവകലാശാലയിലെയും ക്യുഷു സർവകലാശാലയിലെയും ശാസ്ത്രജ്ഞരാണു ഗവേഷണത്തിനു പിന്നിൽ. പ്രശസ്ത ജനിതക ശാസ്ത്രജ്ഞനായ കാറ്റ്‌സുഹിക്കോ ഹയാഷിയാണു ഗവേഷണത്തിനു ചുക്കാൻ പിടിച്ചത്. ഇതിന്റെ ഗവേഷണ ഫലങ്ങൾ മനുഷ്യ ജനിതക എഡിറ്റിങ് സംബന്ധിച്ച് നടന്ന മൂന്നാമത്തെ രാജ്യാന്തര ഉച്ചകോടിയിൽ സമർപ്പിച്ചു.

 

നേരത്തെയും ഇത്തരം പരീക്ഷണങ്ങൾ എലികളിൽ നടന്നിരുന്നു. എന്നാൽ സങ്കീർണമായ സാങ്കേതിക വിദ്യകളാണ് ഇതിനായി ഉപയോഗിച്ചത്. പത്ത് വർഷത്തിനു ശേഷം ഇതേ സാങ്കേതികവിദ്യ മനുഷ്യരിലും പ്രയോഗിക്കാൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. എന്നാൽ ഇതിനെതിരെ വിമർശനം പലകോണുകളിൽ നിന്ന് ഉയർന്നിട്ടുണ്ട്. മനുഷ്യ ഭ്രൂണ വികസനം വളരെ സങ്കീർണമായ പ്രക്രിയയാണെന്നും എലികളിലെ പരീക്ഷണം പോലെ അത്ര ലാഘവമുള്ളതല്ലെന്നുമാണ് ഇതിനെ എതിർത്ത ശാസ്ത്രജ്ഞർ പറയുന്നത്.

 

English Summary: This rat has two fathers and it could pave way for same-sex partners to have biological kids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com