പാലക്കാട് ധോണിക്കാരുടെ ഉറക്കം കെടുത്തിയ പിടി സെവൻ കൂട്ടിലായിട്ട് രണ്ട് മാസം. ശൗര്യം കാണിച്ച് കൂട് വരെ തകർക്കാൻ ശ്രമിച്ച പഴയ പിടി സെവനും പിന്നീട് ധോണിയുമായി മാറിയ കൊമ്പൻ നിലവിൽ ശാന്തനാണ്. വൈകാതെ പുറത്തിറങ്ങി കൂടുതൽ ചട്ടം പഠിപ്പിച്ച് കുങ്കിയാനയാക്കി മാറ്റുന്നതിനുള്ള നടപടി തുടങ്ങുമെന്ന് വനം വകുപ്പ്.
കരിമ്പും പച്ചപ്പുല്ലുമാണ് ഇഷ്ടഭക്ഷണം. നൂറ്റി അന്‍പത് കിലോയിലധികം പുല്ല്. അന്‍പത് കിലോ കാട്ടിലെ പച്ചില. അരി, ഗോതമ്പ്, റാഗി, മുതിര, ചെറുപയര്‍ ഉള്‍പ്പെടെയുള്ള റേഷന്‍ വേറെ. കൂട്ടിലായ ധോണിയുടെ ഒരുദിവസത്തെ ആഹാര ക്രമമാണിത്. കനത്ത ചൂട് തുടരുന്ന കാലാവസ്ഥയില്‍ നാല് നേരം ധോണിയെ കുളിപ്പിക്കും. ആദ്യനാളുകളില്‍ കൂട് തകര്‍ക്കാന്‍ നിരന്തരം ശ്രമിച്ച ധോണി ഇപ്പോള്‍ ശാന്തനാണ്. പിടിയിലാകുമ്പോള്‍ മദപ്പാട് അലട്ടിയിരുന്ന കൊമ്പന്‍ ആരോഗ്യവാനായി. പൂര്‍ണമായും ചട്ടം പഠിപ്പിച്ച് തുടങ്ങിയിട്ടില്ലെങ്കിലും സദാസമയവും കൂടെയുള്ള മാധവനും, മണികണ്ഠനും പറയുന്ന കാര്യങ്ങള്‍ ധോണി മടികൂടാതെ അനുസരിക്കുന്നുണ്ട്.
നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്ന സമയം ധോണിക്ക് കരിമ്പാണ് സമ്മാനം. മധുരത്തിനോടുള്ള താല്‍പര്യം കൊണ്ടാകാം കരിമ്പ് കിട്ടാന്‍ ധോണി ഉറങ്ങാന്‍ വരെ തയാറാണ്. രണ്ട് മാസം കഴിയുമ്പോള്‍ കൂട്ടില്‍ നിന്നും പുറത്തിറക്കാന്‍ കഴിയുമെന്ന് വനംവകുപ്പ്. ജനുവരി ഇരുപത്തി രണ്ടിനാണ് വയനാട്ടിൽ നിന്നെത്തിയ പ്രത്യേക ദൗത്യസംഘം ആനയെ മയക്കു വെടിയുതിർത്ത് പിടികൂടി കൂട്ടിലാക്കിയത്. പിന്നാലെ പിടി സെവനെന്ന പേര് മാറ്റി ധോണിയെന്ന് വനംമന്ത്രി കൊമ്പന് പേരിട്ടു.
English Summary: PT-7 renamed as 'Dhoni', to be trained by Kumki elephants