ADVERTISEMENT

ക്വീൻസ്‌ലൻഡിലെ കൗ ബേ ബീച്ച് സന്ദർശിക്കുന്നതിനിടെ ടോം ഹേസ് എന്ന ഫോട്ടോഗ്രാഫർ കണ്ടെത്തിയ ഒരു മുതലയുടെ ജഡമാണ് ഇപ്പോൾ ഏറെ ചർച്ചകൾക്ക് വഴിവയ്ക്കുന്നത്.  പ്രധാനമായും മുതലകളെ കേന്ദ്രീകരിച്ചാണ് ടോം ചിത്രങ്ങൾ പകർത്തുന്നത്. ഇതിനായി അവയെ നിരീക്ഷിക്കുന്നതിനിടെ തല അറുത്തു മാറ്റിയ നിലയിലുള്ള ഒരു മുതലയുടെ ജഡം അദ്ദേഹം കണ്ടെത്തുകയായിരുന്നു. അസ്വാഭാവികത തോന്നിയ ടോംസ് ഉടൻതന്നെ ചിത്രങ്ങൾ പകർത്തി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവയ്ക്കുകയും ചെയ്തു.

Discovery of Headless Crocodile Sparks Disturbing Theory
Image credit: Tom Chalmers Hayes via Instagram Screengrab from @crocodile_beers

 

ആയുധം ഉപയോഗിച്ച് തലഭാഗം മുറിച്ചെടുത്തതാണ് എന്നത് ആദ്യകാഴ്ചയിൽ തന്നെ വ്യക്തമാണെന്നാണ് ചിത്രത്തിനൊപ്പം ടോം പങ്കുവയ്ക്കുന്ന കുറിപ്പ്. വിനോദത്തിനായി മൃഗങ്ങളെ വേട്ടയാടി അവയുടെ തലയറുത്ത് സൂക്ഷിക്കുന്നതിനായാണ് മുതലയെ കൊലപ്പെടുത്തിയതെന്ന് ഇതിലൂടെ വ്യക്തമാണെന്നും അദ്ദേഹം പറയുന്നു. മുതലയുടെ ശരീരത്തിൽ മറ്റൊരു ഭാഗത്തും മുറിവുകളോ ചതവുകളോ കണ്ടെത്താനായിട്ടില്ല. അതിനാൽ മറ്റൊരു മുതലയോ മൃഗമോ ആക്രമിച്ചതാകാനുള്ള സാധ്യതയില്ലെന്നും ടോം വിശദീകരിച്ചു.

 

സംഭവം വാർത്തയായതോടെ ക്വീൻസ്‌ലൻഡിന്റെ പരിസ്ഥിതികാര്യ വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഇതേക്കുറിച്ച് അന്വേഷണവും നടത്തി. എന്നാൽ ജഡം ഏറെ അഴുകിയ നിലയിലായതിനാൽ അതിൽ പരിശോധനകൾ നടത്താൻ സാധ്യമല്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തലഭാഗം ഇല്ലാതിരുന്നതിനാൽ പരിശോധനകൾ നടത്തിയാലും കൂടുതൽ വിവരങ്ങൾ ലഭിക്കില്ല എന്നാണ് ഇവരുടെ പക്ഷം. കൃത്യമായ കാരണം കണ്ടെത്താൻ സാധിക്കില്ല എന്ന നിഗമനത്തിൽ എത്തിയതോടെ മുതലയുടെ ശിരസ്സില്ലാത്ത ജഡം മറവു ചെയ്യുകയും ചെയ്തു.

 

മുതലകൾ തമ്മിൽ പോരടിക്കുന്നത് സാധാരണമാണ്. അപൂർവമായി അവ സ്വന്തം വർഗത്തിൽപ്പെട്ടവയെ ഭക്ഷിക്കുന്ന സാഹചര്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മറ്റു മുതല ഇനങ്ങളെ അപേക്ഷിച്ച് ലവണ ജലത്തിൽ ജീവിക്കുന്ന മുതലകൾ അങ്ങേയറ്റം ശക്തരാണ്. മൃഗങ്ങളിൽ തന്നെ അതിശക്തമായി കടിക്കാൻ സാധിക്കുന്നത് ഇവയ്ക്കാണെന്നും കണ്ടെത്തിയിട്ടുണ്ട്.  വിനോദത്തിനായി വേട്ടയാടിയ ശേഷം മൃഗങ്ങളുടെ ശരീരഭാഗങ്ങൾ സൂക്ഷിക്കുന്ന രീതി വ്യാപകമായി വിമർശിക്കപ്പെടുന്നുണ്ടെങ്കിലും ലോകത്തിന്റെ പല ഭാഗത്തും ഇത്തരം വേട്ടയാടൽ ധാരാളമായി നടക്കുന്നുണ്ട്.

 

മുതലകളുടെ എണ്ണം പെരുകുന്ന സാഹചര്യങ്ങളെ നേരിടാൻ വേട്ടയാടലിന് പെർമിറ്റ് നൽകുന്ന സംവിധാനങ്ങളും നിലവിലുണ്ട്. അറുത്തു മാറ്റിയ മുതല തലകൾക്ക് വിപണന സാധ്യതയും ഏറെയാണ്. നിയമാനുസൃതമായി വേട്ടയാടി നേടുന്ന തലയോട്ടികൾക്ക് 5000 ഡോളർ വരെ വില ലഭിക്കും. എന്നാൽ അനധികൃതമായാണ് അവയെ കൊലപ്പെടുത്തുന്നതെങ്കിൽ കുറ്റക്കാരെന്നു കണ്ടെത്തുന്നവർ വൻ തുക പിഴ അടയ്ക്കേണ്ടിയും വരും.  എന്തായാലും ടോമിന്റെ പോസ്റ്റ് ജനശ്രദ്ധ നേടിയതോടെ ഈ ക്രൂരതക്കെതിരെ ഏറെ രോഷത്തോടെയാണ് ആളുകൾ പ്രതികരണങ്ങൾ അറിയിക്കുന്നത്. കുറ്റവാളിയെ കണ്ടെത്തി തക്കതായ ശിക്ഷ ഉടൻ നൽകണമെന്നാണ് ഭൂരിഭാഗം ആളുകളുടെയും ആവശ്യം.

 

English Summary: Discovery of Headless Crocodile Sparks Disturbing Theory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com