ADVERTISEMENT

റോഡിൽകൂടി സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം വിട്ടതിനെത്തുടർന്ന് താഴ്‌വരയിലേക്ക് മറിഞ്ഞ ബസ്സിലെ കുട്ടികൾ അടക്കമുള്ള ആറ് പേർ തേനീച്ചകളുടെ കുത്തേറ്റു മരിച്ചു. നിക്കരഗ്വേയിലാണ് സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട ബസ് 160 അടി താഴ്ചയിലേക്ക് മറിയുന്നതിനിടെ അവിടെയുണ്ടായിരുന്ന തേനീച്ച കൂടുകളിൽ തട്ടിയതോടെ അവ കൂട്ടമായി ആക്രമിക്കുകയായിരുന്നു. എട്ടുവയസ്സുകാരിയും അമ്മയും അടക്കമുള്ളവർ മരിച്ചവരെ ഉൾപ്പെടുന്നു.

 

തകരാറ് സംഭവിച്ചതോടെ സമീപത്തുള്ള കാപ്പി തോട്ടത്തിലേക്ക് വാഹനം മറിയുകയായിരുന്നു. ആഫ്രിക്കൻ തേനീച്ചകളെ പാർപ്പിച്ചിരുന്ന കൂടുകൾക്ക് മുകളിലൂടെയാണ് ബസ് താഴേക്ക് നിരങ്ങി നീങ്ങിയത്. എന്നാൽ ബസ് മറിഞ്ഞതിനെത്തുടർന്ന് ആർക്കും ജീവഹാനി സംഭവിച്ചിരുന്നില്ല. പക്ഷേ കൂടുകൾ തകർന്നതോടെ ആയിരക്കണക്കിന് തേനീച്ചകൾ കൂട്ടമായി യാത്രക്കാരെ ആക്രമിക്കുകയായിരുന്നു. 45 പേർക്കാണ് തേനീച്ചകളുടെ കുത്തേറ്റത്.

 

അപകടത്തിന്റെ ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്നവർ ഓടി കൂടിയെങ്കിലും തേനീച്ചകളുടെ സാന്നിധ്യം മൂലം അവർക്ക് ബസിനടുത്തേക്കെത്താൻ സാധിച്ചിരുന്നില്ല. ശരീരമാസകലം പാടുകളോടെയാണ് രക്ഷപ്പെട്ടവരെ ആശുപത്രികളിലേക്ക് എത്തിച്ചത്. ഇവരിൽ ഗർഭിണിയായ യുവതിയും ഉൾപ്പെടുന്നു. പരുക്കേറ്റവർക്ക് ചികിത്സകൾ നൽകി വരികയാണെന്നും പലരുടേയും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. തേനീച്ചകളുടെ ആക്രമണം എത്രത്തോളം ശക്തമായിരുന്നു എന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന രോഗികളുടെ ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്.

 

തേനീച്ചകളിൽ തന്നെ ഏറ്റവും അപകടകാരികളായ ഇനങ്ങളിൽ ഒന്നാണ് ആഫ്രിക്കൻ  തേനീച്ചകൾ. ആക്രമണത്തിന്റെ ശക്തി കൊണ്ടുതന്നെ കൊലയാളി തേനീച്ചകളെന്നും ഇവയ്ക്ക് വിളിപ്പേരുണ്ട്.  പ്രകോപനമുണ്ടായാൽ മറ്റു തേനീച്ചകളെക്കാൾ പത്തു മടങ്ങ് അധിക വേഗത്തിൽ ആക്രമിക്കുന്നവയാണ് ഇവ.  ശല്യപ്പെടുത്തുന്ന വ്യക്തികളെയോ ജീവജാലങ്ങളെയോ അര കിലോമീറ്ററിനടുത്ത് ദൂരം വരെ ഇവ പിന്തുടർന്ന് ആക്രമിക്കുകയും ചെയ്യും. ഇത്തരത്തിൽ ഇവയുടെ കുത്തേറ്റ് മനുഷ്യർക്കും മൃഗങ്ങൾക്കും ജീവഹാനി സംഭവിച്ചതായുള്ള വാർത്തകൾ മുൻപും പുറത്തുവന്നിട്ടുണ്ട്.

 

ഇക്കാരണങ്ങൾകൊണ്ടുതന്നെ ആഫ്രിക്കൻ തേനീച്ചകളെ പാർപ്പിച്ചിരിക്കുന്ന കൂടുകൾക്കരികിലേക്ക് പരിശീലനമില്ലാത്തവർ പോകരുതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. താരതമ്യേന ചെറിയ കോളനികളായി ജീവിക്കുന്നവയാണ് ഇവ. തരം കിട്ടിയാൽ ഉപേക്ഷിക്കപ്പെട്ട പെട്ടികളിലോ ടയറുകളിലോ ചെടിച്ചട്ടികളിലോ മെയിൽ ബോക്സുകളിലോ ഒക്കെ ഇവ കൂടുകൂട്ടും. അബദ്ധത്തിൽ കൂടിന് ഇളക്കം തട്ടിയാൽ ശല്യപ്പെടുത്തുന്നവരെ നിമിഷങ്ങൾക്കുള്ളിൽ കൂട്ടമായി ആക്രമിച്ച് സാരമായി പരുക്കേൽപ്പിക്കുകയും ചെയ്യും. എന്നാൽ ഇവയുടെ ആക്രമണമേറ്റാൽ രക്ഷപ്പെടാനായി വെള്ളത്തിലേക്ക് ചാടുന്നത് ബുദ്ധിപരമായ നീക്കമല്ലെന്നും വിദഗ്ധർ പറയുന്നു. ഇര വെള്ളത്തിന് മുകളിലേക്ക് ഉയർന്നു വരുന്നതു വരെ അവ കാത്തിരിക്കും എന്നതിനാലാണിത്.

 

English Summary: 6 People Killed By 'Killer Bees' After Bus Crashes into Hives In Nicaragua

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com