കെനിയയിൽ മനുഷ്യർ 10 സിംഹങ്ങളെ കൊന്നെന്ന് കെനിയൻ വന്യജീവി വകുപ്പിന്റെ റിപ്പോർട്ട്. ഈ റിപ്പോർട്ടു പുറത്തു വന്നതിനു പിന്നാലെ രാജ്യാന്തര മാധ്യമങ്ങൾ ഇതു വാർത്തയാക്കി. തുടർന്ന് രാജ്യാന്തര തലത്തിൽ മൃഗ, പരിസ്ഥിതി സ്‌നേഹികളുടെ വൻവിമർശനമാണ് ഇതിനെതിരെ ഉയർന്നിരിക്കുന്നത്. കൊല്ലപ്പെട്ട 10 സിംഹങ്ങളിൽ ആറെണ്ണവും കഴിഞ്ഞ ശനിയാഴ്ചയാണ് കൊല്ലപ്പെട്ടത്.
തങ്ങളുടെ വളർത്തുമൃഗങ്ങളെ സിംഹങ്ങൾ കൊല്ലുന്നതാണു, സിംഹങ്ങൾക്കെതിരെയുള്ള ആക്രമണത്തിലേക്കു നാട്ടുകാരെ നയിച്ചതെന്നും റിപ്പോർട്ട് പറയുന്നു. സിംഹങ്ങൾ ഗ്രാമത്തിൽ നടത്തിയ ആക്രമണത്തിൽ 11 ആടുകളും ഒരു നായയും ചത്തിരുന്നു. കെനിയയിലെ സിംഹങ്ങളിൽ ഏറ്റവും പ്രായമുള്ളതായ ലൂൺകിറ്റോ എന്ന സിംഹവും ആക്രമണത്തിൽ കൊല്ലപ്പെട്ടു. 19 വയസ്സായിരുന്നു ഈ സിംഹത്തിന്. മസായി മാറൻസ് എന്നറിയപ്പെടുന്ന ഗോത്രത്തിലെ ആളുകൾ കുന്തം കൊണ്ടു കുത്തിയാണ് ഈ സിംഹത്തെ കൊന്നത്.
കെനിയയിലുണ്ടായ കാലാവസ്ഥാ മാറ്റവും തുടർന്നുണ്ടായ കടുത്ത വരൾച്ചയുമാണ് അപ്രിയ സംഭവങ്ങളിലേക്കു നയിച്ചതെന്ന് വിദഗ്ധർ പറയുന്നു. വരൾച്ച കൂടിയതോടെ സിംഹങ്ങൾക്ക് ഇരകൾ കുറയാൻ തുടങ്ങി. ഇതോടെ ഇവ ജനവാസമേഖലകളിലേക്കു കടന്ന് ആക്രമണവും തുടങ്ങി. 40 വർഷങ്ങൾക്കിടെയുണ്ടായ ഏറ്റവും കടുത്ത വരൾച്ചയാണ് കെനിയയിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
കെനിയയിലെ കിളിമഞ്ചാരോ പർവതത്തിനു സമീപുള്ള അംബോസെലി ഇക്കോസിസ്റ്റത്തിലുള്ള സിംഹങ്ങളാണ് കൊല്ലപ്പെട്ടതെന്ന് യുഎൻ അറിയിച്ചിട്ടുണ്ട്. യുനെസ്‌കോയുടെ ബയോസ്ഫിയർ റിസർവാണ് ഇവിടം. സാവന്നയുടെ ഭാഗമായ മസായ് മാറ പുൽമേടുകൾ സ്ഥിതി ചെയ്യുന്ന രാജ്യമാണ് കെനിയ. 2500ൽ അധികം സിംഹങ്ങൾ ഇവിടെ പാർക്കുന്നു. ഇവയിൽ ആയിരത്തോളം സിംഹങ്ങൾ വസിക്കുന്നത് മസായ് മാറയിലാണ്.
English Summary: Loonkito, one of the world's oldest lions, killed by herders in Kenya