മലയാളത്തിൽ താപ്പാനയെന്നും അറിയപ്പെടുന്ന പ്രത്യേകപരിശീലനം നേടിയ ആനകളാണു കുങ്കിയാനകൾ. വന്യസ്വഭാവമുള്ള ആനകളെ പിടിക്കാനോ അല്ലെങ്കിൽ പരുക്ക് പറ്റിയതോ അകപ്പെട്ടതോ ആയ ആനകളെ രക്ഷിക്കാനോ പരിശീലിക്കപ്പെട്ടവരാണ് ഇവർ. ദക്ഷിണേന്ത്യയിൽ നിന്നുള്ള കുങ്കിയാനകളിൽ ഏറ്റവും പ്രശസ്തനാണ് തമിഴ്‌നാടിൽ നിന്നുള്ള കലീം. നിരവധി ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുള്ള കലീം രാജ്യമെങ്ങും പ്രശസ്തനാണ്. കഴിഞ്ഞ മാർച്ചിലാണ് തമിഴ്‌നാട്ടിലെ അന്നാമലൈ കടുവാസങ്കേതത്തിൽ സ്ഥിതി ചെയ്യുന്ന കോഴിക്കാമുത്തി ക്യാംപിൽ നിന്ന് ഈ കുങ്കിയാന പ്രവർത്തനം അവസാനിപ്പിച്ച് പിരിഞ്ഞത്. അപ്പോഴേക്കും 99 ദൗത്യങ്ങളിൽ കലീം പങ്കെടുത്തിരുന്നു.
1972ൽ ആണ് കോഴിക്കാമുത്തി ക്യാംപിലേക്ക് കലീം എത്തുന്നത്. സത്യമംഗലം വനത്തിലുള്ള തന്റെ കൂട്ടവുമായി പിരിഞ്ഞാണ് കലീം എത്തിയത്. എട്ടടി പൊക്കവും 5,000 കിലോ ഭാരവുമുള്ള കലീം താമസിയാതെ ഫോറസ്റ്റ് സർവീസിലേക്കു ചേർക്കപ്പെട്ടു. തമിഴ്‌നാട്, കേരളം, കർണാടക, ബംഗാൾ എന്നിവിടങ്ങളിലായി മൂന്ന് പതിറ്റാണ്ടുകളിലായി നിരവധി ദൗത്യങ്ങളിലാണ് കലീം പിന്നീട് പങ്കെടുത്തത്.

വിരമിക്കുമ്പോൾ 57 വയസ്സായിരുന്നു കലീമിന്. വനംവകുപ്പ് അധികൃതർ ഗാർഡ് ഓഫ് ഓണർ നൽകിയാണ് ഈ ആനയെ യാത്രയാക്കിയത്. മറ്റു കുങ്കിയാനകളെ നയിക്കുന്നതിലും അപാരമായ നേതൃപാടവം പുലർത്തിയ കലീമിന്‌റെ പാപ്പാൻ മണിയായിരുന്നു. അതീവ ബുദ്ധിശക്തിയും അനുസരണയും ഒത്തിണങ്ങിയ കുങ്കിയാനയെന്നായിരുന്നു കലീം വിശേഷിപ്പിക്കപ്പെട്ടത്. വിദഗ്ധർക്ക് മയക്കുവെടി വയ്ക്കാൻ പാകത്തിൽ ആനകളെ ഒരു ഭാഗത്തേക്ക് മാറ്റിനിർത്താൻ കലീം മിടുക്കനായിരുന്നു.

കുഴിയിൽ വീഴുന്ന ആനകളെ രക്ഷിക്കാനും താൻ നിൽക്കുന്ന പ്രദേശത്തിന്റെ ഭൗമഘടന വായിച്ചെടുക്കാനും കലീമിന് അതീവ പാടവമുണ്ടായിരുന്നു. ഇതെല്ലാം കാരണം അവൻ വിരമിച്ചപ്പോൾ വലിയ നഷ്ടമാണ് തമിഴ്‌നാട് വനംവകുപ്പിനുണ്ടായത്. കപിൽദേവ്, രാജവർത്തൻ, സ്യംബു, ചിന്നത്തമ്പി, അരിസിരാജ തുടങ്ങിയ മറ്റു കുങ്കിയാനകളും തമിഴ്‌നാട്ടിലുണ്ട്.


English Summary: Story about Tamilnadu Kumki elephant Kaleem