ADVERTISEMENT

2019 സെപ്റ്റംബർ മുതൽ മെല്ലോയെന്ന (Mellow) വളർത്തുനായ തന്റെ ഉടമസ്ഥനൊപ്പം പെൻസിൽവേനിയയിലെ (Pennsylvania) ഡ്യൂപോണ്ട് പട്ടണത്തിലെ നിരത്തുകളിലൂെട എല്ലാ ദിവസവും രണ്ടുനേരം നടക്കുമായിരുന്നു. എന്നാൽ ഈയടുത്താണ് മെല്ലോയ്ക്ക് ഗുരുതരമായ ഒരസുഖം ബാധിച്ചത്. ലിംഫോമയെന്ന കാൻസർ. അതിവേഗം വ്യാപിക്കുന്ന ഈ കാൻസർ മെല്ലോയെ തളർത്തി. ഇപ്പോൾ മൃതപ്രായനായിരിക്കുകയാണ് മെല്ലോ.

മെല്ലോയുടെ ഉടമസ്ഥനായ കെവിൻ കറി (Kevin Curry), മെല്ലോയെ അവസാനമായി ഒന്നു നടത്തിക്കാമെന്നു തീരുമാനിച്ചു. മെല്ലോ ഈ ലോകത്തു നിന്നു വിടവാങ്ങുന്നതിനു മുൻപായി ഒരു അവസാന നടത്തം. എല്ലാ ദിവസവും കെവിൻ കറിക്കൊപ്പം നടക്കുന്നതിനാൽ ഡ്യുപോണ്ട് പട്ടണവാസികൾക്ക് പരിചിതനാണ് മെല്ലോ. കെവിൻ കറി തന്റെ നായയുടെ അവസാനനടത്തത്തെക്കുറിച്ചുള്ള വിവരണവും അതിൽ പങ്കുചേരണമെന്ന അഭ്യർഥനയുമടങ്ങിയ ഒരു നോട്ടിസ് പട്ടണത്തിലെ എല്ലാ വീടുകളുടെയും എഴുത്തുപെട്ടികളിൽ നിക്ഷേപിച്ചു. 

മെല്ലോ എഴുതുന്ന രീതിയിലായിരുന്നു ആ എഴുത്ത്. തന്നെ കാണാൻ വരണമെന്നും കഴിയുമെങ്കിൽ തന്റെ തലയിൽ തട്ടി ആശ്വസിപ്പിക്കണമെന്നും കത്തിൽ പറഞ്ഞു. തങ്ങൾ നടക്കാൻ പോകുന്ന റൂട്ടിന്റെ മാപ്പും എഴുത്തിനൊപ്പം നൽകിയിരുന്നു. ക്ഷണം സ്വീകരിച്ച പട്ടണവാസികൾ മെല്ലോയുടെ നടത്തത്തിൽ പങ്കുചേർന്നു, നായയുടെ തലയിൽ തട്ടിയും ശരീരത്തിൽ തടവിയും ആശ്വസിപ്പിച്ചു. ചിലർ സമ്മാനങ്ങളുമായാണ് എത്തിയത്. ചിലർ കരയുകയും ചെയ്തു. 

പ്രദേശത്തെ ഐസ്‌ക്രീം കടയിൽ നിന്നു സൗജന്യമായി മെല്ലോയ്ക്കു ഐസ്ക്രീം ലഭിച്ചു. മെല്ലോയുടെ നടത്തത്തിൽ പങ്കുചേരാൻ കെവിൻ എഴുതി നോട്ടിസ് വൈകാതെ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.

English Summary: Man takes dying dog for final walk 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com