ADVERTISEMENT

കിഴക്കൻ ചൈനയിലെ ഹാംഷൂ മൃഗശാല കഴിഞ്ഞദിവസങ്ങളിൽ സമൂഹ മാധ്യമ ഇടങ്ങളിൽ പ്രശസ്തമായി. ഈ മൃഗശാലയിലെ കരടികൾ യഥാർഥ കരടികളല്ലെന്നും മറിച്ച് കരടിയുടെ വേഷം കെട്ടിയ മനുഷ്യരാണെന്നും ആരോപണം പ്രചരിച്ചതോടെയാണിത്. എന്നാൽ ഇത് യഥാർഥ കരടിയാണെന്ന് മൃഗശാല വിദശീകരണം നൽകിയിരുന്നു. മലേഷ്യൻ സൺ ബിയർ കരടിയാണ് വിഡിയോയിൽ കണ്ടത്. കരടികളെന്നു കേട്ടാൽ ഭീമാകാരമായ രൂപമുള്ള ജീവികളെയാണ് മനസ്സിൽ വരുന്നത്, എന്നാൽ ഈ കരടികൾ അങ്ങനെയല്ല. കരടികുടുംബത്തിലെ ഏറ്റവും ചെറിയ അംഗങ്ങളാണ് സൺ ബിയറുകൾ. വെറും 1.3 മീറ്റർ വരെ വലുപ്പം വയ്ക്കുന്നവയാണ് ഇവ. കരടിലോകത്തെ വമ്പൻമാരായ ഗ്രിസ്ലികളുമായി താരതമ്യപ്പെടുത്തിയാൽ അതിന്റെ പകുതിപോലും വലുപ്പം ഇവയ്ക്കില്ല.

സൺ ബിയർ കരടികളെ തിരിച്ചറിയാൻ എളുപ്പമാണ്. ഇവയുടെ നെഞ്ചിൽ സ്വർണനിറത്തിൽ ഒരടയാളമുണ്ട്. ഇന്ന് ഭൂമിയിൽ കാണപ്പെടുന്ന 8 കരടിവിഭാഗങ്ങളിലും വച്ച് ഏറ്റവും കുറച്ച് മാത്രം പഠനം നടന്നിട്ടുള്ള ജീവിവംശം ഇവയാണ്. പൊതുവേ രാത്രിയിലാണ് ഈ കരടികളുടെ പ്രവർത്തനങ്ങൾ. ചെറുപഴങ്ങൾ, കീടങ്ങൾ, ഉറുമ്പുകൾ എന്നിവയൊക്കെയാണ് ഭക്ഷണം. ഉയരമുള്ള മരത്തിൽകയറി തേൻ ശേഖരിക്കാൻ ഇവയ്ക്കു കഴിവുണ്ട്.

ചില പരമ്പരാഗത മരുന്നുകൾക്കായുള്ള വേട്ട,വനനശീകരണം തുടങ്ങിയ പ്രശ്നങ്ങൾ സൺ ബിയർ കരടികളെ സാരമായി ബാധിക്കുന്നുണ്ട്. വിത്തുകളുടെ സംക്രമണത്തിലും കളകളെ നിയന്ത്രിക്കുന്നതിനും ലവണങ്ങൾ മണ്ണിൽ ക്രമീകരിക്കുന്നതിലുമൊക്കെ ഇവ നിർണായകമായ പങ്ക് വഹിക്കുന്നുണ്ട്. അതിനാൽ തന്നെ ഇവ നിലനിൽക്കേണ്ടത് പ്രകൃതിയുടെ ആവശ്യമാണ്.

രണ്ടു കാലിൽ നിന്നു കൊണ്ട് കൈവീശിക്കാണിക്കുന്ന കരടികളുടെ വിഡിയോദൃശ്യം പ്രചരിച്ചതിനു പിന്നാലെയാണ് ചൈനീസ് മൃഗശാലയ്‌ക്കെതിരെ ആരോപണം ഉയർന്നത്. വിഡിയോയിലെ കരടികളുടെ കാലുകൾ മെലിഞ്ഞതായിരുന്നു. അതിനാൽ ഇത് മനുഷ്യനാണെന്ന് ആളുകൾ ആരോപിച്ചു. തട്ടിപ്പു നടത്തുന്നതായി ചൈനീസ് മൃഗശാലകൾക്കെതിരെ നേരത്തെയും ആരോപണം ഉയർന്നിട്ടുണ്ട്. നായ്ക്കളെ ഒരുക്കി ചെന്നായ്ക്കളെപ്പോലെയാക്കിയെന്നും കഴുതകളെ പെയിന്റടിച്ച് സീബ്രകളാണെന്നു പറഞ്ഞു പ്രദർശനം നടത്തിയെന്നുമൊക്കെ ഇതിൽപെടും.

Content Highlights: Sun Bear| Animal| China Zoo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com