ADVERTISEMENT

ഇന്ന് ഭൂമിയിൽ നിലവിലുള്ളത് ഒരേ ഒരു മനുഷ്യ വർഗം മാത്രമാണ്. ഹോമോസാപിയൻസ് എന്ന് ശാസ്ത്രം വിളിക്കുന്ന നമ്മൾ. എന്നാൽ പതിനായിരക്കണക്കിന് വർഷം മുൻപ് വരെ ഹോമോ സാപിയൻസ് മാത്രമായിരുന്നില്ല മനുഷ്യവർഗത്തിലെ അംഗങ്ങൾ. നിയാണ്ടർതാൽ ഉൾപ്പടെ മറ്റ് നാല് ജനുസ്സുകൾ കൂടി മനുഷ്യവർഗത്തിലുണ്ടായിരുന്നു എന്നാണ് ഗവേഷകർ കണക്കാക്കുന്നത്. ഒരു സമയം വരെ നിയാണ്ടർതാൽ ഹോമോസാപിയൻസിലെ തന്നെ ഒരു തലമുറയാണെന്ന് ഗവേഷകർ കരുതിയിരുന്നുവെങ്കിലും പിന്നീട് ഈ ധാരണ തെറ്റാണെന്ന് തെളിഞ്ഞു. 

ഹോമോസാപിയൻസിനെ പോലെ തന്നെ വേട്ടയാടിയും ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് തുടർച്ചയായി സഞ്ചരിച്ചുമാണ് നിയാണ്ടർതാലുകളും ആദ്യകാലഘട്ടത്തിൽ കഴിഞ്ഞിരുന്നത്. അവരുടെ വേട്ടയാടൽ രീതി സമീപകാലത്ത് ഗവേഷകരെ അമ്പരപ്പിച്ചിരിക്കുകയാണ്. കമ്പുകളും, കല്ലുകളും മാത്രം ആയുധമായിരുന്ന നിയാണ്ടർതാൽ കാലഘട്ടത്തിൽ അവർ ആനയെ പോലും വേട്ടയാടിയിരുന്നുവെന്നതിന് തെളിവ് കൂടിയാണ് ഇപ്പോഴത്തെ ഈ കണ്ടെത്തൽ.

മാമത്തുകളെക്കാളും വലിയ ആനകൾ

പൊതുവെയുള്ള ധാരണ മാമത്തുകളാണ് ആനകൾക്ക് സമാനമായ ജീവിവർഗത്തിലെ ഏറ്റവും വലിപ്പമുള്ള ജീവികൾ എന്നാണ്. പ്ലിറ്റോസീൻ എന്ന് വിളിക്കുന്ന ആനവർഗത്തിൽ പെട്ട ഏറ്റവും വലിപ്പമുള്ള ജീവികൾ പക്ഷെ മാമത്തുകൾ അല്ല. സ്ട്രെയിറ്റ് ടസ്ക് എലിഫന്റ്സ് അഥവാ നേർക്കൊമ്പൻ ആനകൾ ആണ് ഭൂമിയിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ ആനകൾ. 

പാലിയോലോക്സേഡൻ അന്റിക്വസ് എന്ന ശാസ്ത്രീയനാമമുള്ള ഈ ആനകൾക്ക് ഏതാണ്ട് 13 ടൺ ഭാരമുണ്ടായിരുന്നു. ഇന്നത്തെ ആനകളിലെ വമ്പൻമാരായ ആഫ്രിക്കൻ ആനകളുടെ രണ്ടിരട്ടി വലിപ്പമുള്ളവയായിരുന്നു ഈ നേർക്കൊമ്പൻ ആനകൾ (നേർക്കൊമ്പൻ ആനകളുടെ കാലിന്റെ ഉയരം മാത്രമാണ് ഇന്നത്തെ ആഫ്രിക്കൻ ആനകൾക്ക്). ഏഷ്യയിലും യൂറോപ്പിലും ഏതാണ്ട് ഒരു ലക്ഷം വർഷം മുൻപ് വരെ വ്യാപകമായി കാണപ്പെട്ടിരുന്നവയാണ് ഈ ആനകൾ. എന്നാൽ ഇത്രയും വലിപ്പമുള്ള ആനകളെ നിയാണ്ടർതാലുകൾ വ്യാപകമായി വേട്ടയാടിയിരുന്നുവെന്ന് മാത്രമല്ല ഈ നേർക്കൊമ്പൻ ആനകളുടെ തന്നെ വംശനാശത്തിന് ആക്കം കൂട്ടാനും നിയാണ്ടർതാലുകളുടെ ഈ വേട്ട കാരണമായിരിക്കാം എന്നാണ് ഗവേഷകർ കരുതുന്നത്. 

ന്യോമോർക് നോഡ് 1 പ്രദേശത്ത് നിന്ന് ലഭിച്ച നേർക്കൊമ്പൻ ആനയുടെ ഫോസിൽ പരിശോധിക്കുന്നു. (Photo: Twitter/@ticiaverveer)
ന്യോമോർക് നോഡ് 1 പ്രദേശത്ത് നിന്ന് ലഭിച്ച നേർക്കൊമ്പൻ ആനയുടെ ഫോസിൽ പരിശോധിക്കുന്നു. (Photo: Twitter/@ticiaverveer)

ഏതാണ്ട് ഏഴ് ലക്ഷം വർഷത്തോളം ഹിമയുഗത്തിൽ മാത്രം ഈ കൂറ്റൻ ആനകൾ ഭൂമിയിൽ അതിജീവിച്ചുവെന്നാണ് കരുതുന്നത്. ഹിമയുഗത്തിന്റെ അവസാനം എത്തിയപ്പോഴേക്കും ഇവയെ കടുത്ത ഭക്ഷണദാരിദ്രം അലട്ടിയിരുന്നുവെന്നും ഗവേഷകർ പറയുന്നു. ഇത്ര വലിയ ജീവിയായതിനാൽ തന്നെ ഇവയ്ക്ക് ദിവസേന വേണ്ടി വരുന്ന ഭക്ഷണത്തിന്റെ അളവ് വളരെ വലുതാണ്. മഞ്ഞുമൂടിക്കിടക്കുന്ന സാഹചര്യത്തിൽ ഈ ഭക്ഷണം കണ്ടെത്തൽ ക്രമേണ കഠിനമായെന്നും ക്രമേണ ഇവയ്ക്ക് വംശനാശം സംഭവിച്ചെന്നും ഗവേഷകർ പറയുന്നു.

നിയാണ്ടർതാൽ വേട്ട

ഇതിന് പുറമെയാണ് മനുഷ്യരുൾപ്പെടയുള്ള വേട്ടക്കാരായ ജീവികളുടെ ആക്രമണത്തിനും ഈ ആനകൾ ഇരയായത്. ഇതിൽ മനുഷ്യർ പിന്തുടർന്ന വേട്ടരീതി വിജയകരമായതോടെ ഈ ആനകളെ നിയാണ്ടർതാലുകൾ വലിയ തോതിൽ തന്നെ വേട്ടയാടുകയും ചെയ്തു. ഒരു ആനയെ വേട്ടയാടിയാൽ ഒരു ഗോത്രസംഘത്തിന് തന്നെ കുറേ നാളത്തേക്കുള്ള ഭക്ഷണമായി എന്നത് തന്നെയാകാം വ്യാപകമായ വേട്ടയ്ക്ക് വഴിവച്ചതെന്നും ഗവേഷകർ കരുതുന്നു.

നേർക്കൊമ്പൻ ആനകളുടെ ഫോസിലുകളുടെ ഭാഗമായുള്ള അസ്ഥിയിലും മറ്റും നിയാണ്ടർതാലുകൾ ഉപയോഗിച്ചിരുന്നു ആയുധമേറ്റുള്ള പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഒരു ലക്ഷം വർഷത്തോളം മുൻപാണ് കൂർത്തതും ശക്തിയേറിയതുമായ ആയുധങ്ങൾ നിയാണ്ടർതാലുകൾ ഉപയോഗിച്ച് തുടങ്ങിയത്. ഇതോടെയാകും ദുഷ്കരമെങ്കിലും വലിപ്പമുള്ള നേർക്കൊമ്പൻ ആനകളെ പോലുള്ള ജീവികളെ വേട്ടയാടാൻ തുടങ്ങിയതെന്നും കരുതുന്നു.

Heel bone of a male elephant (Photo: Twitter/@ticiaverveer), നിയാണ്ടർതാൽ വേട്ടയ്ക്കുപയോഗിച്ച ആയുധങ്ങള്‍ (Photo: Twitter/@archaeologymag
Heel bone of a male elephant (Photo: Twitter/@ticiaverveer), നിയാണ്ടർതാൽ വേട്ടയ്ക്കുപയോഗിച്ച ആയുധങ്ങള്‍ (Photo: Twitter/@archaeologymag

ജർമനിയിലെ ഫോസിൽ ശേഖരം

ജർമനിയിലെ ന്യോമോർക് നോഡ് 1 എന്നറിയപ്പെടുന്ന പ്രദേശത്താണ് നേർക്കൊമ്പൻ ആനകളുടെ ഏറ്റവും വലിയ ഫോസിൽ ശേഖരം ഉള്ളത്. ഏതാണ്ട് 72  ആനകളുടെ ഫോസിലുകളാണ് ഇവിടെനിന്നും കണ്ടെത്തിയിട്ടുള്ളത്. ഇവയെല്ലാം തന്നെ ഒന്നേകാൽ ലക്ഷം വർഷത്തോളം പഴക്കമുള്ളവയാണ്. കണ്ടെത്തിയ ആനകളുടെ അസ്ഥിയിലെയും മറ്റും മുറിവുകൾ വേട്ടയാടുമ്പോൾ മാത്രം ഉണ്ടായതല്ല. മറിച്ച് കൊന്ന ശേഷം മാംസവും മറ്റും മുറിച്ചെടുമ്പോൾ ഉണ്ടാകുന്ന പാടുകളാണ്.

ഒരു ആനയെ വേട്ടയാടിയാൽ 25  പേരടങ്ങുന്ന ഒരു സംഘത്തിന് മൂന്ന് മാസത്തേക്ക് കഴിക്കാനുള്ള ഭക്ഷണമായെന്ന് കരുതപ്പെടുന്നു. നിയാണ്ടർതാലുകളും മാംസം മാത്രം കഴിച്ച് ജീവിച്ചിരുന്നവരല്ല. അതിനാൽ തന്നെ അവർ കഴിക്കാൻ സാധ്യതയുള്ള പഴങ്ങളും, കിഴങ്ങുകളും കൂടി കണക്കാക്കിയാണ് ഈ മൂന്ന് മാസമെന്ന കാലയളവ് ഗവേഷകർ പറയുന്നത്. കാലാവസ്ഥ അനുയോജ്യമായതിനാൽ തന്നെ അക്കാലത്ത് ഏറെ നാളത്തേക്ക് മാസം മരവിപ്പിച്ച് വയ്ക്കാനുള്ള ഏതോ പ്രകൃതി സാങ്കേതിക വിദ്യ ഇവർക്ക് വശമായിരുന്നുവെന്ന് ഗവേഷകർ കരുതുന്നു. ഇത്തരം വലിയ വേട്ട നടത്തിയാൽ മറ്റ് നിയാണ്ടർതാൽ സംഘങ്ങളെ കൂടി വിരുന്നിന് വിളിച്ച് ആഘോഷങ്ങൾ നടത്തിയിരുന്നുവെന്നും ഗവേഷകർ കണക്ക് കൂട്ടുന്നു.

Content Highlights: Neanderthal | Elephant | Animal | Manorama News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com