ADVERTISEMENT

പല്ല് ക്ലീൻ ചെയ്യാനായി ദന്ത ഡോക്ടർമാരുടെ പക്കൽ ധാരാളം ഉപകരണങ്ങളുണ്ട്. എന്നാൽ ഇതൊന്നുമില്ലാതെ രോഗിയുടെ വായയ്ക്കുള്ളിൽ കടന്ന് നിമിഷനേരം കൊണ്ട് വൃത്തിയാക്കുന്ന ഒരാൾ ഉണ്ടെങ്കിലോ? പക്ഷേ ഈ ദന്തവിദഗ്ധന്റെ അപ്പോയിൻമെന്റ് എടുക്കണമെങ്കിൽ  കടലിനടിയിൽ പോകേണ്ടിവരും. ക്ലീനർ ഫിഷ് എന്ന് അറിയപ്പെടുന്ന ഒരിനം മത്സ്യമാണ് നല്ല ഭംഗിയായി ഈ ജോലി ചെയ്യുന്നത്.

ബ്ലൂസ്ട്രീക് ക്ലീനർ റാസ് എന്നാണ് ഇവയുടെ യഥാർഥ പേര്. സമുദ്രത്തിനടിയിൽ വച്ച് ഈ മത്സ്യം തന്റെ വായയുടെ അകം വൃത്തിയാക്കുന്ന ദൃശ്യങ്ങൾ ഒരു സ്കൂബ ഡൈവർ  പങ്കുവച്ചിരുന്നു. യുവാവ് വായ തുറന്നു വച്ച് നിശ്ചലനായി നിൽക്കുന്നതും മത്സ്യം യാതൊരു സങ്കോചവുമില്ലാതെ വായ്ക്കുള്ളിൽ കടന്ന് എല്ലാ കോണിലും ചെന്ന് ഭക്ഷണം തേടുന്നതും വിഡിയോയിൽ കാണാം. വിഡിയോയിലുള്ള വ്യക്തി വായ തുറന്ന സമയത്ത് ഭക്ഷണം തേടാനുള്ള ഇടമാണെന്ന് കരുതി മത്സ്യം കയറിക്കൂടുകയായിരുന്നു. 

സാധാരണയായി കടലാമകൾ, ചെമ്മീനുകൾ, ഈലുകൾ, തിമിംഗലങ്ങൾ തുടങ്ങിയ സമുദ്ര ജീവികളുടെ വായയ്ക്കുള്ളിൽ കടന്ന് മൃതകോശങ്ങളും പാരസൈറ്റുകളെയും ബാക്ടീരിയകളെയുമാണ് ഭക്ഷണമാക്കുന്നത്. ഇതിലൂടെ ബ്ലൂസ്ട്രീക് ക്ലീനർ റാസുകൾക്ക് ജീവിക്കാൻ ആവശ്യമായ പോഷണം ലഭിക്കുകയും വൃത്തിയാക്കപ്പെടുന്ന ജീവികൾക്ക് മൃതകോശങ്ങളും മറ്റും നീക്കം ചെയ്യപ്പെടുന്നതിലൂടെ ആശ്വാസം ലഭിക്കുകയും ചെയ്യും. 

കണ്ണിന്റെ വശത്തു നിന്നും തുടങ്ങി വാലറ്റം വരെ നീളുന്ന കറുത്ത വരയാണ് ഇവയെ തിരിച്ചറിയാനുള്ള എളുപ്പ മാർഗം. 10 സെന്റിമീറ്റർ നീളമുണ്ടാകും. സമുദ്ര ജീവികളുടെ വരവും നോക്കി ഇവ കൂട്ടമായി ഓരോ സ്ഥലങ്ങളിൽ നിലകൊള്ളും. ക്ലീനർ ഫിഷുകളെ കണ്ട് തിരിച്ചറിയുന്ന തിമിംഗലങ്ങളും കടലാമകളും മറ്റും ത്വക്കിലെയും ചെകിളകളിലെയും ചില സമയങ്ങളിൽ വായയ്ക്ക് ഉള്ളിലെയുമൊക്കെ മൃതകോശങ്ങളും ബാക്ടീരിയകളെയും ഭക്ഷിക്കാൻ ഇവയെ അനുവദിക്കുകയും ചെയ്യും. നിരവധിപ്പേരാണ് കൗതുകകരമായ വിഡിയോ കണ്ടത്.

Content highlights: Scuba Diver | Fish | Dental expert

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com