ADVERTISEMENT

യുഎസിലെ പെൻസിൽവേനിയയിൽ മിങ്കുകളെ 7400 മിങ്കുകളെ തുറന്നുവിട്ടു. ഫാമിന്റെ വേലി രണ്ടിടത്ത് മുറിച്ചുവിട്ടാണ് മിങ്കുകളെ പുറത്തിറക്കിയത്. പുറത്തിറങ്ങിയ മിങ്കുകളിൽ നാനൂറോളം ജീവികൾ കൊല്ലപ്പെട്ടു. ചെളിനിറഞ്ഞ വെള്ളത്തിൽ നിന്ന് ബാ്ക്ടീരിയ ബാധ ഉണ്ടായതിനാലാണ് ഇത്. നായ്ക്കളുടെ കടിയേറ്റും കുറേ മിങ്കുകൾ കൊല്ലപ്പെട്ടു.

കോവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ കടന്നാക്രമിച്ച ജീവിവംശം മിങ്കുകളായിരുന്നു. വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോകത്ത് പലയിടങ്ങളിലായി ലക്ഷക്കണക്കിന് ഈ വിഭാഗം ജീവികളെയാണു കൊലപ്പെടുത്തിയത്. മറ്റുള്ള മൃഗങ്ങളിലേക്കു പടരുന്നതിനേക്കാൾ വേഗത്തിൽ മിങ്കുകളിലേക്ക് വൈറസ് പകരുമെന്ന് കണ്ടെത്തിയതായിരുന്നു ഇതിനു കാരണം. വമ്പൻ മിങ്ക് ഫാമുകൾ നിലനിന്ന ഡെൻമാർക്കിൽ 10 ലക്ഷത്തോളം മിങ്കുകളെയാണു സർക്കാർ കൊന്നൊടുക്കിയത്.

യുഎസ്,  യൂറോപ്പ് തുടങ്ങിയിടങ്ങളിൽ സാന്നിധ്യമുള്ള നീർനായ കുടുംബത്തിൽപെട്ട പ്രത്യേക ജീവികളാണു മിങ്കുകൾ. നീണ്ടു മെലിഞ്ഞ, ചെറിയ കാലുകളുള്ള ഇവയ്ക്കു 600 ഗ്രാം വരെയൊക്കെയാണു ഭാരം. നദിക്കരകൾ, ഈർപ്പമുള്ള പ്രദേശങ്ങൾ തുടങ്ങിയിടത്തൊക്കെ ഇവ അധിവസിക്കുന്നുണ്ട്.യൂറോപ്യൻ, അമേരിക്കൻ വകഭേദങ്ങൾ ഈ ജീവികളിലുണ്ട്.സീ മിങ്ക് എന്നു മൂന്നാമതൊരു വിഭാഗവും ഉണ്ടായിരുന്നു. വടക്കേ അമേരിക്കയിലെ അനധികൃത വ്യവസായികളുടെ തീവ്രമായ വേട്ടയാടലിൽ ഇവ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വംശനാശത്തിനിരയായി.

മിങ്കുകളുടെ രോമാവൃതമായ തുകലിനായാണ് ഇവയെ വളർത്തുന്നത്. ഡെൻമാർക്കിൽ ഇത്തരം നൂറുകണക്കിനു ഫാമുകളുണ്ട്. മിങ്ക് തുകൽ വച്ചുള്ള ഷാളുകൾ, സ്യൂട്ടുകൾ തുടങ്ങിയവ പ്രശസ്തമാണ്. സൗന്ദര്യവർധക എണ്ണയും ഇവയുടെ ശരീരത്തിൽ നിന്നു വേർതിരിക്കപ്പെടാറുണ്ട്. മനുഷ്യരുടെ കൊടിയ ചൂഷണത്തിനു വിധേയരാകുന്ന നിർഭാഗ്യജീവികളാണ് ഇവ.

ഫാമുകളിൽ ഇവ ജനിച്ചു കഴിഞ്ഞാൽ പ്രത്യേകതരം കമ്പിക്കൂടുകളിലേക്കു മാറ്റും. ബാറ്ററി കേജുകളിൽ കഴിയുന്ന ഇവ തുകലിനായി കൊല്ലപ്പെടുന്നതു വരെ ഈ കൂടുകളിലാണ് ഇവ കഴിയുന്നത്. ജീവനോടെ തന്നെ തൊലിയുരിച്ചെടുക്കുന്ന കാടൻ രീതിയാണു പലയിടത്തും.  ഡെൻമാർക്കാണു ലോകത്ത് ഏറ്റവും കൂടുതൽ മിങ്ക് തുകൽ ഉത്പാദിപ്പിക്കുന്നത്. രണ്ടു കോടിക്കടുത്ത് മിങ്ക് തുകലുകളാണ് ഇവിടെ വർഷം തോറും നിർമിക്കുന്നതെന്നാണു കണക്ക്. യൂറോപ്പിൽ ഇന്നു യുഎസ് വകഭേദത്തിലുള്ള മിങ്കുകളാണു കൂടുതൽ . 1929ലാണ് ഇവ ഇവിടെയെത്തിയത്.തുടർന്ന് വ്യാപിച്ചു. ഇതോടെ യൂറോപ്യൻ വകഭേദത്തിലുള്ള മിങ്കുകളുടെ എണ്ണം കുറഞ്ഞു.

Content Highlights: Mink | Pennsylvania | Animal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com