വോട്ട് പിടിക്കാൻ ഇന്ദിരയുടെ സാരിയുടുത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ പ്രിയങ്ക! വാസ്തവമറിയാം | Fact Check

Mail This Article
ചുവന്ന നിറത്തിലുള്ള സാരി ധരിച്ച് ക്ഷേത്രത്തിലെ മണി മുഴക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിലെ ഇപ്പോഴത്തെ ചർച്ച. തിരഞ്ഞെടുപ്പ് പ്രമാണിച്ച് അമ്മൂമ്മ ഇന്ദിരയുടെ സാരിയുടുത്താണ് പ്രിയങ്കയുടെ പ്രചാരണമെന്ന അവകാശവാദത്തോടെയാണ് ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വാസ്തവമറിയാം.
അന്വേഷണം
ഒരു ചുവന്ന സാരിയുടുത്ത് ക്ഷേത്രത്തിൽ മണി മുഴക്കുന്ന പ്രിയങ്കയാണ് ചിത്രത്തിൽ. ഛത്തീസ്‌ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വരികയാണ്. മുത്തശ്ശിയുടെ സാരി അലമാരയില്‍ നിന്ന് പുറത്തെടുത്ത് പ്രിയങ്ക ജി പണിതുടങ്ങി എന്നാണ് സന്ദേശത്തിൽ പറയുന്നത്.
ചിത്രത്തിന്റെ റിവേഴ്സ് ഇമേജ് സെർച്ചിൽ, 2018ൽ സമൂഹമാധ്യമങ്ങളിൽ പങ്കിട്ട ഇതേ ചിത്രം ഞങ്ങൾക്ക് ലഭിച്ചു.
അമേഠിയിൽ സഹോദരൻ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രിയങ്ക ഗാന്ധി ഒരു ദുർഗ്ഗാ ക്ഷേത്രം സന്ദർശിച്ചപ്പോൾ പകർത്തിയ ചിത്രം എന്നാണ് ചിത്രത്തിനൊപ്പം നൽകിയിരിക്കുന്ന കുറിപ്പ്. ഇതിൽ നിന്ന് ചിത്രം പഴയതാണെന്ന് ഞങ്ങൾക്ക് വ്യക്തമായി. 2020ലെ ബിഹാർ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചും ഇതേ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നതായി ഞങ്ങൾക്ക് വ്യക്തമായി.
ഇതേ ചിത്രത്തോട് സാമ്യമുള്ള മറ്റൊരു ചിത്രം gettyimages ൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചു.
2009 ഏപ്രിൽ 12-ന് അമേഠിയിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി, സഹോദരൻ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദുർഗ്ഗാ ക്ഷേത്രത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ പ്രിയങ്ക ഗാന്ധി വാദ്ര പുഞ്ചിരിക്കുന്നു.ഏപ്രിൽ 16 മുതൽ മെയ് 13 വരെ ഇന്ത്യൻ വോട്ടർമാർ അഞ്ച് ഘട്ടങ്ങളിലായി രാജ്യത്തുടനീളമുള്ള പൊതുതിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് എന്ന കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്.
എന്നാൽ പ്രിയങ്ക ഗാന്ധിയുടെ സാരിയെക്കുറിച്ചുള്ള പരാമർശങ്ങളൊന്നും തന്നെ എവിടെയും നൽകിയിട്ടില്ല.
വാസ്തവം
ഇന്ദിരയുടെ സാരിയുടുത്ത് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ക്ഷേത്ര സന്ദർശനം നടത്തുന്ന പ്രിയങ്ക ഗാന്ധി എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2009ലെ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ചിത്രമാണിത്.
English Summary:The picture circulating claiming to be Priyanka Gandhi visiting the temple during election campaign wearing Indira's sari is misleading