തിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചാൽ രാജ്യത്തെ ഭൂപടത്തിൽ അവശേഷിപ്പിക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞിട്ടില്ല; വാസ്തവമിതാണ് | Fact Check
Mail This Article
പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്
ബിജെപി ജയിച്ചാൽ ഞങ്ങൾ ഇന്ത്യ കത്തിക്കുമെന്നും രാജ്യം ഭൂപടത്തിൽ ഉണ്ടാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം
∙അന്വേഷണം
"തിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചാൽ, ഞങ്ങൾ ഇന്ത്യയെകത്തിക്കും! ഈ രാജ്യത്തെ ഭൂപടത്തിൽ അവശേഷിപ്പിക്കില്ല! അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റേയും മൂർത്തീഭാവമായ ഈ അസുരവിത്തിന്റെ ധാർഷ്ട്യം കണ്ടില്ലേ!?ചൈനയെയും പാകിസ്ഥാനെയും അപേക്ഷിച്ച് ഇവൻ കൂടുതൽ അപകടകാരിയാണെന്ന് തിരിച്ചറിയണം." എന്ന വാചകങ്ങളോടെ പ്രചരിക്കുന്ന ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ കാണാം .
എന്നാൽ വൈറൽ പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. രാഹുൽ ഗാന്ധി പ്രസംഗത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ തെറ്റായിട്ടാണ് പ്രചരിപ്പിക്കുന്നത്.
പോസ്റ്റിന്റെ ആർക്കൈവ് ചെയ്ത ലിങ്ക്
∙അന്വേഷണം
പ്രചാരത്തിലുള്ള ഫെയ്‌സ്ബുക് പോസ്റ്റിനൊപ്പം നൽകിയിട്ടുള്ള രാഹുൽ ഗാന്ധിയുടെ പ്രസംഗ വിഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഇതിൽ രാഹുൽ ഗാന്ധി പറഞ്ഞിരിക്കുന്നത് "ഇന്ത്യയിൽ ബിജെപി മാച്ച് ഫിക്സിങ്ങിലൂടെ തെരഞ്ഞെടുപ്പ് ജയിച്ചാൽ, അതിന് ശേഷം ഭരണഘടന മാറ്റിയാൽ മുഴുവൻ രാജ്യത്തും തീ പടർന്ന് പിടിക്കും, ഞാൻ പറഞ്ഞത് ഓർത്ത് വച്ചോളു, ഈ രാജ്യത്തെ രക്ഷിക്കാൻ സാധിക്കില്ല" എന്നാണ്. ഈ സൂചനകൾ ഉപയോഗിച്ച് അന്വേഷിച്ചപ്പോൾ ഇന്ത്യാ മുന്നണി മാർച്ച് 31ന് രാംലീല മൈദാനിൽ സംഘടിപ്പിച്ച സേവ് ഡെമോക്രസി റാലിയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗമാണിതെന്ന് വ്യക്തമായി.
രാഹുൽ ഗാന്ധിയുടെ സേവ് ഡെമോക്രസി റാലിയിലെ പ്രസംഗത്തെ സംബന്ധിച്ച് ദി ടെലഗ്രാഫ് ഓൺലൈൻ വിശദമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രിയെയും രൂക്ഷമായി വിമർശിച്ച രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ ക്രിക്കറ്റിൽ നടക്കുന്ന ഒത്തുകളി തെരഞ്ഞെടുപ്പിൽ നടത്താനാണ് മോദി ശ്രമിക്കുന്നതെന്നാണ് ആരോപിച്ചത്. ഈ പ്രസംഗത്തിന്റെ അവസാന ഭാഗത്ത് മാച്ച് ഫിക്‌സിങ്ങിലൂടെ ബിജെപി തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ഭരണഘടന മാറ്റുകയും ചെയ്താൽ രാജ്യം കത്തുമെന്നും രാജ്യത്തെ രക്ഷിക്കാൻ സാധിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞതായി ദി ടെലഗ്രാഫ് റിപ്പോർട്ട് വിശദീകരിക്കുന്നു. ഈ റിപ്പോർട്ടിലെ പ്രസക്തഭാഗം ചുവടെ കാണാം
തുടർന്ന് രാഹുൽ ഗാന്ധി ഇന്ത്യാ മുന്നണിയുടെ സേവ് ഡെമോക്രസി റാലിയിൽ നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം ഞങ്ങൾ പരിശോധിച്ചു. അദ്ദേഹത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ഈ വിഡിയോ ലഭ്യമാണ്. 14.34 മിനുറ്റ് ദൈർഘ്യമുള്ള ഈ വിഡിയോയിലെ 13.34 മിനുറ്റ് മുതലുള്ള ഭാഗമാണ് വൈറൽ വിഡിയോയിലുള്ളത്. പ്രസംഗത്തിൽ ഉടനീളം ബിജെപി സർക്കാരിനെതിരായ വിമർശനങ്ങൾ ഉന്നയിക്കുന്ന രാഹുൽ ഗാന്ധി ഇനിയും ബിജെപി അധികാരത്തിലെത്തിയാൽ ഭരണഘടന മാറ്റുമെന്നും അത് രാജ്യത്തിന് തന്നെ ഭീഷണിയാകുമെന്നുമാണ് വിശദീകരിക്കുന്നത്. പ്രസംഗത്തിൽ എവിടെയും ഞങ്ങൾ ഇന്ത്യയെ കത്തിക്കുമെന്നോ രാജ്യം ഭൂപടത്തിൽ ഉണ്ടാകില്ലെന്നോ പറഞ്ഞിട്ടില്ല. പ്രസംഗത്തിന്റെ പൂർണ രൂപം ചുവടെ കാണാം.
ലഭ്യമായ വിവരങ്ങളിൽ നിന്നും പ്രചാരത്തിലുള്ള പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തം.
∙വസ്തുത
പ്രസംഗ വിഡിയോ തെറ്റായ രീതിയിലാണ് പ്രചരിപ്പിക്കുന്നത്. രാഹുൽ ഗാന്ധി പ്രസംഗത്തിൽ ഞങ്ങൾ ഇന്ത്യയെ കത്തിക്കുമെന്നോ രാജ്യം ഭൂപടത്തിൽ ഉണ്ടാകില്ലെന്നോ പറഞ്ഞിട്ടില്ല.
English Summary : The speech video of Rahul Gandhi is being circulated wrongly