ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ ഭാഗമായി ഇൻഡ്യ ടുഡേ  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ  നിന്ന്

ലോക്‌സഭയിൽ തൃശൂർ മണ്ഡലത്തിലെ പോരാട്ടം ഇതിനകം തന്നെ ചർച്ചയായിക്കഴിഞ്ഞു. ഇപ്പോൾ  ബിജെപി സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെന്ന് മണ്ഡലത്തിൽ ഉൾപ്പെട്ട പുതുക്കാട് പള്ളി വികാരി  ആഹ്വാനം ചെയ്യുന്നുവെന്ന അവകാശവാദത്തോടെ ഒരു വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

പുതുക്കാട് ഫൊറോന പള്ളിവികാരി ഫാദർ തെക്കാനത്ത് പോൾ സുരേഷ് ഗോപിയുമായി വേദിപങ്കിട്ട് സംസാരിക്കുന്ന ദൃശ്യമാണിത്.  "വികസനത്തിന് വേർതിരിവുകൾ ഇല്ല.... തൃശൂർ ജില്ലയുടെ സമഗ്ര വികസനത്തിന് സുരേഷ് ഗോപിയാണ് പ്രതീക്ഷ സുരേഷ് ഗോപി ജയിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ആവശ്യമാണ്. പുതുക്കാട് ഫൊറോന പള്ളി വികാരി ഫാദർ പോൾ തേയ്ക്കാനത്ത്" എന്ന കുറിപ്പോടെ പ്രചരിക്കുന്ന ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ കാണാം .

articlegopi

എന്നാൽ പ്രചാരത്തിലുള്ള പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ അന്വേഷണത്തിൽ കണ്ടെത്തി. 2023 ഡിസംബറിൽ നടന്ന പരിപാടിയുടെ വിഡിയോയാണിത്. പ്രചാരണം തെറ്റാണെന്ന് ഫാദർ തെക്കാനത്ത് പോൾ വ്യക്തമാക്കി. പോസ്റ്റിന്റെ ആക്കൈവ് ചെയ്ത ലിങ്ക് 

∙അന്വേഷണം

വൈറൽ പോസ്റ്റുകളിൽ പറയുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കീവേഡ് സെർച്ച് നടത്തിയപ്പോൾ "സുരേഷ് ഗോപിക്ക് വോട്ടു പിടിക്കാൻ പള്ളി വികാരിയുടെ പേരിൽ വ്യാജ പ്രചാരണം" എന്ന തലകെട്ടോടെ കൈരളി ടിവി പ്രസിദ്ധീകരിച്ച വാർത്ത ലഭ്യമായി. പ്രചാരത്തിലുള്ള പോസ്റ്റുകൾ വ്യാജമാണെന്ന് ഈ വാർത്തയിൽ പറയുന്നുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മനോരമ ന്യൂസ് ഫെയ്‌സ്ബുക്കിൽ പ്രസിദ്ധീകരിച്ച ഒരു വിഡിയോ ലഭ്യമായി. പുതുക്കാട് ഫൊറോന പള്ളിവികാരി ഫാദർ തെക്കാനത്ത് പോൾ സംഭവത്തെ കുറിച്ച് വിശദീകരിക്കുന്ന വിഡിയോ "സുരേഷ് ഗോപിക്കൊപ്പം നില്‍ക്കാന്‍ ആഹ്വാനം ചെയ്തെന്നത് വ്യാജവാര്‍ത്ത.." എന്ന തലകെട്ടോടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബർ മാസത്തിൽ നടന്ന പരിപാടിയിൽ നിന്നുള്ള ദൃശ്യമാണിതെന്നും ഇതിന് തിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്നും ഫാദർ തെക്കാനത്ത് പോൾ വിഡിയോയിൽ പറയുന്നുണ്ട്. പരിപാടിയുടെ വിഡിയോ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കാൻ തുടങ്ങിയതോടെ സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഡിയോയുടെ പൂർണരൂപം ചുവടെ കാണാം .

articlesuresh

ആർക്കൈവ് ചെയ്ത ലിങ്ക് 

വൈറൽ വിഡിയോയെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഞങ്ങൾ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തു. എസ്എസ് ക്രിയേഷൻസ് എന്ന യൂട്യൂബ് ചാനലിൽ സമാനമായ ദൃശ്യങ്ങളടങ്ങുന്ന വിഡിയോ ലഭ്യമായി. "ഒറ്റയ്ക്ക് ഓടിയാൽ ആരും വിജയിക്കില്ല, നമ്മളെല്ലാവരും കൂടി ഓടിയാലേ അവിടെ വിജയം ഉണ്ടാകൂ. അതുകൊണ്ട്, എനിക്ക് തോന്നുന്നു സുരേഷ് ഗോപി സാറിന്റെ ഒപ്പം നമ്മളും കൂടി ഓടിയാൽ എന്തെങ്കിലുമൊക്കെ കിട്ടും.." എന്ന് ഫാദർ തെക്കാനത്ത് പോൾ പറയുന്നത് വരെയാണ് വൈറൽ വിഡിയോയിലുള്ളത്.  ഇതിന് ശേഷമുള്ള ചെറിയൊരു പ്രസംഗഭാഗം എസ്എസ് ക്രിയേഷൻസ് യൂട്യൂബ് ചാനലിലെ വിഡിയോയിലുണ്ട്. "പറ്റാവുന്നിടത്തോളം ഒരുമിച്ച് ഓടുക" എന്ന് പറഞ്ഞാണ് അദ്ദേഹം ഈ പ്രസംഗം അവസാനിപ്പിക്കുന്നത്. നാടിന്റെ വികസനത്തെ കുറിച്ച് നടന്ന ചർച്ചയിലാണ് അദ്ദേഹം ഈ പ്രസംഗം നടത്തിയത്. ഈ പരിപാടിക്ക് തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്ന് ഫാദർ തെക്കാനത്ത് പോൾ തന്നെ വിശദീകരിച്ചിട്ടുണ്ട്. എസ്എസ് ക്രിയേഷൻസ് യൂട്യൂബ് ചാനലിലെ പരിപാടിയുടെ വിഡിയോ ചുവടെ കാണാം.

പ്രജ്യോതി നികേതന്‍ കോളേജിൽ വച്ച് നടന്ന ഈ പരിപാടിയിലാണ് സുരേഷ് ഗോപിയുമായി വേദി പങ്കിട്ടതെന്ന് ഫാദർ തെക്കാനത്ത് പോൾ പറഞ്ഞിട്ടുണ്ട്. ഈ സൂചന വച്ച് തിരഞ്ഞപ്പോൾ പരിപാടിയെ കുറിച്ച് ന്യൂസ് 18 നൽകിയ വാർത്ത ലഭ്യമായി. സുരേഷ് ഗോപി ലെനയെ കുറിച്ച് നടത്തിയ പരാമർശമണ് ഈ വാർത്തയിൽ പരാമർശിക്കുന്നത്. നേരത്തെ ഒരു ഇന്റർവ്യൂവിൽ വച്ച് മുൻജന്മത്തെ കുറിച്ച് ലെന പറഞ്ഞ കാര്യങ്ങൾ വച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ നടി കളിയാക്കലുകൾക്ക് വിധേയയായ അവസരത്തിലാണ് ലെനയെ പിന്തുണച്ച് സുരേഷ് ഗോപി രംഗത്തെത്തിയത്. ഇതേ പരിപാടിയിൽ വച്ച് ഫാദർ തെക്കാനത്ത് പോൾ നടത്തിയ പ്രസംഗത്തിലെ ഭാഗമാണ് ഇപ്പോൾ പ്രചരിക്കുന്നത്. ന്യൂസ് 18 പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഇവിടെ വായിക്കാം .

ലഭ്യമായ വിവരങ്ങളിൽ നിന്നും സുരേഷ് ഗോപിയെ തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കണമെന്ന് പുതുക്കാട് ഫൊറോന പള്ളിവികാരി പറഞ്ഞിട്ടില്ലെന്ന് വ്യക്തമായി.

∙വസ്തുത

വൈറൽ വ‌ിഡിയോ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതല്ല. പുതുക്കാടിന്റെ വികസനത്തെപ്പറ്റി ചർച്ച ചെയ്യാൻ പ്രജ്യോതി നികേതന്‍ കേളേജിൽ വച്ച് നടത്തിയ പരിപാടിയിൽ നിന്നുള്ള വിഡിയോയാണിത്.

English Summary :The viral video of puthukkad Parish Priest is not election related 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com