ADVERTISEMENT

കാലവർഷക്കെടുതികളുടെ പിടിയിലാണ് കേരളം. വർഷംതോറും മഴയെത്തുമ്പോൾ ദുരിതങ്ങളേറെയാണെങ്കിലും വയലും തോടുമെല്ലാം പുതുവെള്ളം കയറി ഒന്നാവുമ്പോൾ ഗ്രാമങ്ങളെ‍ാന്നാകെ മീൻപിടിക്കാനിറങ്ങും. മൺസൂൺ കാലത്തെ ഈ മത്സ്യവേട്ടയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. കേരളത്തിലെ വയലുകളിലും തോടുകളിലും മീൻ പിടിച്ചാൽ 15,000 രൂപ പിഴയും ആറു മാസം തടവും ലഭിക്കുമെന്നാണ് സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചാരണം പ്രചരിക്കുന്ന വിവരങ്ങളുടെ വാസ്തവമറിയാൻ മനോരമ ഓൺലൈൻ ഫാക്ട്ചെക്ക് വിഭാഗം നടത്തിയ അന്വേഷണം.

പ്രചരിക്കുന്ന വാർത്തയെക്കുറിച്ച് വിശദമായി അറിയാൻ കീവേഡുകളുപയോഗിച്ച് തിരഞ്ഞപ്പോൾ ലഭ്യമായ വിവരങ്ങളിൽ മഴക്കാലത്തെ ഊത്തപിടുത്തതിന് മാത്രമേ കേരളത്തിൽ നിയന്ത്രണമുള്ളു. കാലവർഷം ആരംഭിക്കുമ്പോഴുള്ള കേരളത്തിലെ പതിവു കാഴ്‌ചയാണ് പുതുമഴയിൽ വെള്ളം കുറഞ്ഞ വയലുകളിലേക്കും ചെറുതോടുകളിലേക്കും അരുവികളിലേക്കും മറ്റ് ജലാശയങ്ങളിൽ നിന്നും മത്സ്യങ്ങൾ കൂട്ടത്തോടെ കയറിവരുന്നത്. തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ തുടക്കത്തിൽ പ്രജനനത്തിനായി ഇങ്ങനെ മത്സ്യങ്ങൾ നടത്തുന്ന ദേശാന്തര സഞ്ചാരം ഊത്ത എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്. പ്രജനനകാലമായതിനാല്‍ ഓരോ മീന്‍വേട്ടയും ആയിരക്കണക്കിന് മത്സ്യങ്ങളുടെ നാശത്തിന് കാരണമാകുന്നു. അതുവഴി പല നാടന്‍ മത്സ്യങ്ങളും ഇന്നു വംശനാശ ഭീഷണിയിലാണ്. ഒറ്റാല്‍, വല, വെട്ട് തുടങ്ങിയ രീതികളിലൂടെയാണ് കൂട്ടമായി മത്സ്യം പിടിക്കുന്നത്. ഇത് സംബന്ധിച്ച് സർക്കാർ നൽകിയിരിക്കുന്ന അറിയിപ്പ് വായിക്കാം.

fishing-prd-notification
പിആർഡി പുറത്തിറക്കിയ വാർത്താക്കുറിപ്പ്.

പ്രജനന സമയങ്ങളില്‍ സഞ്ചാരപഥങ്ങളില്‍ തടസം വരുത്തി മത്സ്യങ്ങളെ പിടിക്കുന്നതും അനധികൃത ഉപകരണങ്ങള്‍ ഉപയോഗിച്ച് മത്സ്യം പിടിക്കുന്നതും കേരള അക്വാകള്‍ച്ചര്‍ ആൻഡ് ഇന്‍ ലാന്‍ഡ് ഫിഷറീസ് ആക്ട് 2010 ചട്ടങ്ങള്‍ അധ്യായം 4, ക്ലോസ് 6, സബ് ക്ലോസ് 3,4,5 പ്രകാരം നിരോധിച്ചിരിക്കുന്നു. അത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 15,000 രൂപ പിഴയും ആറു മാസം തടവും ലഭിക്കുന്നതാണ്. ഫിഷറീസ്, റവന്യൂ, പൊലീസ് വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനവും ഈ വിഷയത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് അറിയിപ്പ്. മുൻ വർഷങ്ങളിലും ഇത്തരത്തിൽ മഴക്കാലത്തുള്ള അനധികൃത മീൻപിടുത്തത്തിനെതിരെ മുന്നറിയിപ്പ് സർക്കാർ നൽകിയിരുന്നു. മഴക്കാലത്തെ മീൻപിടുത്ത നിരോധനം സംബന്ധിച്ച് വാർത്തകളും വന്നിരുന്നു.

വസ്തുത

കേരളത്തിലെ വയലുകളിലും തോടുകളിലും മീൻ പിടിച്ചാൽ 15,000 രൂപ പിഴയും ആറു മാസം തടവും ലഭിക്കുമെന്ന പ്രചാരണം പൂർണ്ണമായും ശരിയല്ല. മഴക്കാലത്ത് മാത്രമാണ് സർക്കാർ ഇത്തരത്തിലൊരു നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

English Summary: Fact Check on inland fishing in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com