മണിപ്പുരിലെ പള്ളിക്ക് തീവെച്ച ഭീകരർ ഇവരല്ല | Fact Check
![manipurmain source:twitter](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
കലാപം ആളിപ്പടർന്ന മണിപ്പുരിൽ സാഹചര്യങ്ങൾ കൂടുതൽ രൂക്ഷമാക്കാൻ വ്യാജ വാർത്തകളുടെ കുത്തൊഴുക്കാണ്. മണിപ്പൂരിലെ താഴ്‍വാരങ്ങളിൽ ആരാധനാലയങ്ങൾ അക്രമിക്കപ്പെട്ടതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബംഗ്ലാദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മുസ്‍ലിം ഭീകര സംഘടനയാണ് മണിപ്പുരിൽ ക്രിസ്ത്യൻ പള്ളിക്ക് തീ വച്ചതെന്നും ഇവരെ പിടികൂടിയെന്നും അവകാശപ്പെടുന്ന പോസ്റ്റുകൾക്കൊപ്പം ഒരു ചിത്രവും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മണിപ്പുർ കലാപത്തിന് കേരളബന്ധം ആരോപിക്കുന്ന തരത്തിലാണ് പോസ്റ്റ്. ചിത്രം സംബന്ധിച്ച് നടത്തിയ അന്വേഷണം .
അന്വേഷണം
ടസുഡാപ്പികളുടെയും കമ്മികളുടെയും സന്തോഷം കണ്ടപ്പോഴെ തോന്നി എന്തോ വലുത് വരുന്നുണ്ടെന്ന്. മണിപ്പൂരിൽ ക്രിസ്ത്യൻ പള്ളിക്ക് തീ വച്ചത് ബംഗ്ലാദേശ് കേന്ദ്രമായ മുസ്‍ലിം ഭീകര സംഘടന. ഇതിന്റെ നിയന്ത്രണവും , ഫണ്ടിങ്ങും ദുബയിൽ നിന്ന്. പിടികൂടിയവരിൽ നിന്ന് ലഭിച്ച ഫോണിൽ കേരളത്തിലെ പലരുടെയും നമ്പറുകൾ എന്നാണ് പ്രചരിക്കുന്ന ചിത്രത്തിനൊപ്പമുള്ള പോസ്റ്റ്.ട്വീറ്റ് കാണാം.
![manipursubimage1 source:twitter](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
റിവേഴ്സ് ഇമേജ് സെർച്ചിൻ്റെ സഹായത്തോടെ പോസ്റ്റിനൊപ്പമുള്ള ചിത്രം പരിശോധിച്ചപ്പോൾ നാഷണൽ റവല്യൂഷനറി ഫ്രണ്ട് ഓഫ് മണിപ്പുർ എന്ന തീവ്രസ്വഭാവമുള്ള സംഘടനയുടെ പ്രവർത്തകരായ നാല് പേരെ അസാം റൈഫിൾസും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 2022 ഓഗസ്റ്റ് 1ന് അറസ്റ്റ് ചെയ്ത വാർത്ത റിപ്പോർട്ടുകളിൽ ചിത്രം കണ്ടെത്താൻ സാധിച്ചു. മണിപ്പുരിലെ മാവോയിസ്റ്റ് ഗ്രൂപ്പായ കാംഗ്ലിപാക് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് 2012ൽ രൂപംകൊണ്ട തീവ്ര സംഘടനയാണ് നാഷണൽ റവല്യൂഷനറി ഫ്രണ്ട് ഓഫ് മണിപ്പൂർ.റിപ്പോർട്ടുകൾ കാണാം.
![manipursub2 manipursub2](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
വസ്തുത
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം മണിപ്പുരിൽ സംഘർഷമുണ്ടാക്കിയവരുടേതല്ല. മണിപ്പുരിലെ മാവോയിസ്റ്റ് ഗ്രൂപ്പായ കാംഗ്ലിപാക് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് 2012ൽ രൂപംകൊണ്ട തീവ്ര സംഘടനയായ നാഷണൽ റവല്യൂഷനറി ഫ്രണ്ട് ഓഫ് മണിപ്പൂരിന്റെ പ്രവർത്തകരുടേതാണെ്. പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധാരണ പരത്തുന്നതാണ്.
English Summary : These are not the terrorists who set fire to the church in Manipur