ADVERTISEMENT

കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുലച്ച നാൾ മുതൽ കോവിഡുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾക്കും ക്ഷാമമില്ല. പ്രതിരോധ വാക്സീൻ ലഭ്യമാക്കി തുടങ്ങിയതു മുതൽ വ്യാജ പ്രചാരണങ്ങളുടെ ഒരു കുത്തൊഴുക്കായിരുന്നു. ഇതിനിടയിൽ വാക്സിനേഷൻ എടുത്ത നാൽപതിനും അറുപതിനും ഇടയിൽ പ്രായമുള്ളവർ അപ്രതീക്ഷിതമായി ഹൃദയാഘാതം മൂലം മരിക്കുന്നതിന് കാരണം വാക്സിൻ രക്തക്കുഴലുകളെ പരുക്കനാക്കുകയും പതുക്കെ പതുക്കെ രക്തം കട്ട പിടിക്കുകയും ചെയ്യുന്നതാണെന്നും ഇതിന് പരിഹാരമായി  വാക്സീൻ എടുത്തവർ D –Dimer ടെസ്റ്റ് എന്ന രക്ത പരിശോധന നടത്തി രക്തം കട്ടപിടിക്കുന്നുണ്ടോ എന്നറിയുക എന്ന് അവകാശപ്പെടുന്ന നിരവധി സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്ന് ഏറെ ചർച്ചയായിരുന്നു. വാസ്തവമറിയാം.

∙അന്വേഷണം

പ്രചരിക്കുന്ന വിവരങ്ങളുടെ നിജസ്ഥിതി തേടി നിരവധി പേരാണ് മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറായ 8129100164 ലേക്ക് സന്ദേശം അയച്ചത്. 

കളമശ്ശേരി മണ്ഡലത്തിലെ പാതാളം ഇഎസ്ഐ ആശുപത്രയിൽ കണ്ട നോട്ടിസ് എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന കുറിപ്പിൽ വാക്സീനേഷൻ എടുത്ത നാൽപതിനും അറുപതിനും ഇടയിൽ പ്രായമുള്ളവർ അപ്രതീക്ഷിതമായി ഹൃദയാഘാതം മൂലം മരിക്കുന്ന വാർത്ത ഇന്ന് വളരെ സാധാരണമായി മാറിയിരിക്കുന്നു. കാരണം വാക്സിൻ രക്തക്കുഴലുകളെ പരുക്കനാക്കുകയും പതുക്കെ പതുക്കെ രക്തം കട്ട പിടിക്കുകയും ചെയ്യുന്നു. പരിഹാരം വാക്സിൻ എടുത്തവർ D –Dimer ടെസ്റ്റ് എന്ന രക്ത പരിശോധന നടത്തി രക്തം കട്ടപിടിക്കുന്നുണ്ടോ എന്നറിയുക. ഉണ്ടെങ്കിൽ ഉടനെ വൈദ്യസഹായം തേടുക ഡി ടൈമർ ലെവൽ 0.50 കൂടാൻ പാടില്ല എന്ന അറിയിപ്പാണ് നൽകിയിരിക്കുന്നത്. കുറിപ്പിൽ വാക്സിൻ എന്ന് മാത്രമാണ് നൽകിയിരിക്കുന്നതെങ്കിലും കൊവിഡ് വാക്സിൻ എന്ന നിലയിലാണ് പ്രചരിക്കുന്നത്.

വാസ്തവമറിയാൻ ഞങ്ങൾ ആദ്യം തന്നെ കുറിപ്പിൽ പരാമർശിച്ചിരിക്കുന്ന ഇഎസ്ഐ അധിക‍ൃതരുമായി ബന്ധപ്പെട്ടപ്പോൾ ആശുപത്രിയുടെ പേരിൽ പ്രചരിക്കുന്ന  നോട്ടീസ് തീർത്തും വ്യാജമാണെന്നും ഇത്തരമൊരറിയിപ്പ് ആശുപത്രി അധികൃതർ നൽകിയിട്ടില്ലെന്നും വ്യക്തമാക്കി. ഇത് വ്യാജമാണെന്നത് സംബന്ധിച്ച് ആശുപത്രി അധികൃതർ പുറത്തിറക്കിയ അറിയിപ്പും ഞങ്ങൾക്ക് നൽകി.

ആശുപത്രി  പുറത്തിറക്കിയ കുറിപ്പ്
ആശുപത്രി പുറത്തിറക്കിയ കുറിപ്പ്

കുറിപ്പിൽ പറയുന്ന ഡി–ഡൈമർ ടെസ്റ്റിനെക്കുറിച്ചറിയാൻ ഞങ്ങൾ നടത്തിയ കീവേഡ് പരിശോധനയിൽ,

ഡി-ഡൈമർ ടെസ്റ്റ് , ഡി-ഡൈമർ എന്ന് വിളിക്കപ്പെടുന്ന ഒരു പ്രോട്ടീന്റെ ഒരു ചെറിയ ശകലം പരിശോധിക്കുന്നു.രക്തം കട്ടപിടിക്കുന്നതിനുള്ള തകരാറുള്ളവർക്ക് അത്തരം സാഹചര്യത്തിൽ, രക്തം കട്ടപിടിക്കുന്നത്  ശരീരത്തിന്റെ രക്തചംക്രമണ വ്യവസ്ഥയുടെ മറ്റ് ഭാഗങ്ങളെ തടയുകയും ഗുരുതരമായ ലക്ഷണങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ഇത് ആന്തരിക രക്തസ്രാവത്തിലേക്കും മരണത്തിലേക്കും നയിച്ചേക്കാം, അതിനാൽ അപകടകരമായ രക്തം കട്ടപിടിക്കുന്ന തകരാറുകൾ കണ്ടെത്തുന്നതിന് ഡി-ഡൈമർ പരിശോധന സഹായകമാകുന്നു എന്നാണ് വിവരങ്ങളിൽ നിന്ന് വ്യക്തമായത്.

കോവിഡ് വാക്സീൻ എടുത്തവർക്ക് രക്തം കട്ടപിടിച്ച് ഹൃദയാഘാതം ഉണ്ടാകുമോ എന്നറിയാൻ ഞങ്ങൾ ഒരു കാർഡിയോളജിസ്റ്റിനെ സമീപിച്ചു. ഇത് സംബന്ധിച്ച പഠനങ്ങൾ നടക്കുന്നുണ്ടെന്നും എന്നാൽ കൊവിഡ് വാക്‌സിൻ മൂലം രക്തം കട്ടപിടിച്ച് ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന  വാദത്തെ സാധൂകരിക്കാനാകുന്ന തെളിവുകൾ ‌നിലവിൽ ലഭ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാക്സിന്റെ പാർശ്വഫലങ്ങൾ സംബന്ധിച്ച ഗവേഷണങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇത് സംബന്ധിച്ച പഠനങ്ങൾ പരിശോധിച്ചപ്പോൾ മയോകാർഡൈറ്റിസ് പോലെയുള്ള അവസ്ഥകൾ ചില പ്രായ പരിധിയിലുള്ളവർക്ക് കണ്ടെത്തിയതായുള്ള അപൂർവ്വം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതായി ചില വിവരങ്ങൾ ഞങ്ങൾക്ക് ലഭിച്ചു. എന്നാൽ ഇതിനു വാക്‌സിനുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പൂർണ്ണമായി സ്ഥിരീകരിക്കാനായിട്ടില്ല.

∙ വസ്തുത

കോവിഡ് വാക്‌സീനെടുത്തവർക്കിടയിൽ രക്തം കട്ടപിടിക്കുന്ന രോഗം വ്യാപകമായി കണ്ടെത്തുന്നുവെന്ന പ്രചാരണം വ്യാജമാണ്. പാതാളത്തെ ഇഎസ്ഐ ആശുപത്രിയുടെ പേരിൽ നടക്കുന്ന പ്രചാരണം വ്യാജമാണ്. 

English Summary : Misleading Information Circulating About COVID vaccine | Fact Check

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com