'വരു വികസനം ചർച്ച ചെയ്യാം' എന്ന ഹാഷ് ടാഗോടെയുള്ള ചർച്ചകളാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും കാലത്തെ വികസന കാഴ്ചകൾ പൊടിതട്ടിയെടുക്കുകയാണ് ഭരണ–പ്രതിപക്ഷ സൈബർ ഇടങ്ങൾ. അതിനിടെ കേൾവി തകരാറുള്ള കുട്ടികള്‍ക്ക് കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറിയിലൂടെ കേള്‍വി ലഭ്യമാക്കുന്ന 'ശ്രുതി തരംഗം' എന്ന സര്‍ക്കാര്‍ പദ്ധതി ഇടത് സർക്കാർ നിർത്തലാക്കിയെന്ന അവകാശവാദത്തോടെ നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചരിക്കുന്ന വിവരങ്ങളുടെ നിജസ്ഥിതി തേടി നിരവധി പേരാണ് മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറായ 8129100164 ലേക്ക് സന്ദേശം അയച്ചത്. സത്യമറിയാം.
∙ അന്വേഷണം

2012ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് പദ്ധതിക്ക് തുടക്കമിടുന്നത്. കേൾവി തകരാറുള്ള, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുഞ്ഞുങ്ങൾക്ക് അംഗീകൃത ആശുപത്രികള്‍ വഴി നടത്തുന്ന ശസ്ത്രക്രിയയ്ക്ക് ശേഷം തുടര്‍ ചികിത്സയും ഇംപ്ലാന്റ് ഉപകരണങ്ങളുടെ സര്‍വീസുമെല്ലാം സര്‍ക്കാര്‍ ചെലവില്‍ നടപ്പാക്കുന്നതാണ് പദ്ധതി. ഇംപ്ലാന്റ് ഉപകരണം ലഭ്യമാക്കുന്ന കമ്പനിക്ക് തന്നെയാണ് ഇതിന്റെ മെയിന്റനന്‍സ് കോണ്‍ട്രാക്റ്റും നൽകി വന്നിരുന്നത്.
പദ്ധതി ഇടത് സര്‍ക്കാര്‍ നിർത്തലാക്കിയോ എന്ന പ്രചാരണത്തെക്കുറിച്ചറിയാൻ നടത്തിയ കീവേഡ് പരിശോധനയിൽ 25 കുട്ടികള്‍ക്ക് ഇംപ്ലാന്റ് ഉപകരണം പുതുക്കാനുള്ള തുക ജൂലൈ മാസം സര്‍ക്കാര്‍ അനുവദിച്ചതായി കണ്ടെത്തി. സാമൂഹിക സുരക്ഷാ മിഷന്‍ വഴി 59 ലക്ഷം രൂപ അനുവദിച്ചതുമായി ബന്ധപ്പെട്ട് മനോരമ ന്യൂസ് നൽകിയ വാർത്ത കാണാം.
പുതിയ അപേക്ഷകളില്‍ അടിയന്തര നടപടി എടുത്തതായും വാർത്തയിൽ വ്യക്തമാക്കുന്നുണ്ട്. 610 കുട്ടികൾക്കാണ് ഇതുവരെ കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറി വഴി കേള്‍വി ശക്തി ലഭിച്ചിട്ടുള്ളത്. വിശദ വിവരങ്ങൾ ആരോഗ്യ വനിതാ–ശിശു വികസന മന്ത്രിയുടെ വെബ്സൈറ്റിലും നൽകിയിട്ടുണ്ട്.

25 കുട്ടികളിൽ 21 പേരുടെ ഉപകരണങ്ങളുടെ അപ്ഗ്രഡേഷൻ പൂർത്തിയാക്കിയതായി സാമൂഹിക നീതി മന്ത്രി ആർ.ബിന്ദു ഓഗസ്റ്റ് ഏഴിന് ഇറക്കിയ വാർത്താക്കുറിപ്പിലും വ്യക്തമാക്കുന്നു.
പിആര്‍ഡി നല്‍കിയ വിശദമായ വാര്‍ത്താ കുറിപ്പുകളും ഞങ്ങൾക്ക് ലഭിച്ചു.

കൂടുതല്‍ സ്ഥിരീകരണത്തിനായി ആരോഗ്യമന്ത്രിയുടെ ഓഫിസ് വക്താക്കളുമായി ബന്ധപ്പെട്ടപ്പോൾ പദ്ധതിയെപ്പറ്റിയുള്ള ആശങ്കകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ശ്രുതി തരംഗം പദ്ധതി നിര്‍ത്തലാക്കിയെന്ന പ്രചാരണം വ്യാജമാണെന്നും അധികൃതർ വ്യക്തമാക്കി. കേരള സാമൂഹിക സുരക്ഷാ മിഷന്‍ വഴി മുൻപ് നടപ്പിലാക്കിയിരുന്ന പദ്ധതി ഇപ്പോള്‍ ആരോഗ്യവകുപ്പ് നേരിട്ടാണ് നടത്തിവരുന്നത്. ഇക്കാരണത്താൽ വകുപ്പ് മാറ്റം സംബന്ധിച്ച ബുദ്ധിമുട്ടുകളൊഴിച്ചാൽ പദ്ധതി നിർവ്വഹണം സുഗമമായി നടക്കുന്നുണ്ട്. അപേക്ഷകർ ആശങ്കപ്പെടേണ്ടതില്ലെന്നും അവർ അറിയിച്ചു.

∙ വസ്തുത

എൽഡിഎഫ് സർക്കാർ ശ്രുതിതരംഗം പദ്ധതി ഉപേക്ഷിച്ചുവെന്ന തരത്തിലുള്ള പ്രചാരണം വ്യാജമാണ്.
English Summary:The Rumor that the 'Shruti Tarangam'Project has been Abandoned By Government is false-Fact Check