മാനസികാസ്വാസ്ഥ്യമുള്ള മുസ്‍ലിം പയ്യന്റെ നെറ്റിയിൽ കമ്പി പഴുപ്പിച്ച് ജയ് ശ്രീ റാം എന്നെഴുതി ധീര സ്വയം സേവകർ എന്ന അവകാശവാദവുമായി മത വിഭാഗിയത പരത്തുന്ന തരത്തിൽ ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിഡിയോ വസ്തുത പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറായ 8129100164 ൽ ലഭിച്ചു. സത്യമറിയാം.
അന്വേഷണം
മാനസികാസ്വാസ്ഥ്യമുള്ള തന്റെ മകന്റെ നെറ്റിയിൽ ചില അക്രമികൾ ജയ് ഭോലേനാഥ് എന്ന് പച്ചകുത്തിയതിനെക്കുറിച്ച് പരാതിപ്പെടുന്ന ബുർഖ ധരിച്ച ഒരു സ്ത്രീയാണ് വിഡിയോയിലുള്ളത്. വിഡിയോയുടെ സ്ക്രീൻ ഷോട്ടുകൾ ഉപയോഗിച്ച് തിരഞ്ഞപ്പോൾ മതസ്പർദ്ധ പ്രചരിപ്പിക്കുന്ന തരത്തിൽ നിരവധി പേർ വിഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശിൽ വികലാംഗനായ മുസ്‍ലിം യുവാവിനെ ഇരുമ്പ് ദണ്ഡ് ചൂടാക്കി നെറ്റിയിൽ ജയ് ഭോലേനാഥ് എന്ന് അടയാളപ്പെടുത്തി. വികലാംഗരോട് ഇപ്പോൾ അവർ അപകർഷതാബോധം കാണിക്കാൻ തുടങ്ങിയിരിക്കുന്നു.ഇനി പൊലീസ് പറയും അത് ചെയ്തവന്റെ കുറ്റമല്ല, വിഡിയോ വൈറലാക്കിയവന്റെ കുറ്റമാണ്.വിഡിയോയ്ക്കൊപ്പം പ്രചരിക്കുന്ന മറ്റൊരു സന്ദേശമിതാണ്.

കീവേഡുകളുടെ തിരയൽ ബറേലി പോലീസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്നുള്ള ഒരു ട്വീറ്റിലേക്ക് ഞങ്ങളെ നയിച്ചു.അതിൽ വൈറൽ പോസ്റ്റിന് സമാനമായ ആരോപണങ്ങൾ അടങ്ങിയ ഒരു ട്വീറ്റിന് മറുപടിയുമായി ബറേലി പൊലീസ് നൽകിയ മറുപടി ഞങ്ങൾക്ക് ലഭിച്ചു. സംഭവമറിഞ്ഞയുടൻ തന്നെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. ബന്ധു ഷാദാബ് ആണ് ദാനിഷിന്റെ നെറ്റിയിൽ ജയ് ഭോലേനാഥ് എന്ന് എഴുതിയത്. മാർക്കർ കൊണ്ടാണ് ഇതെഴുതിയിരിക്കുന്നത്. പരാതിയില്ലെന്ന് കുട്ടിയുടെ അമ്മ അറിയിച്ചതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല എന്ന് സംഭവവുമായി ബന്ധപ്പെട്ട് ബറേലി പൊലീസിന്റെ ട്വീറ്റിൽ പറയുന്നു.

കൂടുതൽ അന്വേഷണത്തിൽ സംഭവം പ്രതിപാദിക്കുന്ന മറ്റൊരു റിപ്പോർട്ട് ലഭിച്ചു. ഇരയും പ്രതിയും ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവരാണെന്നാണ് റിപ്പോർട്ട്. എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയ കുടുംബം ഒത്തുതീർപ്പിന് അഭ്യർത്ഥിച്ചതായി ഇൻസ്‌പെക്ടർ രാജേഷ് കുമാർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
പ്രേംനഗർ പോലീസുമായുള്ള ഞങ്ങളുടെ ആശയ വിനിമയത്തിലും, സംഭവത്തിൽ സാമുദായിക ബന്ധമില്ല. ഷദാബ് എന്ന വ്യക്തി തന്റെ ബന്ധു കൂടിയായ ഡാനിഷിന്റെ നെറ്റിയിലാണ് മാർക്കർ പേന കൊണ്ടാണ് ഇപ്രകാരം എഴുതിയത്. സംഭവം അറിഞ്ഞ ഡാനിഷിന്റെ മറ്റ് ബന്ധുക്കളാണ് പൊലീസ് സ്റ്റേഷനിലെത്തിയത് എന്നാൽ, ഇരയുടെ അമ്മ പരാതി നൽകാൻ തയ്യാറായില്ല. അവർ വ്യക്തമാക്കി.
അതിനാൽ തന്നെ, മേൽപ്പറഞ്ഞ സംഭവത്തിന് സാമുദായിക സ്പർദ്ദയുമായി യാതൊരു ബന്ധവുമില്ലെന്ന് തികച്ചും വ്യക്തമാണ്. കാരണം രണ്ട് ആൺകുട്ടികളും ഒരേ സമുദായത്തിൽപ്പെട്ടവരാണ്.
വാസ്തവം
ബറേലിയിൽ മുസ്‍ലിം യുവാവിന്റെ നെറ്റിയിൽ കമ്പി പഴുപ്പിച്ച് ജയ് ശ്രീ റാം എന്നെഴുതിയെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന സംഭവത്തിൽ വർഗീയതയില്ല.ഇരുകൂട്ടരും മുസ്ലിം സമുദായത്തിൽപ്പെട്ടവരാണ്.
English Summary: Hindus etched the phrase Jai Bholenath on a specially abled Muslim boy's forehead in Uttar Pradesh Is false