ADVERTISEMENT

തീവണ്ടിയുടെ ശബ്ദം ഇസ്‍ലാം വിഭാഗത്തിന്റെ പ്രാർത്ഥന തടസ്സപ്പെടുത്തിയെന്നാരോപിച്ച് ആയുധധാരികളായ ഒരു കൂട്ടമാളുകൾ റെയിൽവേ സ്റ്റേഷൻ തകർക്കുന്നതെന്ന അവകാശവാദവുമായി  ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   വിഡിയോയുടെ വാസ്തവമറിയാൻ മനോരമ ഓണ്‍ലൈൻ ഫാക്ട് ചെക്ക് നമ്പറായ 8129100164ലേക്ക് ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. സത്യമറിയാം

അന്വേഷണം

ബംഗാളിലെ മുർഷിദാബാദിലെ മഹിഷാസുർ റെയിൽവേ സ്റ്റേഷൻ നശിപ്പിക്കുന്നു. ട്രെയിൻ വിസിലിന്റെ ശബ്ദം അവരുടെ നമസ്‌കാരത്തെ അസ്വസ്ഥമാക്കുന്നതാണ് കാരണം. നമുക്ക് ഇന്ത്യയുടെ ഭാവി കാണാൻ കഴിയും എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പ്രചരിക്കുന്നത്.

ആദ്യം, പശ്ചിമ ബംഗാളിലോ മുർഷിദാബാദിലെയോ റെയിൽവേ സ്റ്റേഷനുകൾ  ജനക്കൂട്ടം തകർത്തതായുള്ള വിവരങ്ങളടങ്ങിയ സമീപകാല റിപ്പോർട്ടുകളാണ് ഞങ്ങൾ തിരഞ്ഞത്.  അത്തരത്തിലുള്ള വിവരങ്ങളൊന്നും ഞങ്ങൾ കണ്ടെത്തിയില്ല. 

വൈറൽ വിഡിയോ പരിശോധിച്ചപ്പോൾ  NAOPARAMAHISHASUR എന്ന ബോർഡ് അതിൽ വ്യക്തമായി കാണാൻ സാധിച്ചു. ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോൾ പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ നവപാര മഹിഷാസുർ റെയിൽവേ സ്റ്റേഷൻ ഈസ്റ്റേൺ റെയിൽവേ സോണിലെ മാൾഡ റെയിൽവേ ഡിവിഷന്റെ കീഴിലാണെന്ന് വ്യക്തമായി.

ഞങ്ങൾ ഫേസ്ബുക്കിലും ട്വിറ്ററിലും നടത്തിയ കീവേഡ് തിരയലിൽ 2019 ഡിസംബറിൽ പോസ്റ്റ് ചെയ്ത സംഭവത്തിന്റെ അതേ വിഡിയോ  കണ്ടെത്തി. ലഭിച്ച പോസ്റ്റുകളിൽ ചിലതിൽ  പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിലുള്ള പ്രതിഷേധമാണ് വിഡിയോ എന്ന് സൂചിപ്പിച്ചിട്ടുണ്ട്. ദേശീയ പൗരത്വ രജിസ്റ്ററിലുള്ള പ്രതിഷേധം അലയടിക്കുന്ന മുദ്രാവാക്യം വിഡിയോയിലുള്ളവർ മുഴക്കുന്നതും കേൾക്കാം.

സംഭവത്തെക്കുറിച്ച് വിശദമായി അറിയാൻ ഈസ്റ്റേൺ റെയിൽവേ സോണിലെ ഒരു ഉദ്യോഗസ്ഥനുമായി ഞങ്ങൾ സംസാരിച്ചു.  പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് 2019 ഡിസംബറിൽ നടന്ന പ്രതിഷേധത്തിന്റേതാണ് വിഡിയോ എന്ന് ഞങ്ങൾക്ക് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചു. പ്രതിഷേധത്തിന് തീവണ്ടിയുടെ ശബ്ദം ഇസ്‍ലാം വിഭാഗത്തിന്റെ പ്രാർത്ഥന തടസ്സപ്പെടുത്തിയെന്ന അവകാശവാദവുമായി യാതൊരു ബന്ധവുമില്ല.

കൂടുതൽ തിരയലിൽ 2019 ഡിസംബർ 15ലെ ഒരു റിപ്പോർട്ടിൽ പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രക്ഷോഭകർ നവപാറ മഹിഷാസുർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ അക്രമം സംബന്ധിച്ച് വിവരങ്ങൾ ഞങ്ങൾക്ക് ലഭിച്ചു. റിപ്പോർട്ടിലെ വിവരങ്ങൾ പ്രകാരം മുഷിറാബാദിന്റെ വിവിധ ഭാഗങ്ങളിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായിരുന്നു റയിൽവേ സ്റ്റേഷനിലെ അതിക്രമം

ഇതിൽ നിന്ന് തീവണ്ടിയുടെ ശബ്ദം ഇസ്‍ലാം വിഭാഗത്തിന്റെ പ്രാർത്ഥന തടസ്സപ്പെടുത്തിയെന്നാരോപിച്ച് റയിൽവേ സ്റ്റേഷൻ അക്രമണം എന്ന അവകാശവാദം തെറ്റാണെന്ന് വ്യക്തമായി.

വാസ്തവം

തീവണ്ടിയുടെ ശബ്ദം ഇസ്‍ലാം വിഭാഗത്തിന്റെ പ്രാർത്ഥന തടസ്സപ്പെടുത്തിയെന്നാരോപിച്ച് ആയുധധാരികളായ ഒരു കൂട്ടമാളുകൾ റെയിൽവേ സ്റ്റേഷൻ തകർക്കുന്നതെന്ന അവകാശവാദവുമായി പ്രചരിച്ച വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്.

English Summary: video circulating misleadingly claiming that an armed mob is storming a railway station because the sound of a train has disrupted Islamic prayers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com