ADVERTISEMENT

പിഞ്ചുകുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോകുന്ന ഒരു തമിഴ്‌നാട് സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തതായും ഇവരുടെ പക്കൽ നിന്ന് ജീവനില്ലാത്ത ഏഴ് കുഞ്ഞുങ്ങളെ കണ്ടെത്തിയെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇരുപതോളം പേരാണ് വിഡിയോയുടെ വസ്തുത പരിശോധനയ്ക്കായി ഞങ്ങളുടെ ഫാക്ട് ചെക്ക് ഹെൽപ്പ്ലൈൻ നമ്പറിൽ സന്ദേശമയച്ചത്. ഇതിന്റെ വാസ്തവമറിയാം.

∙ അന്വേഷണം

വിവിധ ഭാഗങ്ങളിൽ നിന്ന് പിഞ്ചുകുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകുന്ന ഒരു തമിഴ്നാട് സംഘത്തെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു ഇവരുടെ പക്കൽ നിന്ന് ജീവനില്ലാത്ത ഏഴ് കുഞ്ഞുങ്ങളെ കണ്ടെത്തിയിരിക്കുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ഉൾക്കാടിന്റെ ഉൾവനങ്ങളിൽ നിന്ന് മറ്റൊരു സംഘത്തെയും പോലീസിനു കണ്ടെത്താൻ കഴിഞ്ഞു പോലീസ് അവടെ എത്തുമ്പോൾ ജീവനോടെ കുഞ്ഞുങ്ങളെ കീറി കിഡ്നി കണ്ണ് ലിവർ മറ്റ് അവയവങ്ങൾ ഓരോന്നായി ഭരണിയിൽ സൂക്ഷിക്കുകയായിരുന്നു ഒരു ഭയാനകമായ കാഴ്ചയായിരുന്നു പോലീസിന് കാണാൻ കഴിഞ്ഞത് ഈ കൃത്യം ചെയ്യുമ്പോൾ ഒരു കുഞ്ഞു മരിച്ചിട്ട് പോലും ഇല്ലായിരുന്നു ഇത്രയും പൈശാചികമായ ഒരു ക്രൂരകൃത്യം ഇന്നുവരെ തമിഴ്നാട് പോലീസിന് കാണാൻ കഴിഞ്ഞിട്ടില്ല ആയതിനാൽ എല്ലാവരും നമ്മളുടെ കുഞ്ഞുങ്ങളെ സൂക്ഷിക്കുക കുഞ്ഞുങ്ങൾ പുറത്തിറങ്ങുമ്പോൾ കുഞ്ഞുങ്ങളെ നമ്മൾ എപ്പോഴും സൂക്ഷ്മതയോടെ നിരീക്ഷിക്കുക ജാഗ്രത പാലിക്കുക എന്നാണ് പ്രചരിക്കുന്ന സന്ദേശം.വിഡിയോയുടെ സ്ക്രീൻഷോട്ട് കാണാം

img13

ഭയാനകമായ ദൃശ്യങ്ങൾ ഉള്ളതിനാലാണ് വിഡിയോ ഒഴിവാക്കുന്നത്. തമിഴ്‌നാട്ടിൽ കുട്ടിക്കടത്ത് വർധിച്ചതായും കുട്ടികളെ തട്ടിക്കൊണ്ടുപോയി ശരീരഭാഗങ്ങൾ വികൃതമാക്കുന്നതായുമാണ് വിഡിയോയിലെ അവകാശവാദം. നാല് ദൃശ്യങ്ങളാണ് വൈറൽ വീഡിയോയിലുള്ളത്. ദൃശ്യങ്ങളെ ഓരോ കീഫ്രെയിമുകളാക്കി ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ചിലൂടെ ഞങ്ങൾ പരിശോധിച്ചു. 

പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് വെള്ളത്തുണിയിൽ പൊതിഞ്ഞ് മരിച്ച കുട്ടികളുടെ മൃതദേഹങ്ങൾ നിലത്ത് കിടക്കുന്നതും ചിലർ അവർക്ക് ചുറ്റും കരയുന്നതാണ് വിഡിയോയുടെ ആരംഭത്തിലുള്ളത്. ഇതിന്റെ കീഫ്രെയിം ഉപയോഗിച്ചുള്ള തിരച്ചിലിൽ, സമാന ചിത്രങ്ങൾ  ഒരു ഫെയ്‌സ്ബുക്ക് പേജിൽ  നിന്ന് ഞങ്ങൾക്ക് ലഭിച്ചു.2022 ജൂലൈ 17 നാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

നാഗൗർ നഗരത്തിലെ പവർ ഹൗസിന് മുന്നിലെ ഗ്രൗണ്ടിൽ മുനിസിപ്പൽ കൗൺസിൽ നിർമ്മിച്ച വെള്ളം നിറഞ്ഞ കുഴികളിൽ വീണ് 4 കുട്ടികൾ മരിച്ചതായാണ് പോസ്റ്റിൽ പരാമർശിക്കുന്നത്. വൈറൽ വിഡിയോയിലെ അതേ ചിത്രമാണ് പോസ്റ്റിലുള്ളത്. അപകടത്തിൽ മോഹൻറാമിന്റെ മകൾ ആരതി (3), നാഥുറാമിന്റെ മകൾ ലിച്ച്മ (3), പപ്പുരത്തിന്റെ മകൻ രാംലാൽ (3), ബാബുലാലിന്റെ മകൻ ഷിംഭുറാം (4) എന്നീ കുട്ടികളാണ് മരിച്ചതെന്നും വ്യക്തമാക്കുന്നുണ്ട്. മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് പരമാവധി സർക്കാർ ധനസഹായം അടിയന്തരമായി നൽകുകയും മഴക്കാലമായതിനാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അപകടത്തിൽ നഗരസഭയുടെ കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്നുമാണ് റിപ്പോർട്ടിലെ ആവശ്യം. കീവേഡുകളുടെ തിരയലിൽ സംഭവവുമായി ബന്ധപ്പെട്ട്, ഇതേ വിവരങ്ങൾ വ്യക്തമാക്കി വിവിധ മാധ്യമങ്ങൾ നൽകിയ വാർത്തകളും  ഞങ്ങൾക്ക് ലഭിച്ചു. രാജസ്ഥാനിലാണ് സംഭവം നടന്നത്.

അടുത്തതായി, മുഖം മറച്ച ചിലർ കുട്ടികളെ തട്ടിക്കൊണ്ടുപോയി കാട്ടിൽ കെട്ടിയിടുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. ഇതിന്റെ കീഫ്രെയ്മുകൾ ഉപയോഗിച്ച് തിരഞ്ഞപ്പോൾ ഒരു ഫെയ്സ്ബുക്ക് പേജിൽ  നിന്ന് സമാന ദൃശ്യങ്ങളടങ്ങിയ മുഴുവൻ വിഡിയോയും ഞങ്ങൾക്ക് ലഭിച്ചു. ചെറിയ സ്കൂൾ കുട്ടികളെ ആളുകൾ തട്ടിക്കൊണ്ടുപോയി ബോധരഹിതരാക്കുന്നു, കാട്ടിൽ കൊണ്ടുപോയി അവയവങ്ങൾ എടുക്കുന്നു നിങ്ങളുടെ കുട്ടികളെ പരമാവധി ശ്രദ്ധിക്കുക, ഈ വീഡിയോ പരമാവധി ഷെയർ ചെയ്യുക എന്നാണ് തലക്കെട്ട്. ഈ സൂചനകൾ ഉപയോഗിച്ച് നടത്തിയ കീവേഡ് തിരയലിൽ ഗ്രേറ്റർ ചെന്നൈ പൊലീസിന്റെ ഒരു എക്‌സ് പോസ്റ്റ് ഞങ്ങൾക്ക് ലഭിച്ചു.

തമിഴിലുള്ള ഈ അറിയിപ്പ് പരിഭാഷപ്പെടുത്തിയപ്പോൾ , ഒരു സംഘം ആളുകൾ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വൈകിയാണ് ശ്രദ്ധയിൽ പെട്ടത്. പൊതുജനങ്ങളിൽ ഭയവും പരിഭ്രാന്തിയും സൃഷ്ടിക്കുന്നതിനും സാമൂഹിക ഘടനയെ ശല്യപ്പെടുത്തുന്നതിനുമായി പ്രചരിപ്പിച്ച കിംവദന്തികളാണിവയെന്ന് ഗ്രേറ്റർ ചെന്നൈ പോലീസ്(ജിസിപി) സ്ഥിരീകരിക്കുന്നു. ഇത്തരം വ്യാജ വിഡിയോകൾ/സന്ദേശങ്ങൾ കേൾക്കുകയും കാണുകയും ചെയ്യുന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും പരിഭ്രാന്തരാകരുതെന്നും പൊതുജനങ്ങളോട് ജിസിപി അഭ്യർത്ഥിക്കുന്നു, ഇക്കാര്യത്തിൽ എന്തെങ്കിലും സഹായത്തിനായി അവർക്ക് 100 അല്ലെങ്കിൽ 112 എന്ന നമ്പറിലോ സമീപത്തുള്ള ഏതെങ്കിലും പോലീസ് സ്റ്റേഷനിലോ 24 മണിക്കൂറും ബന്ധപ്പെടാം, ജിസിപി ലഭ്യമാകാൻ പ്രതിജ്ഞാബദ്ധമാണ്. അത്തരം സഹായത്തിനായി മുഴുവൻ സമയവും. ഇത്തരം വ്യാജ വീഡിയോകൾ/സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ഇത്തരം കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ജിസിപി കർശനമായി മുന്നറിയിപ്പ് നൽകുകയും അവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു എന്നാണ് പൊലീസിന്റെ അറിയിപ്പ്.വിഡിയോയിലെ ദൃശ്യങ്ങളുടെ സ്ക്രീൻ ഷോട്ടും ഇതിനൊപ്പം നൽകിയിട്ടുണ്ട്.

വൈറൽ വിഡിയോയിലെ മറ്റൊരു ദൃശ്യത്തിൽ ഒരു കുട്ടിയുടെ മുൻഭാഗത്തെ ശരീരത്തിന്റെ ഭയാനകമായ ചിത്രമാണുള്ളത്. ഈ ചിത്രം തിരഞ്ഞപ്പോൾ ഒരു വെബ്‌സൈറ്റിൽ  ഇതേ ചിത്രമടങ്ങിയ വാർത്ത ഞങ്ങൾക്ക് ലഭിച്ചു.

ഉത്തർപ്രദേശിലെ സിരാവസ്തി ജില്ലയിലെ ഒരു ഗ്രാമത്തിൽ വീട്ടിൽ ഉറങ്ങുകയായിരുന്ന കുട്ടിയെ പുള്ളിപ്പുലി കൊലപ്പെടുത്തിയ സംഭവത്തിൽ പുലി കൊന്ന കുട്ടിയുടെ ഫോട്ടോ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിക്കുന്നു എന്നാണ് റിപ്പോർട്ടിൽ നൽകിയിരിക്കുന്നത്.ഈ ചിത്രം വ്യാജമാണെന്ന് വ്യക്തമായി.

സ്ഥിരീകരണത്തിനായി ചെന്നൈ പൊലീസുമായും ഞങ്ങൾ ബന്ധപ്പെട്ടു.വിഡിയോ വ്യാജമാണെന്ന് അവർ സ്ഥിരീകരിച്ചു.

വൈറൽ വിഡിയോയിലെ ദൃശ്യങ്ങളെല്ലാം വിവിധ സ്ഥലങ്ങളിലെ വ്യത്യസ്ത സംഭവങ്ങളുമായി ബന്ധപ്പെട്ടവയാണെന്ന് വ്യക്തമായി.

∙ വാസ്തവം

കുട്ടികളെ തട്ടിക്കൊണ്ടുപോയി ശരീരഭാഗങ്ങൾ മോഷ്ടിക്കുന്നതെന്ന അവകാശവാദവുമായി പ്രചരിക്കുന്ന വിഡിയോ വ്യാജമാണ്. വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത സംഭവങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.

English Summary : The video circulating claiming that children are kidnapped and their body parts stolen is fake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com