ADVERTISEMENT

കാനഡയിലേക്കുള്ള കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണം അനുദിനം കൂടിവരികയാണ്. ഇതിനിടെ ഇന്ത്യക്കാർ ശൗചാലയത്തിന് തുറസായ സ്ഥലം തേടുന്നവരെന്ന തരത്തിൽ കനേഡിയൻ മുനിസിപ്പാലിറ്റികൾ അവിടെ താമസിക്കുന്ന ഇന്ത്യക്കാർക്കായി തുറസായ സ്ഥലങ്ങൾ ശൗചാലയങ്ങളായി ഉപയോഗിക്കരുതെന്ന് ഹിന്ദിയിൽ പരസ്യങ്ങൾ നൽകിയെന്ന അവകാശവാദത്തോടെയുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം.

∙അന്വേഷണം 

ഉയർന്ന  ജനസംഖ്യയുള്ള കനേഡിയൻ നഗരങ്ങളിലുടനീളമുള്ള മുനിസിപ്പാലിറ്റികൾ ഹിന്ദുക്കളോട് തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജ്ജനം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് പാർക്കുകളിലും ബീച്ചുകളിലും ഹിന്ദിയിൽ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇപ്പോഴും ശുചിമുറി സൗകര്യമില്ലാത്തതിനാൽ അവർ തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജ്ജനം ചെയ്യുന്നത് ഇന്ത്യയിൽ സാധാരണമാണ് എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. പോസ്റ്റ് കാണാം

വൈറൽ ചിത്രം റിവേഴ്‌സ് ഇമേജ് വഴി പരിശോധിച്ചപ്പോൾ സ്റ്റോക്ക് ഇമേജ് വെബ്‌സൈറ്റായ ഷട്ടർസ്റ്റോക്കിൽ വൈറൽ പോസ്റ്റിലെ ചിത്രത്തോട് സാമ്യമുള്ള ഒരു ഒരു ചിത്രം ഞങ്ങൾക്കു ലഭിച്ചു. അക്ര/ഘാനയിലെ തെരുവിൽ സ്ഥാപിച്ച സൂചനാ ബോർഡ് –ബീച്ചുകൾ ടോയ്‌ലറ്റുകളല്ല എന്ന അടിക്കുറിപ്പിനൊപ്പമാണ് 2018 മെയ് 1ന് പോസ്റ്റ് ചെയ്തിരിക്കുന്ന ഷട്ടർ സ്റ്റോക്കിലെ ചിത്രം. രണ്ട് ചിത്രങ്ങളും താരതമ്യം ചെയ്തപ്പോൾ വൈറൽ ചിത്രത്തിൽ മലമൂത്രവിസർജ്ജനം ചെയ്യുന്ന  മനുഷ്യന്റെ മുഖം മാത്രമാണ് വ്യത്യാസപ്പെട്ടിരിക്കുന്നതായി കണ്ടത്. കൂടാതെ ഷട്ടർസ്റ്റോക്ക് ചിത്രത്തിൽ ഗ്യേ എൻഫതാവോ എന്ന വാചകത്തിന് പകരംവൈറൽ ചിത്രത്തിൽ തുറന്ന മലമൂത്രവിസർജ്ജനം നിർത്തുക എന്ന് ഹിന്ദിയിൽ നൽകിയിരിക്കുന്നതും കാണാം.

ഈ സൂചനകളിൽ നിന്ന് ലഭിച്ച കീവേഡുകളുടെ തിരയലിൽ 2018-ൽ പ്രസിദ്ധീകരിച്ച വിവിധ മാധ്യമ റിപ്പോർട്ടുകളിലും ഇതേ ഷട്ടർസ്റ്റോക്ക് ചിത്രം അടങ്ങിയതായി ഞങ്ങൾ കണ്ടെത്തി. കൂടുതൽ തിരയലിൽ നിരവധി എക്സ് പോസ്റ്റുകളിലും ഇതേ ഷട്ടർ സ്റ്റോക്ക് ചിത്രമാണ് യഥാർത്ഥ ചിത്രമെന്ന തരത്തിലുള്ള ട്വീറ്റുകൾ വന്നിരുന്നു.

ലഭിച്ച റിപ്പോർട്ടുകളിലെ വിവരങ്ങൾ പ്രകാരം ഐക്യരാഷ്ട്രസഭയും കാനഡയും ധനസഹായം നൽകുന്ന ഒരു പൊതുജനാരോഗ്യ ശുചിത്വ പദ്ധതിയുടെ ഭാഗമായിരുന്നു ഈ പരസ്യബോർഡുകൾ. പരസ്യബോർഡിൽ, ഘാന സർക്കാരിന്റെയും യുണിസെഫിന്റെയും ലോഗോകൾക്കൊപ്പം കാനഡ സർക്കാരിന്റെയും ഒരു ലോഗോ കാണാം. ആഫ്രിക്കൻ രാജ്യത്ത് തുറന്ന മലമൂത്രവിസർജനം ഇല്ലാതാക്കാൻ 2012 മുതൽ കാനഡ യുനിസെഫുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ  നിന്ന് വ്യക്തമായി.

ഘാനയുടെ ഏറ്റവും പ്രധാനപ്പെട്ട വികസന വെല്ലുവിളികളിലൊന്നായ ഈ പൊതുജനാരോഗ്യ ശുചിത്വ പദ്ധതിക്ക് ധനസഹായം നൽകാൻ കനേഡിയൻ സർക്കാർ ഏകദേശം 850,000 ഡോളർ നൽകിയതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. 

ഈ ചിത്രങ്ങൾ ഘാനയിലും കാനഡയിലും ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഘാന സർക്കാരിന്റെ നേതൃത്വത്തിൽ നവംബറിൽ ആരംഭിച്ച ശുചിത്വ കാമ്പയിൻ തുറന്ന മലമൂത്രവിസർജ്ജനം ഇല്ലാതാക്കുന്നതിനുള്ള ദേശീയ വികസന മുൻഗണനയുടെ ഫലമാണെന്നുള്ള യുണിസെഫ് ഉദ്യോഗസ്ഥരുടെ പ്രതികരണവും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജ്ജനം ചെയ്യരുതെന്ന ബോധവൽക്കരണം ഇന്ത്യക്കാർക്ക് നൽകുന്നതിന് കനേഡിയൻ മുനിസിപ്പാലിറ്റികൾ, സമാന പരസ്യ പ്രചാരണങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് ഞങ്ങൾ അന്വേഷിച്ചെങ്കിലും വിശ്വസനീയമായ ഒരു റിപ്പോർട്ടുകളും ഇത് സംബന്ധിച്ച് ഞങ്ങൾക്ക് കണ്ടെത്താനായില്ല.

∙വാസ്തവം

കാനഡയിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് വേണ്ടി, കനേഡിയൻ സർക്കാർ മലമൂത്ര വിസർജ്ജന കാമ്പെയ്‌നിന്റെ പരസ്യബോർഡ് സ്ഥാപിച്ചുവെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന പോസ്റ്റുകൾ വ്യാജമാണ്. 2018ൽ ഘാനയിൽ പൊതുജനാരോഗ്യ ശുചിത്വ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ബോർഡിലെ ചിത്രത്തിൽ ഡിജിറ്റലായി മാറ്റം വരുത്തിയാണ് വൈറൽ ചിത്രം പ്രചരിപ്പിക്കുന്നത്. 

English Summary : Posts circulating claiming that Canadian government has set up a billboard for a defecation campaign for Indians are fake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com