ADVERTISEMENT

ആദ്യമായി ഉപ്പയുടെ കയ്യും പിടിച്ച് അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ തീരത്ത് നേവി ഡേയ്ക്ക് ഇന്ത്യൻ നേവിയുടെ കപ്പലിൽ സന്ദർശക പാസുമായി കയറിപ്പോൾ അവിടെ നിന്നിരിക്കുന്ന ഒാരോ വെള്ള യൂണിഫോമുകളും വല്ലാതെ ആകര്‍ഷിച്ചിരുന്നു. കാഴ്ചകള്‍ വിവരിച്ചു തന്ന ഒാഫീസർമാരും മറ്റു ഉദ്യോഗസ്ഥരും അവിടെ നിന്നും പടിയിറങ്ങിയ ശേഷവും മനസ്സില്‍ തട്ടി നിന്നു. തിരികെ വീട്ടിൽ എത്തിയ അന്നു തന്നെ ഉപ്പയോട് പറഞ്ഞു ‘‘ഞാൻ വലുതായാൽ കപ്പലോടിക്കുന്ന ആളാവും ഉപ്പച്ചീന്നു’’.

ആ കുഞ്ഞു സ്വപ്നം അതവിടെ, അങ്ങനെ വർഷങ്ങളോളം കടന്നു. സാമാന്യം നല്ല ഉഴപ്പൻ കാറ്റഗറിയിൽ ക്ലാസിലെ മികച്ച തല്ലു കൊള്ളി പുരസ്കാരങ്ങൾ ഒന്നൊന്നായി ഏറ്റുവാങ്ങി പത്താം ക്ലാസ് വരെ എത്തി. പത്താം ക്ലാസിലെ ആദ്യത്തെ കണക്കു പരീക്ഷയിൽ 100 ൽ 6 മാർക്ക് വാങ്ങി ഞാന്‍ പിന്നേയും കഴിവു തെളിയിച്ചു. ഒപ്പം വിഎച്ച്എസ്‌സി സ്കൂളിലെ ഉപ്പയുെട സുഹൃത്തുക്കളായ അദ്ധ്യാപകർ പഠിച്ച പണി പതിനെട്ടും ഇരുപതും നോക്കിയിട്ടു ഞാൻ നന്നാവുന്നില്ല എന്ന വലിയ ഭൂഗോള സത്യം അവർ ഉപ്പയെ അറിയിച്ചു.

jamal
ജമാൽ

പഠനകാര്യങ്ങളിൽ അതുവരെ നിർബന്ധിക്കാത്ത ഉപ്പ അന്ന് െമർച്ചന്റ് നേവിയുടെ ഒരു വിഡിയോ കാണിച്ചു തന്നു. അതിലെ ക്യാപ്റ്റനെയും ഒാഫീസർമാരെയും കണ്ടപ്പോൾ അതുവരെ നിശബ്ദനായിരുന്ന ആ പഴയ സ്വപ്നം വീണ്ടും പൊടിതട്ടി ഉണർന്നു. പക്ഷേ കപ്പിത്താൻ ആവണമെങ്കില്‍ പ്ലസ്ടുവിന് സയൻസ് എടുക്കുകയും നല്ലമാർക്ക് വാങ്ങേണ്ടി വരുമെന്നും കണ്ടതോടെ കളിമാറി. അതുവരെ റിവേഴ്സ് ഗിയറിൽ ആയിരുന്ന വണ്ടി പിന്നെ ടോപ് ഗിയറിലേക്ക് മാറി. വാശിയോടെയുള്ള പഠിത്തം അങ്ങനെ ചെന്നൈയിലെ കോളേജിൽ എത്തിച്ചു. കരിയറിന്റെ തുടക്കം ബെർണാഡ് ഷ്യൂള്‍ട്ടെ ഷിപ്പ് മാനേജ്മെന്റ് കമ്പനിയോടൊപ്പം ആയിരുന്നു.

വര്‍ഷങ്ങൾക്കിപ്പുറം സെക്കന്റ് ഒാഫീസർ ആയി കപ്പലോട്ടം തുടരുന്നു. കപ്പൽ ഒാടിക്കുക എന്നത് അത്ര സിംപിൾ ഒന്നുമല്ല...

പതിനായിരത്തിലധികം കുതിര ശക്തിയുള്ള എൻജിൻ നൽകുന്ന കരുത്തിനെ സ്റ്റിയറിംഗ് ഗിയർ സിസ്റ്റത്തിന്റെ സഹായത്തോടെ റഡ്ഡർ ഉപയോഗിച്ച് കപ്പലിലെ പ്രധാന കൺട്രോൾ സ്റ്റേഷനായ ബ്രിഡ്ജിൽ നിന്നും (വിമാനത്തിന്റെ കോക്ക് പിറ്റ് പോലെ) ഒരു കുഞ്ഞു സ്റ്റിയറിംഗ് വീൽ ഉപയോഗിച്ച്  കൃത്യമായ അളവിൽ നേരത്തെ പ്ലാൻ ചെയ്ത റൂട്ടിലൂടെ കൊണ്ടു പോകുന്ന വിസ്മയം ആണ് നാവിഗേഷൻ. കടലിലെ എല്ലാ രൗദ്രഭാവങ്ങളേയും എതിര്‍ത്ത് കപ്പലും കൊണ്ടിങ്ങനെ പോകുമ്പോൾ ലഭിക്കുന്ന ആ സുഖം അതൊന്നു വേറെ തന്നെയാണ്. കപ്പലിന്റെ  ഇൗ എൻജിനെയും സിസ്റ്റങ്ങളെയും ഒക്കെ നോക്കി നടത്താൻ കഴിവുള്ള എൻജിനിയർമാരും കപ്പലിന്റെ ഭാഗമാണ് അങ്ങനെ ഒരു കൂട്ടായ ടീം വർക്കാണ് കപ്പൽ യാത്രകൾ.

ഇനി കപ്പിലിന്റെ സ്റ്റിയറിംഗ് സിസ്റ്റത്തെപ്പറ്റി പറയാം. നമ്മുടെ കാർ, ബൈക്ക് അല്ലെങ്കിൽ മറ്റു  വാഹനങ്ങള്‍ പോലെ  തന്നെ ഒരു കിടിലൻ സ്റ്റിയറിംഗ് ഗിയർ  സിസ്റ്റമാണ് കപ്പലിന്റെ ഗതി നിർണിയിക്കാറുള്ളത്. കാറിനും ബസിനും ടയറുകൾ ഉള്ള സ്ഥാനത്ത് കപ്പലിന് പ്രോപ്പലർ ഉണ്ട്, ഒപ്പം റഡ്ഡറു‌ം. റഡ്ഡർ ദിശ നിർണയിക്കുമ്പോൾ എൻജിനുള്ളിൽ നിന്നുള്ള പവർ നൽകാൻ സഹായിക്കുന്നു. വിവിധ തരത്തിലുള്ള സ്റ്റിയറിംഗ് ഗിയർ സിസ്റ്റങ്ങൾ നിലവിൽ ഉണ്ട്. ഇലക്ട്രോ ഹൈഡ്രോളിക് സിസ്റ്റം അതുപോലെ ഇലക്ട്രിക് സിസ്റ്റം ഇവയാണ് പ്രധാനപ്പെട്ട വകഭേദങ്ങൾ അതിൽ തന്നെ റാം ടൈപ്പ്, വെയിൻ ടൈപ്പ്  എന്നൊക്കെ വിവിധ സിസ്റ്റങ്ങളാണ് നിലവിലുള്ളത്. ഒാരോ കപ്പലിന്റേയും ടൈപ്പ്, വലുപ്പം, പ്രവർത്തന രീതി എന്നിവയ്ക്കു അനുസൃതമായി ഇൗ സിസ്റ്റങ്ങളില്‍‍ മാറ്റം വരുത്തുന്നു. ഷിപ്പിന്റെ ബ്രിഡ്ജിൽ നിന്നു (മെയിൻ നാവിഗേഷൻ കൺട്രോൾ ഏരിയ) തിരിക്കുന്ന ഒരു സ്റ്റീയറിങ് വീൽ സഹായത്തോടെ  ആവശ്യമായ ദിശയിലേക്ക് തിരിക്കുന്നു. ഇത് സ്റ്റിയറിംഗ് ഗിയർ സിസ്റ്റത്തിൽ‍ ഒരു പ്രത്യേക സ്കെയിൽ Torsional Force ഉണ്ടാക്കുകയും ആ ഫോർസ്, റഡ്ഡർ സ്റ്റോക്കിലേക്ക് ട്രാന്‍സ്മിറ്റ് ചെയ്യുകയും ചെയ്യുന്നു. നേരത്തെ പറഞ്ഞ ആ  Sacred torsional ഫോർസ് റഡ്ഡറിനെ ആവശ്യമായ അല്ലെങ്കിൽ നേരത്തെ ബ്രിഡ്ജിൽ നിന്നും നല്‍‍കിയ അളവിലേക്ക് തിരിക്കുകയും കപ്പൽ മുൻ നിശ്ചയിച്ച ദിശയിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നു.

അന്ന് ആ 10 വയസ്സുകാരൻ ശരാശരി തല്ലുകൊള്ളിയായ ആ കുട്ടി ഇന്ന് 30 വയസ്സുള്ള ഒരു വലിയ കുട്ടി ആയെങ്കിലും യാത്രയോടും കപ്പലിനോടുമുള്ള പ്രണയം മാത്രം  ഒട്ടും കുറഞ്ഞിട്ടില്ല. കപ്പലിന്റെ എൻ‍ജിനെ പറ്റിയും സവിശേഷതയെ പറ്റിയും ഒക്കെയുള്ള വിഡിയോസ് ജേർണി ഓഫ് കപ്പിത്താൻ (Journeys Of Kappithan) എന്ന യൂട്യൂബ് ചാനലിൽ കാണാം. കൂടെ നിങ്ങളുടെ മക്കൾക്ക് ഒരു തല്ലി കൊള്ളി  കപ്പിത്താന്‍ ആയ കഥയും പറഞ്ഞു കൊടുക്കാം.

English Summary: Second Offer Jamal About How to Navigate Ship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com