ADVERTISEMENT

"ടാ, വണ്ടിയൊന്നു താ... കോട്ടയം പോയി തിരിച്ചുവരാം"– ഇങ്ങനെ പറഞ്ഞാണ് ആ ക്വൊട്ടേഷൻ ടീം, ചങ്ങാതിയിൽനിന്ന്  വാഹനം ഓടിക്കാനായി വാങ്ങുന്നതത്രേ. കെവിൻ എന്ന യുവാവിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ട വാഹനം പിന്നീട് പൊലിസ് പിടിച്ചെടുത്തു. ഉടമയ്ക്കെതിരെ കേസെടുത്തു. നിങ്ങളും ഇതേ പോലെ സ്വന്തം വാഹനം മറ്റുള്ളവർക്കു നൽകിയിട്ടില്ലേ? അറിയുക, അത്തരം കൈമാറ്റങ്ങൾ നിയമവിധേയമല്ല.നിങ്ങൾക്കും വന്നുപെടാവുന്ന ഒരു അവസ്ഥയെക്കുറിച്ചാണു പറയുന്നത്.

വാഹനം വാടകയ്ക്കു നൽകാമോ?

ഇല്ല എന്നാണുത്തരം. റെന്റ് എ ക്യാബ് എന്ന സംവിധാനം ഇപ്പോൾ നിലവിലുണ്ട്. കർണാടകയിൽ നിന്നൊക്കെ വിനോദസഞ്ചാരികൾ കൊണ്ടുവരുന്ന സൂം കാർസ് ഒരുദാഹരണം. അത്തരം വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് കറുപ്പിൽ സ്വർണനിറമുളള അക്ഷരങ്ങളുള്ളതായിരിക്കും. റെന്റ് എ ക്യാബ് ബിസിനസ് വലിയ ഒരു ഗ്രൂപ്പിനു മാത്രമേ നടത്താനാകൂ. അൻപതു വാഹനത്തിനു മുകളിൽ സ്വന്തമായുള്ള കമ്പനികൾക്കാണ് റെന്റ് എ ക്യാബ് ലൈസൻസ് ലഭിക്കുക. അവയ്ക്ക് ടൂറിസ്റ്റ് പെർമിറ്റും വേണം. ടാക്സി ആയി റജിസ്റ്റർ ചെയ്ത വാഹനങ്ങൾ മാത്രമേ ഇങ്ങനെ വാടകയ്ക്കു കൊടുക്കാവൂ എന്നർഥം. റെന്റ് എ ക്യാബ് ലൈസൻസ് കേരളത്തിൽ എവിഎസ് കാർസ് തുടങ്ങിയ ചുരുക്കം ചിലർക്കു മാത്രമേ ഉള്ളൂ.

കാർ സ്വകാര്യാവശ്യത്തിനു കൊടുത്താലോ?

റെന്റ് എ കാർ എന്ന സംവിധാനമാണ് നിയമവിധേയമല്ലാതെ നടന്നുകൊണ്ടിരിക്കുന്നത്. അതായത് തികച്ചും സ്വകാര്യ ആവശ്യത്തിനായി എടുക്കുന്ന കാർ പരിചയമുള്ളവർക്കു വാടകയ്ക്കു നൽകുന്ന രീതി. കല്യാണാവശ്യങ്ങൾക്കും മറ്റും വ്യാപകമായി ഇത്തരം കാറുകൾ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. അല്ലാതെ ആവശ്യമെന്തെന്നറിയാത്ത പല ഓട്ടങ്ങൾക്കും ഇത്തരം കാറുകൾ ലഭിക്കുന്നുണ്ട്. അത്തരം റെന്റ് എ കാറുകൾ കൊണ്ടുപോകുന്നവർ ഏർപ്പെടുന്ന കുറ്റകൃത്യങ്ങളിൽ അറിയാതെ കാറുടമയും പങ്കാളിയാകും എന്നതാണ് ഈ സംവിധാനത്തിന്റെ ഗുരുതരമായ പ്രത്യാഘാതം.

അപ്പോൾ കാർ സ്വന്തക്കാർക്കു നൽകാൻ പാടില്ലേ? നൽകാം. പക്ഷേ, നിങ്ങളോ അടുത്ത കുടുംബാംഗങ്ങളോ ആ കാറിൽ ഉണ്ടായിരിക്കണം എന്നാണു നിയമം. അല്ലെങ്കിൽ മേൽപറഞ്ഞ അപകടങ്ങളോ മറ്റ് അനിഷ്ടസംഭവങ്ങളോ ഉണ്ടാകുമ്പോൾ അതിലെ കൂട്ടുത്തരവാദിത്തം നിരപരാധിയായ നിങ്ങളുടെ തലയിൽ വീഴുമെന്നോർക്കുക.

വിവരങ്ങൾ നൽകിയത് ഹരികൃഷ്ണൻ (കോട്ടയം ജോയിന്റ് ആർടിഒ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com