ടോറി നേതൃസ്ഥാനമൊഴിഞ്ഞ് തെരേസ മേ; നേതാവാകാൻ 11 പേർ രംഗത്ത്
Mail This Article
ലണ്ടൻ ∙ ബ്രിട്ടീഷ് പ്രധാനമന്ത്രിസ്ഥാനത്തുനിന്നും രാജിപ്രഖ്യാപിച്ച തെരേസ മേയ് ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനം ഔദ്യോഗികമായി ഒഴിഞ്ഞു. പുതിയ നേതാവിനെ തിരഞ്ഞെടുത്ത് പ്രധാനമന്ത്രിപദം ഏറ്റെടുക്കുന്നതു വരെ അവർ കാവൽ പ്രധാനമന്ത്രിയായി തുടരും. രണ്ടാഴ്ച മുമ്പ് സ്ഥാനമൊഴിയുന്നതായി പ്രഖ്യപിച്ച തെരേസ മേയ് ഇന്നലെയാണ് കൺസർവേറ്റീവ് പാർട്ടിയുടെ പാർലമെന്ററി പാർട്ടി നേതൃസ്ഥാനം ഒഴിഞ്ഞത്. ടോറി എംപിമാരുടെ കൂട്ടായ്മയായ 1922 കമ്മിറ്റിക്കു മുമ്പാകെയാണ് പ്രധാനമന്ത്രി നേതൃസ്ഥാനം ഒഴിയുന്ന രാജിക്കത്ത് സമർപ്പിച്ചത്.
പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ ടോറി പാർട്ടിയിൽ ആരംഭിച്ചുകഴിഞ്ഞു. ജൂലൈ അവസാനത്തോടെ പുതിയ നേതാവിനെ പ്രഖ്യാപിക്കും. നിലവിൽ 11പേരാണ് പുതിയ നേതൃസ്ഥാനത്തേക്ക് മൽസരരംഗത്തുള്ളത്. തിങ്കളാള്ച വരെ സ്ഥാനാർഥികളെ നിർദേശിക്കാൻ സമയമുണ്ട്. ജൂൺ 13 മുതൽ നേതൃസ്ഥാനത്തേക്ക് വോട്ടെടുപ്പ് ആരംഭിക്കും. 13,18,19, 20 തിയതികളിൽ നടക്കുന്ന വോട്ടെടുപ്പുകളിലൂടെ അവസാന വട്ട മൽസരാർഥികളെ നിശ്ചയിക്കും. ജൂൺ 22ന് അവസാനം അവശേഷിക്കുന്ന രണ്ടുപേരിൽ ആരുവേണമെന്ന് നിശ്ചയിക്കാൻ വോട്ടെടുപ്പു നടക്കും. തിരഞ്ഞെടുപ്പു പൂർത്തിയായാലും നാലാഴ്ചയ്ക്കു ശേഷമാകും ജേതാവിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.
മുൻ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ, ആൻഡ്രിയ ലീഡ്സം, മൈക്കിൾ ഗോവ്, ഡൊമിനിക് റാബ് തുടങ്ങിയ പ്രമുഖരാണ് പ്രധാനമന്ത്രിയാകാൻ മൽസരരംഗത്തുള്ളത്.