ജനനം ട്രെയിനിൽ; കുട്ടിക്ക് 25 വര്‍ഷത്തേക്ക് സൗജന്യ യാത്ര
Mail This Article
ഡബ്ലിന്‍∙ ട്രെയിൻ യാത്രയ്ക്കിടെ ജനിച്ച കുട്ടിക്ക് ഐറിഷ് റയിൽവേ 25 വര്‍ഷത്തേക്ക് സൗജന്യ ട്രെയിൻ യാത്ര അനുവദിച്ചു. ഗാല്‍വേയില്‍ നിന്നു ഡബ്ലിനിലേക്കുള്ള യാത്രക്കിടെയായിരുന്നു അപ്രതീക്ഷിത ജനനം.
ആ സമയം ട്രെയിനിൽ ഉണ്ടായിരുന്ന ഡോക്ടറും നഴ്സും പ്രസവത്തിനു സഹായിച്ചു. ഡബ്ലിനിലെത്തിയ ഉടന്‍ തന്നെ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്കു മാറ്റി. ഇരുവരും സുഖമായിരിക്കുന്നു.
ടോയ്‌ലറ്റിൽ നിന്നു സ്ത്രീയുടെ കരച്ചില്‍ കേട്ട ട്രെയിനിലെ കാറ്ററിങ് സ്റ്റാഫാണ് വിവരം അധികൃതരെ അറിയിച്ചത്. ടോയ്‌ലറ്റിന്‍റെ ഡോര്‍ തുറന്നു കയറിയ എമ്മ ടോറ്റെ എന്ന സ്റ്റാഫ് തന്നെയാണ് യാത്രക്കാര്‍ക്കിടയില്‍ നിന്ന് ഡോക്ടറെയും നഴ്സിനെയും കണ്ടെത്തിയതും.
ഗാല്‍വേയില്‍ ജോലി ചെയ്യുന്ന ഡോ. അലന്‍ ഡെവിനാണ് സഹായമായത്. എന്നാല്‍, രണ്ടു നഴ്സുമാരാണ് യഥാര്‍ഥത്തില്‍ പ്രസവമെടുത്തതെന്ന് ഡോക്ടര്‍.
വിമാന യാത്രയ്ക്കിടയില്‍ ആകാശത്തുവച്ച് കുട്ടികള്‍ ഉണ്ടായാല്‍ അത്തരം കുട്ടികള്‍ക്ക് ആ കമ്പനിയുടെ ഫ്ളൈറ്റുകളില്‍ ആജീവനാന്തം ഫ്രീ പറക്കല്‍ നല്‍കുന്നത് സ്വഭാവികമാണ്. എന്നാല്‍ ഇത്തരത്തിലൊരു ടിക്കറ്റ് ഫ്രീ ട്രെയിന്‍ സവാരി ചരിത്രത്തിലാദ്യമാണ്.