ജർമനിയിൽ ഇവാഞ്ചലിക്കൽ ചർച്ച് ഡേയ്ക്ക് തുടക്കമായി
Mail This Article
ബർലിൻ∙ ജർമനിയിലെ ഡോർട്ട്മുണ്ട് നഗരത്തിൽ മുപ്പത്തിയേഴാം ഇവാഞ്ചലിക്കൽ ചർച്ച് ഡേയ്ക്ക് തുടക്കമായി. അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന വർണ്ണാഭമായ ആഘോഷ പരിപാടികൾക്ക് ജർമൻ പ്രോട്ടസ്റ്റന്റ് സഭയാണ് നേതൃത്വം നൽകുന്നത്.
രണ്ടു വർഷത്തിലൊരിക്കലാണ് ഈ ആഘോഷം നടക്കുന്നത്. ഇന്ത്യ ഉൾപ്പടെ 150 രാജ്യങ്ങളിൽ നിന്നായി പ്രതിനിധികൾ ചർച്ച് ഡേയിൽ പങ്കുചേരുന്നുണ്ട്. രണ്ടു ലക്ഷത്തിലധികം വിശ്വാസികൾ വിവിധ പരിപാടികളിലായി പങ്കുചേരുമെന്ന് സംഘാടകർ സൂചന നൽകി.
ബുധനാഴ്ച വൈകിട്ട് വർണ്ണാഭമായ ചടങ്ങുകളോടെ ചർച്ച് ഡേയ്ക്ക് ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റയൻമയർ തിരി തെളിയിച്ചു. ഇന്നു ജനങ്ങളുടെ ഇടയിൽ വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കു യാണെന്നും സഭകൾ ആ വിശ്വാസം വീണ്ടെടുക്കണമെന്നും ആമുഖ പ്രസംഗത്തിൽ ജർമൻ പ്രസിഡന്റ് സ്റ്റയിൻമയർ ആവശ്യപ്പെട്ടു.
ക്രിസ്ത്യാനികളും, മുസ്‌ലിങ്ങളും,യൂദരും ഏക സഹോദരരായി കരുതണമെന്നും അവർ ഏത് രാജ്യത്ത് ജീവിച്ചാലും അത് അവരുടെ സ്വന്തം മാതൃരാജ്യമായി കരുതണമെന്നും സ്റ്റയിൻമയർ തുടർന്ന് പറഞ്ഞു.
അഭയാർഥി പ്രശ്നം, കുടിയേറ്റം, കാലാവസ്ഥ വ്യതിയാനം, സമൂഹത്തിലെ ചേരിതിരിവുകൾ എന്നീ വിഷയങ്ങളായിരിക്കും ചർച്ച് ഡേയിലെ പ്രധാന ചർച്ചാ വിഷയങ്ങൾ. ജർമൻ രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളും സാംസ്ക്കാരിക നായകരും വരും ദിവസങ്ങളിലെ ആഘോഷ പരിപാടികളിൽ മുഖ്യ സാന്നിധ്യം വഹിക്കും.
ശനിയാഴ്ച നടക്കുന്ന പൊതുസമ്മേളനത്തിൽ ചാൻസലർ അംഗല മെർക്കൽ വിശ്വാസികളെ അഭിസംബോധന ചെയ്യും. ഗ്രീൻപാർട്ടി അധ്യക്ഷൻ റോബർട്ട് ഹാബെക്ക്, മുൻ ജർമ്മൻ പ്രസിഡന്റുമാരായ ഹോഴ്സ്റ്റ് കോളർ, ക്രിസ്റ്റ്യാൻ വോൾഫ്, ജോഹിം ഗൗക്ക് എന്നിവർ വിവിധ പരിപാടികളിലെ മുഖ്യ അതിഥികളാണ്. ഞായറാഴ്ച അവസാനിക്കും.