ADVERTISEMENT

ലണ്ടൻ∙ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പിൻഗാമിയെ കണ്ടെത്താൻ ടോറി പാർട്ടിയുടെ (കൺസർവേറ്റീവ് പാർട്ടി) നേതൃസ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ മൂന്നാം റൗണ്ടിലും ബോറിസ് ജോൺസൺ മുന്നോട്ട്. ഒന്നും രണ്ടും ഘട്ടങ്ങളിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി മുന്നേറിയ ബോറിസ് ജോൺസൺ മൂന്നാം റൗണ്ടിലും മുന്നേറ്റം തുടർന്നു. രണ്ടാം റൗണ്ടിലേക്കാൾ 17 വോട്ടുകൾ കൂടുതൽ നേടി 143 വോട്ടോടെയാണ് ബോറിസ് മുന്നേറ്റം തുടരുന്നത്. 

രണ്ടാം ഘട്ടത്തിൽ 126 വോട്ടും ഒന്നാം ഘട്ടത്തിൽ 114 വോട്ടും നേടിയാണ് ബോറിസ് ഒൻപത് എതിർ സ്ഥാനാർഥികളെയും ബഹുദൂരം പിന്നിലാക്കിയത്. ഇന്നലെ നടന്ന മൂന്നാം റൗണ്ട് വോട്ടെടുപ്പിൽ 27 വോട്ടുകൾ മാത്രം നേടിയ ഇന്റർനാഷണൽ ഡവലപ്മെന്റ് സെക്രട്ടറി റോറി സ്റ്റുവർട്ട് പുറത്തായി. ജെറമി ഹണ്ട് -54,  മൈക്കിൾ ഗോവ്-51, സാജിദ് ജാവേദ്-38 എന്നിവരാണ് നാലാം റൗണ്ടിലേക്ക് യോഗ്യത നേടിയത്. ഇവരിൽ ഒരാൾ ഇന്നും മറ്റൊരാൾ നാളെയും നടക്കുന്ന രഹസ്യ വോട്ടെടുപ്പുകളിൽ പുറത്താകും. 

അവസാനം അവശേഷിക്കുന്ന രണ്ടുപേരിൽനിന്നും 160,000 കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ രഹസ്യ ബാലറ്റിലൂടെയാകും പുതിയ നേതാവിനെ തിരഞ്ഞെടുക്കുക. ജൂൺ 22 മുതൽ ഇതിനുള്ള നടപടികൾ ആരംഭിക്കും. തുടർന്ന് നാലാഴ്ചയ്ക്കുള്ളിൽ നടപടികൾ പൂർത്തിയാക്കി നേതാവിനെ പ്രഖ്യാപിക്കും. എലിമിനേഷൻ റൗണ്ടിൽ ഏതെങ്കിലും നേതാവിന് വ്യക്തമായ മുൻതൂക്കം ലഭിച്ചാൽ എതിർ സ്ഥാനാർഥികൾ സ്വയമേ പിന്മാറുന്ന കീഴ്‌വഴക്കവുമുണ്ട്. അങ്ങനെ വന്നാൽ അംഗങ്ങൾക്കിടയിലെ വോട്ടെടുപ്പ് ഒഴിവാകും. 

ബിബിസി. ചൊവ്വാഴ്ച രാത്രി സംഘടിപ്പിച്ച ഒരു മണിക്കൂർ നീണ്ട ടെലിവിഷൻ സംവാദത്തിനു ശേഷവും രഹസ്യ വോട്ടെടുപ്പിൽ മുന്നിലെത്താനായത് ബോറിസ് ജോൺസണ് ഗുണമായി. ബ്രെക്സിറ്റ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തന്റെ നിലപാടുകൾക്കുള്ള അംഗീകാരമാണിതെന്നാണ് ബോറിസിന്റെ നിലപാട്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com