ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫര്‍ട്ട് വാരാന്ത്യ സെമിനാര്‍ നടത്തി
Mail This Article
ഫ്രാങ്ക്ഫര്‍ട്ട്∙ ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫര്‍ട്ട് ഈ വര്‍ഷത്തെ വാരാന്ത്യ സെമിനാര്‍ ഫൂള്‍ഡാക്ക് സമീപം നേയഹോഫ് റോമ്മറസില്‍ നടത്തി. ജൂലൈ 12 മുതല്‍ 14 വരെയായിരുന്നു സെമിനാര്‍ . വെള്ളിയാഴ്ച വൈകിട്ട് ഒത്തുകൂടിയ കുടുംബാംഗങ്ങളെ സേവ്യര്‍ ഇലഞ്ഞിമറ്റം സ്വാഗതം ചെയ്തു. അത്താഴത്തിനു ശേഷം സെമിനാര്‍ ഹാളില്‍ ഒത്തുകൂടി പരസ്പരം യാത്രാ വിശേഷം പങ്കുവച്ച് കുശലം പറച്ചിലും ലഘുവായ ഗാനാലാപനങ്ങളുമായി ആദ്യ സായാഹ്നം ചിലവഴിച്ചു.
ശനിയാഴ്ച രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം ഫാ. ഷാജന്‍ മാണിക്കത്താന്‍ ദിവ്യബലി അര്‍പ്പിച്ചു. തുടര്‍ന്ന് ക്രിസ്തീയ ജീവിതത്തില്‍ യേശു ക്രിസ്തുവിന്‍റെ സാന്നിധ്യത്തെക്കുറിച്ചും അതു കുടുംബജീവിതത്തില്‍ നമ്മെ എങ്ങനെ നയിക്കുന്നു എന്നതിനെ കുറിച്ചും സംസാരിച്ചു. വാർധക്യകാല ജീവിതത്തില്‍ സുഹൃത്തുക്കളും സമൂഹത്തിലുമുള്ളവരുമായി എങ്ങനെ സന്തോഷപ്രദമായ ജീവിതം നയിക്കാമെന്ന വിഷയം ജോര്‍ജ് ജോണ്‍ പ്രതിപാദിച്ചു. ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം കുറച്ച് പേര്‍ നടത്തത്തിലും മറ്റുള്ളവര്‍ പലതരം കളികളിലും ഏര്‍പ്പെട്ടു. വൈകുന്നേരം ബാര്‍ബിക്യു പാര്‍ട്ടി നടത്തി. അത്താഴത്തിന് ശേഷം വിജ്ഞാനപ്രദമായ ചര്‍ച്ചകളില്‍ എല്ലാവരും പങ്കെടുത്തു. തുടർന്ന് ഡോ. സെബാസ്റ്റ്യന്‍ മുണ്ടിയാനപ്പുറത്ത് വിജ്ഞാനപ്രദമായ ക്വിസ് മത്സരം നടത്തി.
ഞായറാഴ്ച രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം സെബാസ്റ്റ്യന്‍ മുണ്ടിയാനപ്പുറത്ത് കുടുംബജീവിതത്തല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിവിധ കാര്യങ്ങള്‍ക്കായി നല്‍കുന്ന അധികാര പത്രങ്ങളെക്കുറിച്ചും വിശദമായി പറഞ്ഞു ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. ഫിഫ്റ്റി പ്ലസിന്‍റെ സജീവ മെംബറായിരുന്ന മാത്യു കൂട്ടക്കരയുടെ അകാല നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഒരു മിനിറ്റ് നേരം മൗനപ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് സെമിനാറിനെപ്പറ്റി വിലയിരുത്തല്‍ നടത്തി. തുടര്‍ന്ന് എല്ലാ വര്‍ഷങ്ങളിലും സെമിനാര്‍ മുടക്കം കൂടാതെ നടത്താന്‍ തീരുമാനമെടുത്തു. വാരാന്ത്യ സെമിനാറില്‍ പങ്കെടുത്തവര്‍ക്ക് ആന്‍റണി തേവര്‍പാടം നന്ദിപറഞ്ഞു.