ജർമനിയില് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി സ്ഥിരം വഴക്കാളിയെന്ന് സുഹൃത്ത്
Mail This Article
ബർലിൻ∙ കഴിഞ്ഞ ദിവസം സ്റ്റ്യൂട്ട്ഗാർട്ട് നഗരത്തിൽ വച്ച് വില്യം എന്ന സ്വദേശി യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കൊലയാളി ഇസാമുഹമ്മദ് സ്ഥിരം വഴക്കാളിയും ഗുണ്ടയുമായിരുന്നുവെന്ന് സുഹൃത്ത് സേനു പൊലീസിന് മൊഴി നൽകി. ഇസ സിറിയൻ അഭയാർഥി അല്ലെന്നും തെറ്റായ വിവരങ്ങൾ നൽകിയാണ് ഇയാൾ ഇവിടെ അഭയാർഥിത്വം നേടിയതെന്നും സേനു പൊലീസിനെ അറിയിച്ചു.
ഇസാമുഹമ്മദ് ജോർദാൻ സ്വദേശിയാണെന്നും ഈകാര്യം തന്നോട് പറയുമായിരുന്നുവെന്നും സേനു പൊലീസിനോട് തുടർന്ന് പറഞ്ഞു. വ്യാജ രേഖ ഉണ്ടാക്കിയാണ് ഇയാൾ ജർമനിയിൽ അഭയാർഥിത്വം നേടിയത്.
വാടകയെ ചൊല്ലിയുള്ള തർക്കമാണ് വില്യത്തെ വകവരുത്താൻ കാരണമായതെന്ന് സേനു പറഞ്ഞു. വില്യത്തിന് മൂന്നു മാസത്തെ വാടക കുടിശിക ഇയാൾ കൊടുക്കാനുണ്ട്. ഇതേ ചൊല്ലി വഴക്കിടാറുണ്ടായിരുന്നു.
ഇസാമുഹമ്മദിന്റെ ഒറ്റ വെട്ടിന് വില്യത്തിന്റെ ഇടത് കൈ തെറിച്ച് പോകുന്നത് കണ്ടതായി ഒരു ജർമൻകാരി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വഴിയിൽ നടക്കുന്ന ബഹളം കേട്ട്, ജനലിലൂടെയാണ് സംഭവം കണ്ടതെന്ന് ഇവർ പറഞ്ഞു. വില്യത്തിന്റെ മരണം ഉറപ്പ് വരുന്നതുവരെ ഇയാൾ വാൾ ഉപയോഗിച്ച് ആഞ്ഞ് വെട്ടുന്നതുകണ്ടെന്നും ആ കാഴ്ച ഭയാനകമായിരുന്നുവെന്നും അവർ പൊലീസിനോട് വെളിപ്പെടുത്തി.
വില്യത്തെ വകവരുത്താൻ ഒരു കവറിവാണ് ഇസ കൊടുവാൾ കൊണ്ടുവന്നിരുന്നതെന്ന് മറ്റൊരു ദൃക്സാക്ഷി പറഞ്ഞു.
2015– ഫെബ്രുവരി 28 നാണ് ഇയാൾ ജർമനിയിൽ പ്രവേശിക്കുന്നതെന്ന് രേഖകൾ പറയുന്നു. ഒൻപത് മാസത്തിനുശേഷം ജർമനിയിൽ ഇയാളുടെ അഭയാർഥിത്വം അംഗീകരിച്ചു.
ഒട്ടനവധി കേസുകളിൽ പിഴ ശിക്ഷ അനുഭവിച്ചയാളാണ് ഇസയെന്ന് പൊലീസ് സൂചിപ്പിച്ചു. ഇസയ്ക്ക് ജീവപര്യന്തം ശിക്ഷയായിരിക്കും ലഭിക്കുകയെന്ന് നിയമ വൃത്തങ്ങൾ സൂചിപ്പിച്ചു.