പ്ലാസ്റ്റിക് സർജറിക്കിടെ മരണം; വ്യാജ ഡോക്ടർക്ക് ജാമ്യം
Mail This Article
ബർലിൻ∙ ജർമനിയിൽ പ്ലാസ്റ്റിക് സർജറിയെ തുടർന്നു രണ്ട് യുവതികൾ മരണമടഞ്ഞ സംഭവത്തിൽ പൊലീസിന് കീഴ്ടങ്ങിയ ബ്രസീൽ സ്വദേശിയായ വ്യാജ ഡോക്ടർ അലി റെസാ സമാരിക്ക് ഡ്യൂസ്സൽഡോർഫ് ജില്ലാ കോടതി ജാമ്യം അനുവദിച്ചു. ജാമ്യ തുകയായി പതിമൂവായിരത്തിഅഞ്ഞൂറ് യൂറോ കോടതിയിൽ കെട്ടിവയ്ക്കാനും പാസ്പോർട്ട് ഉൾപ്പടെ യാത്രാ രേഖകൾ കേസ് തീരുന്നതുവരെ കോടതിയിൽ സമർപ്പിക്കുവാനും നിർദ്ദേശം നൽകി.
അലി റെസാ സമാരി ബിരുദം നേടിയത് ഇറാനിൽ നിന്നാണെന്നും ഇത് വ്യാജ ബിരുദമല്ലെന്നും സമാരിക്കുവേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ റോബർട്ട് കുബാഹ് വാദിച്ചുവെങ്കിലും കോടതി വാദം അംഗീകരിച്ചില്ല. വ്യാജ ബിരുദത്തിന്റെ പേരിൽ പതിനയ്യായിരം യൂറോ കോടതിയിൽ പിഴയടിക്കുവാനും സമാരിയോട് കോടതി നിർദ്ദേശിച്ചു.
രണ്ടു പേരുടെ മരണത്തിനിടയാക്കിയ കേസിന്റെ വിചാരണ ഉടനെ ഉണ്ടാകുമെന്ന് കോടതി സൂചന നൽകി. ഡ്യൂസ്സൽഡോർഫിലെ റോയൽ മരിയ എന്ന സ്വകാര്യ ക്ലീനിക്കിലാണ് അലി റെസാ സമാരി ജോലിചെയ്തിരുന്നത്.