കേരളത്തിന് വേണ്ടി ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് സഹായം തേടി യുകെ കോൺഗ്രസ് നേതാവ്
Mail This Article
കൊച്ചി/ലണ്ടൻ ∙ കേരളം നേരിടുന്ന കനത്ത മഴക്കെടുതിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ സഹായം തേടി കോൺഗ്രസ് നേതാവും ബ്രിട്ടിഷ് മലയാളിയുമായ ഡോ. ലക്സൺ ഫ്രാൻസിസ് കല്ലുമാടിക്കൽ. കനത്ത മഴയിൽ വലയുന്ന കേരളത്തെ മറക്കാതെ വയനാട്ടിലും കോഴിക്കോടും ദുരിത കേന്ദ്രങ്ങളിൽ സജീവമാകുകയാണ് ലക്സൺ. ബോറിസ് ജോൺസണുമായി വ്യക്തിപരമായ ബന്ധം കാത്തു സൂക്ഷിക്കുന്ന ലക്‌സന്റെ നീക്കം കേരളത്തിലെ മഴക്കെടുതി യൂറോപ്പിൽ എത്തിക്കുന്നതിൽ സവിശേഷ ശ്രദ്ധ നേടുന്നു. കൺസർവേറ്റീവ് പാർട്ടിയിലും ലേബർ പാർട്ടിയിലുമുള്ള നിരവധി എംപിമാരുമായുള്ള ആത്മബന്ധം കേരളത്തിന് വേണ്ടി പ്രയോജനപ്പെടുത്താനുള്ള നീക്കത്തിലാണ് ലക്സൺ.
2017ൽ ബ്രിട്ടിഷ് പാർലമെന്റിലേക്ക് മത്സരിച്ച ലക്സൺ കല്ലുമാടിക്കലിന് കൺസർവേറ്റീവ് ലേബർ പാർട്ടി നേതാക്കളുമായി അടുത്ത ബന്ധം ഉണ്ട് .ഏറ്റവും ഹൃദയ സ്‌പർശിയായി ജന്മ നാടിനു വേണ്ടി സഹായം അഭ്യർഥിക്കുന്ന ലക്‌സന്റെ കത്ത് ബ്രിട്ടിഷ് മാധ്യമങ്ങളിൽ ശ്രദ്ധനേടി. 2004 മുതൽ ലേബർ പാർട്ടിയുടെ അംഗത്വമുള്ള ലക്സൺ, 2014 ൽ പാർട്ടിയുടെ കോൺസ്റ്റിറ്റ്യുവൻസി എക്സിക്യൂട്ടീവ് അംഗമായും മെമ്പർഷിപ്പ് കാംപയിൻ കോർഡിനേറ്ററായും പ്രവർത്തിച്ചിരുന്നു. പാർട്ടിയിൽ കൗൺസിലർ സ്ഥാനാർഥിയായും മത്സരിച്ചിട്ടുണ്ട്.
ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പോഷക സംഘടനയായ ഒഐസിസി യുകെ ജോയിന്റ് കൺവീനറും എഐസിസിയുടെ കീഴിലുള്ള ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഎൻഒസി) യൂറോപ്പ് കേരള ചാപ്റ്റർ കോർഡിനേറ്ററുമായ ലക്സൺ ഫ്രാൻസിസ് കല്ലുമാടിയ്ക്കൽ ചങ്ങനാശേരി തുരുത്തി സ്വദേശിയാണ്.