ജര്‍മനിയിലെ ആശുപത്രിയില്‍ തീപിടിത്തം ; ഒരാള്‍ മരിച്ചു
Mail This Article
ബര്‍ലിന്‍∙ ജര്‍മനിയിലെ വെസ്റ്റ് ഫാളിയ സംസ്ഥാനത്തിന്‍റെ ഭരണ സിരാകേന്ദ്രമായ ഡ്യൂസല്‍ഡോര്‍ഫിലെ മരിയന്‍ ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിക്കുകയും ഒട്ടേറെ പേർക്കു പൊളളലേൽക്കുകകയും ചെയ്തു. നാലുപേര്‍ ഗുരുതരാവസ്ഥയിലാണ്. ഏഴു പേരുടെ നില അതീവ ഗുരുതരമാണ്. 72 ഓളം പേര്‍ക്ക് പരിക്കേറ്റതായി അഗ്നിശമന വകുപ്പ് അറിയിച്ചു.
77 വയസ്സുള്ള രോഗിയാണ് മരിച്ചത്. പുക ശ്വസിച്ചാണ് മറ്റുള്ളവര്‍ക്ക് പരുക്കേറ്റത്. രോഗിയുടെ മുറിയില്‍ നിന്നും തീ പടര്‍ന്നതായാണ് പ്രാഥമിക വിവരങ്ങള്‍. തീയുണ്ടാവുമ്പോള്‍ രോഗി മുറിയില്‍ ഇല്ലായിരുന്നു. തീപിടിത്തത്തിന്‍റെ കാരണം അജ്ഞാതമാണ്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
രണ്ട് രോഗികളെ ഗെല്‍സെന്‍കിര്‍ഷനിലെ ഒരു പ്രത്യേക ക്ലിനിക്കിലേക്ക് കൊണ്ടുപോയി. മറ്റു രണ്ടുപേരെ ആഹനിലെ ക്ലിനിക്കില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്. പരുക്കേറ്റവരെ റെസ്ക്യൂ ഹെലികോപ്റ്ററിലാണ് കൊണ്ടുപോയത്.
തീ കെടുത്താന്‍ അഗ്നിശമന സേനാംഗങ്ങള്‍ക്ക് വളരെയധികം പരിശ്രമിക്കേണ്ടി വന്നു. കാരണം മുറിയിലെ ഓക്സിജന്‍ ലൈനില്‍ തീ പടര്‍ന്നത് തീ ആളിപ്പടരാൻ ഇടയാക്കി.