ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്ത യുവതിയെ പീഡിപ്പിച്ചു; രണ്ടു പൊലീസുകാർ പിടിയിൽ
Mail This Article
ബർലിൻ ∙ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത പോളണ്ടുകാരിയായ യുവതിയെ പീഡിപ്പിച്ച രണ്ടു ജർമൻ പൊലീസുകാർ പിടിയിൽ. തുറിങ് സംസ്ഥാനത്തെ എർഫുർട്ട് നഗരത്തിലാണ് സംഭവം. അനധികൃത കുടിയേറ്റം നടത്തിയെന്ന പരാതിയെ തുടർന്നു യുവതിയെ കസ്റ്റഡിയിൽ എടുത്തു. പൊലീസ് സ്റ്റേഷനിലെത്തിച്ച യുവതിയെ നാൽപതും ഇരുപത്തിയഞ്ചും വയസ്സുള്ള പൊലീസുകാർ ചേർന്ന് ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തിനുശേഷം സ്റ്റേഷൻ വിട്ട യുവതി, ബന്ധുക്കളോടൊപ്പം ആശുപത്രിയിലെത്തി വൈദ്യപരിശോധനയ്ക്ക് വിധേയമായി. പരിശോധനയിൽ യുവതി പീഡനത്തിന് ഇരയായതായി തെളിഞ്ഞു. യുവതിയുടെ പരാതിയെ തുടർന്ന് ആശുപത്രി അധികൃതർ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഉന്നത പൊലീസ് സംഘം രണ്ടു പൊലീസുകാരെയും കസ്റ്റഡിയിലെടുത്തു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സംഭവം ഗൗരവമായി കാണുന്നുവെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി ജോർജ് മയർ മാധ്യമങ്ങളോട് പറഞ്ഞു. പീഡനം കോടതിയിൽ തെളിഞ്ഞാൽ മൂന്നു വർഷം മുതൽ പതിനഞ്ച് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.