ഡോ.ഗുണ്ടര്‍ട്ടിന്‍റെ നാട്ടിലെ ഓണാഘോഷം വേറിട്ടതായി
Mail This Article
സ്റ്റുട്ട്ഗാര്‍ട്ട് ∙ ഭാഷാശാസ്ത്രജ്ഞന്‍, ഇന്‍ഡോളജിസ്റ്റ്, അധ്യാപകന്‍, എഴുത്തുകാരന്‍, ആദ്യ വ്യാകരണ രചയിതാവ്, പ്രസാധകന്‍ എന്നീ നിലയില്‍ മലയാള ഭാഷയ്ക്കു മഹത്തായ സംഭാവനകള്‍ നല്‍കിയ ജര്‍മന്‍ മിഷനറി (1814/1893) ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്‍റെ നാടായ സ്റ്റുട്ട്ഗാര്‍ട്ടില്‍ മലയാളി കൂട്ടായ്മ നടത്തിയ ഓണാഘോഷം വ്യത്യസ്തത നിറഞ്ഞ അനുഭവമായി.
സ്റ്റുട്ട്ഗാര്‍ട്ടിലെ പ്രവാസി മലയാളി സമൂഹം നടത്തിയ ഓണാഘോഷം ഓഡിറ്റോറിയത്തിനുള്ളില്‍ ഒതുങ്ങി നില്‍ക്കാതെ തിരുവാതിരക്കളിയെ പുറംവേദിയില്‍ അവതരിപ്പിച്ചാണ് വ്യത്യസ്തതയുടെ നിറവില്‍ ആളുകളെ ആകര്‍ഷിച്ചത്.
ആതിര ഡേവിസിന്‍റെ നേതൃത്വത്തിലാണ് തുറസ്സായ സ്ഥലത്ത് മെഗാ തിരുവാതിര അരങ്ങേറിയത്. ആഘോഷത്തില്‍ ഫാ. വിന്‍സെന്‍റ് പടിഞ്ഞാറേക്കാടന്‍ ആമുഖ പ്രഭാഷണം നടത്തി.
മുതിര്‍ന്നവരുടെയും കുട്ടികളുടെയും മല്‍സരങ്ങളും കലാപരിപാടികളും പതിനഞ്ചുകൂട്ടം കറികളും ചേര്‍ത്തു വിളമ്പിയ തിരുവോണ സദ്യയും ആഘോഷത്തെ കൊഴുപ്പുള്ളതാക്കി. ആന്‍റോ ഇക്കന്‍, ബിജു പയൂര്‍മന, ബാലു, ഫ്രാങ്ക്ളിന്‍, അശ്വന, ജിജു, ഡാനറ്റ് എന്നിവര്‍ ആഘോഷത്തിന് നേതൃത്വം നൽകി.