അനസ്ത്യേഷ്യ പിഴവ് മൂലം നാലു മരണം; ജർമനിയിൽ വ്യാജ വനിതാ ഡോക്ടർ പിടിയിൽ
Mail This Article
ബർലിൻ ∙ ജർമനിയിൽ വ്യാജ അനസ്ത്യേഷ്യ ഡോക്ടറുടെ പിഴവുമൂലം നാലു മരണം. കാസ്സൽ നഗരത്തിനടുത്തുള്ള ഹൈലിഗൻ ഗസ്റ്റ് ആശുപത്രിയിലാണ് സംഭവം. വിവാദമായതോടെ ഡോ. മൈക്ക് (48) എന്ന വ്യാജ വനിത ഡോക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തു. അൻപതിലധികം പൊലീസുകാർ നടത്തിയ അന്വേഷണത്തിൽ മൈക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകിയാണ് ജോലിയിൽ പ്രവേശിച്ചതെന്നു കണ്ടെത്തി. ഭൗതിക ശാസ്ത്രത്തിൽ ബിരുദം മാത്രമാണ് ഇവർക്കുള്ളത്.
2015–മുതൽ ഇവർ ഈ ആശുപത്രിയിൽ ഡോക്ടറായി സേവനം ചെയ്യുന്നുണ്ട്. മറ്റൊരു ഹോസ്പിറ്റലിൽ അസിസ്റ്റന്റ് ഡോക്ടറായി രണ്ടു വർഷം സേവനം ചെയ്ത ശേഷമാണ് ഹൈലിഗൻ ഗെസ്റ്റ് ആശുപത്രിയിൽ അനസ്ത്യേഷ്യ ഡോക്ടറായി രംഗപ്രവേശനം ചെയ്യുന്നത്. ഓപ്പറേഷന് വിധേയരായ നാലു രോഗികൾ ഈ വ്യാജ വനിത ഡോക്ടർ നൽകിയ അനസ്ത്യേഷ്യ മൂലം മരിച്ചതോടെയാണ് കാര്യങ്ങൾ പുറത്തറിയുന്നത്. ആറു പേർ ഗുരുതരമായി മരുന്നിന്റെ പാർശ്വഫലം മൂലം മരണത്തോടു മല്ലിട്ടു കഴിയുന്നു. മരണമടഞ്ഞവരെ പോസ്റ്റുമാർട്ടം ചെയ്തതിലൂടെയാണ് അധികൃതർ കള്ളി വെളിച്ചത്താക്കിയത്.
അനസ്ത്യേഷ്യ പിഴവുണ്ടായാൽ രോഗികൾ മരിക്കുകയോ, രോഗികളുടെ രക്തചംക്രമണത്തിലോ ശ്വസനത്തിലോ സങ്കീർണമായ പ്രശ്നങ്ങൾ ഉണ്ടാവുകയോ ചെയ്യാമെന്ന് വിദഗ്ദ്ധ ഡോക്ടർമാർ വിലയിരുത്തുന്നു. സംഭവം ജർമനിയെ ഞെട്ടിച്ചിരിക്കുകയാണ്. വൈദ്യശാസ്ത്രത്തിന്റെ തലതൊട്ടപ്പന്മാർ എന്ന് അഭിമാനം കൊള്ളുന്ന ജർമനിയിൽ വ്യാജന്മാർ വെലസുന്നത് ഇന്ന് സാധാരണയായി മാറിയിരിക്കുകയാണ്. ജർമനിയിൽ ഇപ്പോൾ 24000 അനസ്ത്യേഷ്യ ഡോക്ടർമാർ സേവനം ചെയ്യുന്നുണ്ട്. വ്യാജ ഡോക്ടർ മൈക്കിന്റെ പേരിലുള്ള കേസിൽ ജീവപര്യന്തം ശിക്ഷ ഉറപ്പാണെന്ന് പൊലീസ് പറയുന്നു.