ADVERTISEMENT

ലണ്ടൻ∙ ബ്രിട്ടനിൽ വാഗ്ദാനങ്ങളുടെ പെരുമഴ തീർത്ത് വോട്ടർമാരുടെ മനസിലേക്ക് ആഴ്നിറങ്ങിയ ലേബർ പാർട്ടിയെ നേരിടാൻ അതേ നാണയത്തിൽ തിരിച്ചടിച്ച് ഭരണകക്ഷിയായ ടോറിയും രംഗത്ത്. ലേബറിന്റെ ഓരോ വാഗാദാനങ്ങളെയും നേരിടാൻ പ്രത്യക്ഷമായോ പരോക്ഷമായോ ബദൽ പദ്ധതികളുമായാണ് ടോറികളും കഴിഞ്ഞദിവസം പ്രകടന പത്രിക പുറത്തിറക്കിയത്.

പ്രകടനപത്രികയ്ക്കു പകരം വാഗ്ദാനങ്ങളെ ‘’ബ്ലൂ പ്രിന്റ്’’ എന്നു നാമകരണം ചെയ്ത പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്റെ മുഖ്യ പ്രചാരണായുധമായ ബ്രക്സിറ്റിനേക്കാൾ പ്രാധാന്യം നൽകിയത് ജനപ്രിയ പദ്ധതികൾക്കും ജനങ്ങൾ ഏറ്റവും ആശങ്കപ്പെടുന്ന ആരോഗ്യ മേഖലക്കും. 

ബ്രക്സിറ്റിനു ശേഷമുള്ള ബ്രിട്ടൻ ഏതു വിധത്തിൽ ആയിരിക്കുമെന്ന് വിഭാവനം ചെയ്യുന്നതാണ് ടോറിയുടെ ബ്ലൂ പ്രിന്റ്. ലേബറിനേതിനേക്കാൾ അൽപം കൂടി പ്രായോഗികമായ ബ്ലൂ പ്രിന്റിൽ വ്യക്തമായ കർമ പദ്ധതികളാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വാഗ്ദാനം ചെയ്യുന്നത്. 

ബ്രക്സിറ്റിനു ശേഷമുള്ള എൻഎച്ച്എസിൽ പ്രതിസന്ധി പരിഹരിക്കാൻ 50,000 നഴ്സുമാരെ പുതുതായി നിയമിക്കുമെന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. ബ്രിട്ടണിലേക്ക് ജോലി തേടി എത്താൻ കാത്തിരിക്കുന്ന മലയാളി നഴ്സുമാർ ഉൾപ്പെടുയുള്ളവർക്ക് ഏറെ പ്രതീക്ഷ പകരുന്ന വാഗ്ദാനമാണിത്. രാജ്യത്തെ പാർപ്പിട പ്രതിസന്ധി പരിഹരിക്കാൻ പത്തുലക്ഷം വീടുകൾ പുതുതായി നിർമിക്കുമെന്നും ടോറി പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. 

യുകെയിൽ എത്തുന്ന സകല വിദേശികൾക്കും ഒരേ നിയമം ബാധകമാക്കുന്ന പുതിയ ഇമിഗ്രേഷൻ നയം പ്രാബല്യത്തിലാക്കുമെന്നതാണ് മറ്റൊരു പ്രധാന വാഗ്ദാനം. ഹോസ്പിറ്റലുകളിൽ സൌജന്യ പാർക്കിംങ് ഏർപ്പെടുത്തും. മിനിമം വേതനം ഉയർത്തും. അധികാരത്തിൽ തിരിച്ചെത്തിയാൽ ജനുവരി അവസാനത്തോടെ ബ്രിട്ടനെ ബ്രക്സിറ്റിലൂടെ യൂറോപ്യൻ യൂണിയന് പുറത്തെത്തിക്കും. 

എൻഎച്ച്എസിനായി ഓരോവർഷവും 34 ബില്യൺ പൗണ്ട് മാറ്റിവയ്ക്കുമെന്നാണ് പ്രഖ്യാപനം. 6000 ജിപിമാരെ കൂടുതലായി നിയമിക്കും. 2030 ആകുമ്പോഴേക്കും പുതുതായി 40 ആശുപത്രികൾ തുറക്കും. തൂടുതൽ പേരെ നഴ്സിംങ് ജോലിയിലേക്ക് ആകർഷിക്കുന്നതിനായി ബർസറി സംവിധാനം ഏർപ്പെടുത്തുമെന്നും പ്രകടനപത്രിക ഉറപ്പുനൽകുന്നു. 

എൻഎച്ച്എസ് സ്വകാര്യവൽകരിക്കുമെന്ന ആശങ്ക ആർക്കും വേണ്ടെന്നും ബ്രക്സിറ്റിനുശേഷം അമേരിക്കയുമായുണ്ടാക്കുന്ന വ്യാപാര കരാറിൽ എൻ.എച്ച്.എസ്. ഉണ്ടാകില്ലെന്നും പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. 

ടാക്സ്, വാറ്റ്, ആദായനികുതി, നാഷണൽ ഇൻഷുറൻസ് എന്നിവ അഞ്ചുവർഷത്തേക്ക് വർധിപ്പിക്കില്ല. നിലവിലെ നാഷണൽ ഇൻഷുറൻസ് പരിധിയായ 8000 പൌണ്ട് 12,500 പൌണ്ടായി ഉയർത്തും. കുടിയേറ്റത്തിന് പോയിന്റ് ബെയ്സ്ഡ് സംവിധാനം നടപ്പിലാക്കും. ഇതിലൂടെ കുറഞ്ഞ കഴിവുള്ളവരും വിദ്യാഭ്യാസം കുറഞ്ഞവരും രാജ്യത്തിലേക്ക് കുടിയേറുന്നത് നിയന്ത്രിക്കും. 

20,000 പൊലീസുകാരെ അധികമായി നിയമിക്കും. രാജ്യത്തിന് നാണക്കേടായി മാറിയ കത്തിക്കുത്ത് കൊലപാതകങ്ങൾക്ക് അന്ത്യം കുറിക്കും. കുറ്റവാളികൾക്ക് തടവുശിക്ഷ കർശനമാക്കും. കുട്ടികളെ കൊല്ലുന്നവർക്ക് ആയുഷ്കാലം തടവും വലിയ മറ്റ് കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് ദീർഘകാലം കടുത്ത ശിക്ഷയും ഉറപ്പുവരുത്തും. ജയിലുകളുടെ എണ്ണവും വർധിപ്പിക്കും. 

ഡിമൻഷ്യാ ടാക്സ് നിർത്തലാക്കും. പെൻഷൻകാർക്ക് ജീവിക്കാൻ തങ്ങളുടെ വീട് വിൽക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കും. സ്കൂളുകൾക്കായി ഒരോ വർഷവും 14 ബില്യൺ പൌണ്ട് വകയിരുത്തും. ടീച്ചർമാരുടെ അടിസ്ഥാന ശമ്പളം 30,000 പൗണ്ടാക്കും. രാജ്യത്ത് കാർബൺ എമിഷൻ പൂർണമായും ഇല്ലാതാക്കും. ഇതിനായി കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിക്കും. 2024 ആകുമ്പോഴേക്കും മണിക്കൂറിന് മിനിമം കൂലി 10.50 പൗണ്ടാക്കും. ഇതിനുവേണ്ട പ്രായപരിധി 25ൽനിന്നും 21 ആക്കും. പെൻഷൻകാരുടെ വിന്റ്ർ ഫ്യൂവൽ അലവൻസ് നിലനിർത്തും. 

ഇത്തരത്തിൽ എല്ലാ പ്രായത്തിലുംപെട്ട വോട്ടർമാരെ സ്വാധീനീക്കാൻ ഉതകുന്ന ഒട്ടേറെ ജനപ്രിയ വാഗ്ദാനങ്ങളുമായാണ് ലേബറിനു പിന്നാലെ ടോറിയും ബ്രിട്ടണിൽ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇരു കക്ഷികളും വാഗ്ദാനങ്ങളുടെ പെരുമഴതീർത്ത് രംഗത്തിറങ്ങിയതോടെ ബ്രക്സിറ്റിനേക്കാൾ തിരഞ്ഞെടുപ്പിൽ സ്വാധീന വിഷയമായിരിക്കുകയാണ് പ്രകടന പത്രികകൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com