ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടനിൽ പൊതു തിരഞ്ഞെടുപ്പിന് കൃത്യം ഒരാഴ്ച മാത്രം ബാക്കി. അടുത്ത വ്യാഴാഴ്ചയാണ് പാർലമെന്റുകളുടെ മാതാവ് എന്നറിയപ്പെടുന്ന ബ്രിട്ടീഷ് പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ്. രാത്രി താപനില മൈനസിലേക്ക് താഴുന്ന കൊടും തണുപ്പിലാണ് ബ്രിട്ടൻ. എന്നാലും രാജ്യത്തെങ്ങും പ്രചാരണച്ചൂടിന് കുറവില്ല. മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ലീഫ് ലെറ്റുകളിലൂടെയുമാണ് സ്ഥാനാർഥികളുടെയും പാർട്ടികളുടെയും ആശയ പ്രചാരണവും വോട്ടുപിടുത്തവും. പകൽസമയം പരമാവധി ആളുകളെ നേരിൽ കണ്ടും സ്ഥാനാർഥികൾ വോട്ടു തേടുന്നു. മുഖ്യപാർട്ടികളായ ലേബറിന്റെയും കൺസർവേറ്റീവിന്റെയും ഉൾപ്പെടെയുള്ള നേതാക്കൾ വാർത്താസമ്മേളനങ്ങളിലൂടെയും ചെറു യോഗങ്ങളിലൂടെയും വാഗ്ദാനങ്ങൾ ആവർത്തിച്ചും ഓരോദിവസവും പുതിയവ മുന്നോട്ടുവച്ചും പ്രചാരണം നയിക്കുന്നു. 

ഇവിടെ തിരഞ്ഞടുപ്പിന് പോസ്റ്റർ പ്രചാരണമില്ല, പ്രകടനമില്ല, സ്ഥാനാർഥിയെ അമാനുഷിക ഹീറോയാക്കുന്ന ഒറ്റയാൻ പ്രചാരണങ്ങളില്ല. പ്രചാരണത്തിന്റെ അവസാനം പൊതുനിരത്തുകളെ നിശ്ചലമാക്കുന്ന കലാശക്കൊട്ടുമില്ല. വാഗ്ദാനങ്ങൾ ആവർത്തിച്ചും പാർട്ടിയുടെ നയങ്ങൾ വിശദീകരിച്ചും ജനമനസുകളിൽ ഇടം നേടുക മാത്രമാണ് എല്ലാവരുടെയും പ്രവർത്തന രീതി. ഇതിനായി കൂടുതലും ആശ്രയിക്കുന്നത് മാധ്യമ സംവാദങ്ങളെയും അഭിമുഖങ്ങളെയും. അപൂർവം ലഘുലേഖകളിൽ സ്ഥാനാർഥിയെക്കുറിച്ചുള്ള ചെറു വിവരണം ഉണ്ടാകും. അതിലും അമിതമായ വെറുപ്പിക്കലില്ല. 

മുഖ്യ കക്ഷികളായ ടോറിയും ലേബറും നേർക്കുനേർ ഏറ്റുമുട്ടുന്നത് പ്രധാനമായും ഇംഗ്ലണ്ടിലും വെയിൽസിലുമാണ്. ഇവിടെ മുന്നേറ്റമുണ്ടാക്കുന്നവർ ഭരണം പിടിക്കും. സ്കോട്ട്ലൻഡിൽ പ്രാദേശീക കക്ഷിയായ സ്കോട്ടീഷ് നാഷനൽ പാർട്ടിയാണ് ഇരു ദേശീയ പാർട്ടികളുടെയും മുഖ്യ എതിരാളികൾ. പ്രാദേശിക വികാരം ആളിക്കത്തുന്ന സ്കോട്ട്ലൻഡിൽ എസ്.എൻ.പി. തന്നെ മുന്നേറ്റം തുടരുമെന്നാണ് എല്ലാ സർവേകളും പ്രവചിക്കുന്നത്. ദേശീയ പാർട്ടികൾക്ക് ഇവിടെനിന്നും എന്തെങ്കിലും കിട്ടുന്നത് ലാഭം മാത്രം. 

jeremy-corbyn

നോർത്തേൺ അയർലൻഡിൽ ദേശീയ പാർട്ടികൾക്ക് കാര്യമായ വേരോട്ടമില്ല. പ്രാദേശിക പാർട്ടികളായ ഡമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയും സിൻ ഫെയ്നും തമ്മിലാണ് ഇവിടെ മിക്കവാറും മണ്ഡലങ്ങളിലെ പ്രധാന പോരാട്ടം. ഇവിടെയും ലേബറിനും ടോറികൾക്കും വലിയ പ്രതീക്ഷയില്ല.

ലണ്ടൻ, മാഞ്ചസ്റ്റർ, ബർമിങ്ങാം തുടങ്ങിയ വൻ നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള മണ്ഡലങ്ങളിലാണ് ലേബറിന്റെ പ്രതീക്ഷ. ചെറുപട്ടണങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലെയും മണ്ഡലങ്ങളിൽ ടോറികളും പ്രതീക്ഷ വയ്ക്കുന്നു. 

നഗരങ്ങളിലെ കുടിയേറ്റ സമൂഹവും ഇടത്തരക്കാരും തൊഴിലാളികളും അടങ്ങുന്ന മധ്യവർഗമാണ് ലേബറിന് ശക്തി. പതിനഞ്ച് ലക്ഷത്തോളം വരുന്ന ഇന്ത്യൻ സമൂഹവും പത്തുലക്ഷത്തിലേറെ വരുന്ന പാക് സമൂഹവും ലേബറിന്റെ കുത്തക വോട്ടുകളാണ്. ഇതിൽ ഇന്ത്യൻ സമൂഹത്തിലെ ബി.ജെ.പി. അനുകൂലികളായ ചിലർ ഇക്കുറി പരസ്യമായി ലേബറിനെ എതിർത്ത് രംഗത്തുണ്ടെങ്കിലും പരമ്പരാഗത പിന്തുണയിൽ ഇപ്പോഴും പ്രതീക്ഷ വയ്ക്കുകയാണ് ലേബർ നേതൃത്വം. കാശ്മീർ പ്രശ്നത്തിലെ ലേബറിന്റെ പാക് അനുകൂല നിലപാടാണ് ബി.ജെ.പി. അനുകൂലികളെ ലേബറിൽ നിന്നും അകറ്റിയത്. 

ലീഡർ ജെറമി കോർബിന്റെ ലാളിത്യവും പൊതു സ്വീകാര്യതയുമാണ് ലേബർ വോട്ടാക്കി മാറ്റാൻ ശ്രമിതക്കുന്നത്. ഒപ്പം ആരെയും ആകർഷിക്കുന്ന പ്രകടന പത്രികയും ലേബർ മുന്നോട്ടുവ്ക്കുന്നു. എൻ.എച്ച്.എസിനും വിദ്യാഭ്യാസ മേഖലയ്ക്കും പ്രാധാന്യം നൽകിയാണ് ഇവരുടെ പ്രചാരണം. മുഖ്യ സേവന മേഖലകളെല്ലാം പൊതുമേഖലയിൽ തിരികെ കൊണ്ടുവരുമെന്ന വാഗ്ദാനത്തിലൂന്നിയാണ് കോർബിൻ പ്രചാരണം നയിക്കുന്നത്. 

boris-johnson-uk-election

പല വിഷയങ്ങളും തിരഞ്ഞെടുപ്പിലുണ്ടെങ്കിലും പ്രധാന വിഷയം ബ്രെക്സിറ്റാണ്. ഇക്കാര്യത്തിലെ ഉറച്ച നിലപാടും വ്യക്തതയുമാണ് ഭരണകക്ഷിയായ ടോറിയുടെ തുറുപ്പുചീട്ട്. ഈ തിരഞ്ഞെടുപ്പു തന്നെ നടത്തുന്നത് ബ്രെക്സിറ്റ് നടപ്പാക്കാനാണ് എന്നതാണ് ടോറികളുടെ വിശദീകരണം. അതുകൊണ്ടു തന്നെ ബ്രെക്സിറ്റ് അനുകൂലികളുടെയെല്ലാം പിന്തുണ അവർ സ്വന്തമാക്കുന്നു. ടോറികൾക്ക് ഏറെ വേരോട്ടമുള്ള  മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്താത്ത ബ്രെക്സിറ്റ് പാർട്ടിയുടെ പരോക്ഷ പിന്തുണയും ഇവർക്കുണ്ട്. 

പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്നെയാണ് പാർട്ടിയുടെ പ്രചാരണം നയിക്കുന്നത്. വിമർശനങ്ങൾക്കും വ്യക്തിപരമായ ആക്രമണങ്ങൾക്കും ആരോപണങ്ങൾക്കുമെല്ലാം അപ്പപ്പോൾ മറുപടി പറഞ്ഞും പാർട്ടിയെ മുന്നിൻനിന്ന് നയിച്ചുമാണ് ബോറിസിന്റെ പ്രചാരണം. 

മൂന്നാമത്തെ വലിയ പാർട്ടിയായ ലിബറൽ ഡമോക്രാറ്റുകൾക്കു പ്രചാരണത്തിന്റെ തുടക്കത്തിൽ ഏറെ സ്വീകാര്യത ലഭിച്ചെങ്കിലും പിന്നീടുവന്ന സർവേകളൊന്നും കാര്യമായ മുന്നേറ്റം കാണിക്കുന്നില്ല. ബ്രെക്സിറ്റിനെതിരായി ശക്തമായി നിലപാടെടുക്കുന്ന ഇവർക്ക് ബ്രെക്സിറ്റ് വിരുദ്ധരുടെ പിന്തുണയുണ്ടെങ്കിലും ഇതില്ലാം വോട്ടായും സീറ്റായും മാറാനുള്ള സാധ്യത ആരും കൽപിക്കുന്നില്ല. ശക്തമായ നേതൃത്വത്തിന്റെ അഭാവവും രാജ്യത്തിന്റെ പലഭാഗത്തെയും ശക്തിക്കുറവുമാണ് ലിബറൽ ഡമോക്രാറ്റുകളെ പിന്നോട്ടടിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com